പാഠപുസ്തകത്തിലെ വർണ്ണാഭമായ തീവണ്ടി ചിത്രത്തിലേക്ക് നോക്കി രസിക്കുകയാണവൾ. കൂട്ടുകാരികൾ പറഞ്ഞു തന്ന വിസ്മയിപ്പിക്കുന്ന തീവണ്ടിക്കഥകൾ മനസ്സിൽ തിങ്ങി നിൽപ്പുണ്ട്. എങ്കിലും നാളിതുവരെയായി തീവണ്ടി കാണുവാനല്ലാതെ ഒന്ന് കയറാനോ യാത്ര ചെയ്യാനോ അവൾക്ക് സാധിച്ചിരുന്നില്ല.
അങ്ങനെ തീവണ്ടി സ്വപ്നവുമായി ഇരിക്കെ തന്റെ പ്രിയപ്പെട്ട അമ്മാവൻ ജോലി ആവശ്യാർത്ഥം ബോംബെയിലേക്ക് പോകുമ്പോൾ റെയിൽവേ സ്റ്റേഷൻ വരെ കൂടെ പോകുവാനവൾക്ക് അതിയായ ആഗ്രഹമുണ്ടായി.
കുഞ്ഞു പെണ്ണിന്റെ തീവണ്ടി മോഹം നേരത്തെ മനസ്സിലാക്കിയ അമ്മാവൻ റെയിൽവേ സ്റ്റേഷൻ വരെ അവളെ കൂടെ കൂട്ടാമെന്നേറ്റു.
പുലർച്ചെ 6:45 നാണ് തീവണ്ടി. 6:30 ഓടെ അവർ റെയിൽവേ സ്റ്റേഷനിലെത്തി. പ്രഭാതത്തിലെ തണുത്ത കാറ്റ് മെല്ലെ അവളെ തലോടുന്നുണ്ട്. വരാന്തകളിൽ കിടന്നുറങ്ങുന്ന അനാഥർ, നമുക്കും ഇവിടെ അവകാശമുണ്ടെന്നോണം കിടന്നുറങ്ങുന്ന തെരുവു നായകൾ, മറിഞ്ഞ മാലിന്യ കൊട്ടയിൽ നിന്നും തീറ്റയന്വേഷിക്കുന്ന കാക്കക്കൂട്ടങ്ങൾ, ശുഭാപ്തിവിശ്വാസത്തോടെ അധ്വാനിക്കുന്ന തൊഴിലാളികൾ, ഇന്നലെ പെയ്ത ശക്തമായ പേമാരി മൂലമുണ്ടായ ചെളി നീക്കം ചെയ്യുന്ന റെയിൽവേ ജീവനക്കാർ, ഇടയ്ക്കിടെ വരുന്ന ചായവിൽപ്പനക്കാരൻ, പത്രക്കാരൻ… എല്ലാത്തിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണവൾ.
ദൂരെ നിന്ന് കേട്ട ചൂളം വിളിയിൽ അവൾ ഞെട്ടിയതും “യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ…” എന്ന് അനൗൺസ്മെന്റ് കേട്ടതും ഒരുമിച്ചായിരുന്നു.
തീവണ്ടിയൊന്നടങ്ങിയപ്പോൾ കൂടെ വന്നവരോട് സലാം പറഞ്ഞു. അമ്മാവൻ കമ്പാർട്ട്മെന്റിലേക്ക് പതുക്കെ നീങ്ങി. ഇടയിൽ അമ്മാവന്റെ കയ്യിൽ പിടിച്ചു തൂങ്ങി, “എനിക്കൊന്നതിൽ കയറിയിറങ്ങാൻ പറ്റ്വോ..! ” അവൾ കെഞ്ചി. പുഞ്ചിരി തൂകിക്കൊണ്ട് അമ്മാവൻ അവളെ തീവണ്ടിക്കകത്തേക്ക് പ്രവേശിപ്പിക്കുകയും ഒരു മിനിറ്റ് പൂർത്തിയാകുന്നതിനു മുമ്പ് അവൾക്ക് ഇറങ്ങേണ്ടി വരികയും ചെയ്തു. അങ്ങനെ ഒരു മിനിറ്റ് പോലും തികയാത്ത തീവണ്ടി അനുഭവത്തെ ഒരു മണിക്കൂർ പറഞ്ഞാലും തീരാത്ത അനുഭവമായി അവൾ കൂട്ടുകാരികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.
4 comments