ജാമിഅ മർക്കസിൽ നിന്നും എസ്.എസ്.എൽ.സി.യോടൊപ്പം ഹിഫ്ള് പഠനം പൂർത്തിയാക്കി റമളാൻ വ്രതത്തിന് മുന്നോടിയായുള്ള അവധിക്ക് വീട്ടിലേക്ക് പോകാൻ നിൽക്കുന്ന സമയത്താണ് അവിചാരിതമായി സഹോദരൻ യാസീൻ ഇക്കയെ കാണുന്നത്. ഞാൻ ഹിഫ്ള് പൂർത്തിയാക്കിയതിലുള്ള സന്തോഷങ്ങൾ അറിയിച്ചും മതിവരുവോളം അഭിനന്ദിച്ചും അദ്ദേഹം എന്റെ മനം നിറച്ചു. യാസീൻ ഇക്ക അന്ന് യമനിലെ തരീമിലായിരുന്നു ഉപരിപഠനം നടത്തിയിരുന്നത്. യമൻ എന്ന രാജ്യത്തെ സംബന്ധിച്ച് വലിയ അറിവുകൾ ഒന്നുമില്ലാതിരുന്ന എന്നോട് ആ പുണ്യ നാടിനെ കുറിച്ചും അവിടുത്തെ ജനങ്ങളെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും യാസീൻ ഇക്ക വാചാലനായി. കേൾക്കുന്തോറും മണൽക്കാടുകൾക്ക് അപ്പുറത്തെ മരീചിക കണക്കെ യമൻ എന്നെ മോഹിപ്പിക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞിരുന്നില്ല. ഖുർആൻ മനഃപാഠമാക്കുന്ന അവരുടെ രീതിയും റമദാനിൽ ഖത്മുകൾ തീർക്കുന്ന സമ്പ്രദായവും എന്നെ ഹഠാതാകർഷിച്ചു. അതിനുമപ്പുറം , ഈ സംസാരങ്ങൾക്കിടയിൽ തന്നെ അവിടെയുള്ള ശൈഖ് ഹബീബ് ഉമർ തങ്ങൾ ഹൃദയത്തിനുളളിൽ പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നു വേണം പറയാൻ.
യമൻ എന്റെ താവഴി മുഖേനേ എന്റെ പൂർവ്വപിതാക്കന്മാരുടെ ജന്മദേശമാണ്. സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളോടൊപ്പം കോഴിക്കോട് വരക്കലിൽ എത്തിയ മുഹമ്മദ് കോയ എന്നവരായിരുന്നു മലബാറിലെത്തിയ ഞങ്ങളുടെ ആദ്യപിതാമഹൻ. വരക്കൽ മുല്ലക്കോയ തങ്ങളുടെ പൂർവ്വപിതാവായിരുന്നു ബാ അലവി തങ്ങൾ. അദ്ദേഹത്തിന്റെ മുരീദന്മാരുടെ പേരുകൾ രേഖപ്പെടുത്തിയതിനാലും ഇജാസത്ത് നൽകപ്പെടുന്ന ദിക്റുകൾ എഴുതി നൽകുന്നതിനാലും മുഹമ്മദ് കോയ എന്നവർ കാത്തിബ് എന്നറിയപ്പെട്ടു. എഴുത്തച്ഛൻ കണ്ടി എന്ന വീട്ടുപേര് അതിലേക്കാണ് സൂചിപ്പിക്കുന്നത്. അബൂബക്കർ മുസ്ലിയാർ,കോയക്കുട്ടി മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, ഇ.കെ.മുഹമ്മദ് ദാരിമിയ്യുൽ ഖാദിരി തുടങ്ങിയ ഖാദിരിയ്യ ത്വരീഖത്തിന്റെ ആചാര്യന്മാരും പണ്ഡിതന്മാരും അദ്ദേഹത്തിന്റെ സന്താനപരമ്പരയിലെ പ്രമുഖരാണ്. ഈ അർഥത്തിൽ യമൻ എന്റെ കൂടി നാടാണ്.
വീട്ടിൽ ഹിഫ്ള് പൂർത്തിയാക്കിയ മകനെ സ്വീകരിക്കാൻ സുഭിക്ഷമായ ഭക്ഷണവും മറ്റുമൊക്കെ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതൊന്നും എന്റെ ശ്രദ്ധയെ കവർന്നതേയില്ല. എന്റെയുള്ളിൽ അപ്പോഴേക്കും കനലായി തീർന്ന യമൻ എന്ന ലോകം തീജ്വാലയായി പടർന്നിരുന്നു. എങ്ങനെ ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കും എന്നത് ചോദ്യചിന്ഥമായി എന്റെ മുമ്പിൽ മുഴച്ചുനിന്നു. അനുയോജ്യമായി സാഹചര്യത്തിനായി കാത്തുനിന്ന എന്നോട് മുഖത്തെ മ്ലാനത കണ്ടാവണം ഉമ്മ തന്നെ കാര്യം എന്തെന്ന് ആരാഞ്ഞത്. നിനക്കെന്താ പറ്റിയത്.. ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ…? ഉമ്മ സ്നേഹപൂർവം എന്റെ പുറം തടവി. കാത്തിരുന്നു കിട്ടിയ അവസരം പോലെ ഞാൻ യമൻ എന്ന സ്വപ്നത്തെ അതിശീഘ്രം തുറന്നുപറയുമ്പോഴും മനസ്സാകെ ആശങ്കയായിരുന്നു. എന്റെ ചെറിയ പ്രായം തന്നെയായിരുന്നു വലിയ പ്രശ്നം. യാസീൻ ഇക്കയുടെയും മറ്റും പുരോഗതി കണ്ടാവും ,ഉമ്മയും ഉപ്പയും എന്റെ ആവശ്യം കേട്ട് പുഞ്ചിരിച്ചു. അപ്പോഴേക്കും ഒരു മൂലയിൽ നിന്ന് ഒരേയൊരു സഹോദരി ഈ ചെറിയ നീയോ എന്ന് ചോദിച്ചു ചിരിക്കാൻ ആരംഭിച്ചിരുന്നു. ഇവൻ ഇത്രയെങ്കിലും വലുതായില്ലേ ഇവനെക്കാൾ ചെറുപ്പത്തിൽ മുഹിയുദ്ധീൻ ശൈഖിനെ അവരുടെ ഉമ്മ പഠിപ്പിക്കാൻ പറഞ്ഞയച്ചില്ലേ എന്ന് ഉമ്മയാണ് ആ ചിരിക്കുള്ള മറുപടി നൽകിയത്. പെങ്ങളുടെ പരിഹാസച്ചിരി പെട്ടെന്ന് നിലച്ചു. എന്നാൽ ഉമ്മയുടെ ആ മറുപടി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. നാഡിഞരമ്പുകളിൽ പുതിയൊരു ഊർജം കൈവന്ന പോലെയുള്ള ഒരു അനുഭൂതി !

തയ്യാറെടുപ്പുകൾ അതിവേഗമായിരുന്നു. ദാറുൽ മുസ്തഫയുടെ ഓൺലൈൻ മുഖേനേയുള്ള പ്രവേശനപരീക്ഷയിൽ വിജയിച്ചു. പരമനായ നാഥനിൽ സ്തുതികൾ അർപ്പിക്കുമ്പോഴും എന്റെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരുന്നു. മർകസിലേക്ക് പോലും ഉപ്പയുടെയോ മറ്റോ ആൾതുണയിൽ പോവുന്ന പ്രകൃതമാണ് എന്റേത്. അങ്ങനെയുള്ള ഞാൻ യുദ്ധപശ്ചാത്തലത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന യമനിൽ ഒറ്റക്ക് എങ്ങനെ പിടിച്ചു നിൽക്കും?
പ്രാഥമികാവശ്യങ്ങൾക്ക് അനിവാര്യമായ അറബിഭാഷാജ്ഞാനം പോലുമില്ലാത്ത ഞാൻ എന്തു ചെയ്യാൻ ? ഈ മനോഭാരങ്ങളിൽ ആശ്വാസം പകരേണ്ട ചങ്ങാതിമാരാവട്ടെ അഗ്നികുണ്ഡത്തിലേക്ക് തീക്കനൽ കോരിയിട്ടു കൊണ്ടേയിരുന്നു. പൊടിയും പൊങ്ങലും ചേർത്ത് വെടിയുണ്ടകളുടെ കഥകൾ പറഞ്ഞ് എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു. ചില വിരുതന്മാർ കുറച്ചു കൂടി കടന്ന് വെടിവെപ്പിൽ നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാം എന്നതിന്റെ പ്രായോഗികരൂപങ്ങൾ അവതരിപ്പിക്കുക വരെയുണ്ടായി.
പക്ഷേ അപ്പോഴെല്ലാം എനിക്ക് ധൈര്യം പകർന്നത് ഉമ്മയായിരുന്നു. ഉമ്മയുടെ ഉപ്പാപ്പമാരുടെ തറവാട് കൂടിയായ യമൻ ഒന്ന് കാണാനുള്ള ആഗ്രഹം ഒരു വശത്ത്. ചെറുപ്പം മുതലേ ചൊല്ലിപ്പോരുന്ന ഹദ്ദാദ് റാത്തീബിനെ സമാഹരിച്ച ഇമാം ഹദ്ദാദ്ദ് (റ) വിന്റെ സവിധമെന്ന ഉൾവിളി മറ്റൊരു വശത്ത്.
പിരിമുറുക്കങ്ങൾക്കിടയിലും ഹൃദയം കുളിർത്തുകൊണ്ടേയിരുന്നു.
നടപടിക്രമങ്ങൾ മുറക്ക് നടക്കുന്നുണ്ട്.
അപ്പോഴാണ് ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങളുടെ ശിഷ്യരായ മഅദിൻ അക്കാദമി വിദ്യാർത്ഥികൾ അങ്ങോട്ട് യാത്ര തിരിച്ചിട്ടുണ്ടെന്ന് അറിയുന്നത്. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉസ്താദിന്റെ മകനും കൊളത്തൂർ അലവി സഖാഫി ഉസ്താദിന്റെ മകനും ആ കൂട്ടത്തിൽ ഉണ്ടത്രെ. പക്ഷെ അവരൊക്കെയും മുമ്പേ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഒമാനിലെ സലാലയിൽ എത്തിയിട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു.
യാത്രയിലേക്കുള്ള കാത്തിരിപ്പ് 2018 റമദാൻ 13 ന് അവസാനിച്ചു. വീട്ടിൽ നിന്നും ഇറങ്ങി രണ്ടു വലിയുപ്പമാരുടെയും (സി.പി.അബ്ദുൽ ഖാദിർ മുസ്ലിയാർ , ഇ.കെ. മുഹമ്മദ് ദാരിമി ) മഖ്ബറകൾ സിയാറത്ത് ചെയ്തതിന് ശേഷം വല്യുമ്മമാരെയൊക്കെ കണ്ടു പൊരുത്തം വാങ്ങി. കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏകദേശം നോമ്പുതുറക്കാൻ സമയം ആയിട്ടുണ്ട്. വിഭവങ്ങളൊക്കെ ഉമ്മ പെട്ടെന്ന് തന്നെ നിരത്തിവെച്ചിട്ടുണ്ടായിരുന്നു.

നോമ്പ് തുറന്ന് ഉപ്പയോടും ഉമ്മയോടും സലാം പറഞ്ഞു മുന്നോട്ടു നടന്നു.
“തങ്ങൻമാരുടെ നാട്ടിലേക്കാണ് പോകുന്നത് സൂക്ഷിക്കണം, കുരുത്തക്കേട് കളിക്കരുത്.”
മുഹിയുദ്ദീൻ ശൈഖിനോട് അവിടുത്തെ മഹതിയായ മാതാവ് കളവ് പറയരുത് എന്ന് അവസാനം ഉപദേശം നൽകിയത് പോലെ പിറകിൽ നിന്ന് ഉപ്പയുടെ ഓർമപ്പെടുത്തൽ.. ഞാൻ തലയാട്ടി.
ഏകാന്തത എന്നെ ഇടക്കിടെ ഭയപ്പെടുത്തി കൊണ്ടേയിരുന്നു. പ്രവാചകകുടുംബത്തിന്റെ സാന്നിധ്യം കൊണ്ട് കേരളത്തിൽ പ്രസിദ്ധിയാർജിച്ച നാടാണ് ഹളർമൗത്തും തരീമും. മമ്പുറം മഖാമിൽ സിയാറത്ത് പോകുമ്പോളെല്ലാം സയ്യിദ് അലവി (റ) വിന്റെ ജനനസ്ഥലം യമൻ, തരീം എന്ന് വായിച്ചതല്ലാതെ ആ ഭൂഭാഗത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയില്ല താനും.
ഇടയിലെപ്പോഴോ ഞാൻ ഉറങ്ങിയിരുന്നു. എഴുന്നേൽക്കുമ്പോഴേക്കും ലക്ഷ്യസ്ഥാനത്ത് എത്താനായിട്ടുണ്ട്. ഉദ്ദേശം രാവിലെ ആറുമണിക്കാണ് ഒമാനിലെ സലാലയിൽ ഇറങ്ങിയത്. അവിടെയാവട്ടെ ഉപ്പയുടെ ഒരു വൻ സുഹൃത് വലയം തന്നെ എന്നെ സ്വീകരിക്കാൻ കാത്തിരിപ്പുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് അവിടുത്തെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളായ ചേരമാൻ പെരുമാൾ മഖാം, മിർബത്ത് മഖാം തുടങ്ങിയവ സന്ദർശിക്കാനായിരുന്നു അവരുടെ പദ്ധതി. എനിക്കും അത് തന്നെയായിരുന്നു കമ്പം.
കേരളത്തിന്റെ ഭൂപകൃതിയുടെ നേർപ്പതിപ്പ് തന്നെയാണ് സലാലയിലെന്നത് ഒരിക്കലും ഒരു അതിശോയക്തിയല്ല , തികഞ്ഞ യാഥാർത്യമാണ്. സലാല നഗരത്തിന് സമീപമുള്ള ളുഫാർ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന ചേരമാൻ പെരുമാൾ മഖാം പരിസരത്തെ വാഴകളും തെങ്ങുകളും പപ്പാഴമരങ്ങളും ഞാൻ കേരളത്തിൽ തന്നെയാണോ എത്തിച്ചേർന്നത് എന്ന് ഒരു നിമിഷം തോന്നിപ്പിച്ചു. ഇതേ അനുഭവം പങ്കുവെക്കുന്ന ധാരാളം കുറിപ്പുകൾ പിന്നീട് വായിച്ചിരുന്നു.
പ്രധാനവഴിയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറിയാണ് മഖാം സ്ഥിതി ചെയ്യുന്നത്. അരകിലോമീറ്റർ ദൂരം ടാർ ചെയ്യാത്ത മൺപാത. ഇസ്ലാമാശ്ലേഷിച്ച അവസാനത്തെ ചേരമാൻ പെരുമാൾ അബ്ദുൾ റഹ്മാൻ സാമിരി എന്നവരുടെ ഖബറാണ് ഇവിടെയുള്ളത് എന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. ചേരമാൻ പെരുമാളിന്റെ സ്വപ്നവും മലബാറിൽ നിന്നുള്ള യാത്രയും ഇസ്ലാമികാശ്ലേഷവും വഫാത്തും സംബന്ധിച്ച് തലമുറകളായി പറഞ്ഞുപോരുന്ന കാര്യങ്ങൾ ഞാൻ ഇവിടെ എഴുതുന്നത് അനൗചിത്യമാവും. മലബാർ മുസ്ലിംകൾക്ക് അത്രമേൽ ചിരപരിചിതനാണല്ലോ മഹാനവർകളും അദ്ദേഹത്തെ കുറിച്ചുള്ള വാമൊഴിയാലുള്ള അറിവും. ഇപ്പോഴും ഇസ്ലാമാശ്ലേഷിച്ച ചേരമാൻ പെരുമാളിനെ സംബന്ധിച്ച ചരിത്രസംവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയുമാണ്.
സലാലയിലെ രണ്ടു ദിവസങ്ങൾക്കിടയിൽ സന്ദർശിച്ച മറ്റൊരു പ്രധാനയിടം മിർബാത്ത് ആണ്. അവിസ്മരണീയങ്ങളായ അനുഭവങ്ങള്‍ കൊണ്ട് വിശ്വാസികള്‍ക്ക് ആത്മീയ വിരുന്നൊരുക്കുന്ന പ്രദേശമാണ് മിര്‍ബാത്ത്. സലാലയില്‍ നിന്നും ഏകദേശം 74 കിലോമീറ്റര്‍ ദൂരമുണ്ട് തീരദേശ പട്ടണമായ മിർബാത്തിലേക്ക്. മഖ്ബറയുടെ വെളുത്ത നിറത്തിലുളള ഇരട്ട ഖുബ്ബകള്‍ സലാലയില്‍ നിന്നും വരുന്നവര്‍ക്ക് മിര്‍ബാത്ത് പട്ടണത്തിന്റെ സാമിപ്യത്തെ വിളിച്ചോതി തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.
കേരളീയ മുസ്ലിംകൾ നിത്യ ജീവിതത്തില്‍ പതിവാക്കി വരുന്ന ഹദ്ദാദ് റാത്തീബിന്റെ രചയിതാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ് (റ) വിന്റെ പതിനേഴാമത് പിതാമഹനായ മുഹമ്മദ് ബിന്‍ അലി ബാഅലവി (റ) വിന്റെ സാന്നിധ്യമാണ് മിര്ബാത്തിന് ആത്മീയ ഭാവം പകരുന്നത്.മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍ തരീമിലാണ് മുഹമ്മദ് ബ്നു അലി ബാ അലവി (റ) ജനിക്കുന്നത്. ബാല്യത്തിൽ തന്നെ വിശുദ്ധ ഖുര്‍ആനും മറ്റു ഇസ്ലാമിക വിജ്ഞാനങ്ങളും പ്രമുഖരായ ഗുരുക്കന്മാരിൽ നിന്ന് അഭ്യസിച്ച മഹാൻ അറബി ഭാഷയിലും സൂഫിസത്തിലും അവഗാഹം നേടിയിരുന്നു. പിന്നീട് വിജ്ഞാന സമ്പാദനാവശ്യാര്ഥം ഹളര്മൗത്തിലുടനീളം സഞ്ചരിച്ച അദ്ദേഹം അക്കാലത്തെ മുഴുവന്‍ പണ്ഡിതര്‍ക്കിടയിലും പ്രമുഖ സ്ഥാനത്തിന് അർഹനാവുകയും ധാരാളം ശിഷ്യന്മാര്ക്ക് അറിവു പകര്‍ന്നു നല്‍കുകയും ചെയ്തു. വൈജ്ഞാനിക സപര്യക്കു പുറമെ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നൽകുകയും ആത്മീയ സംസ്കരണം നടത്തുകയും ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയായിരുന്നു അദ്ദേഹം. മുസ്ലിം സാമാന്യജനങ്ങള്‍ക്കു പുറമെ സമുദായ നേതൃത്വത്തിനും അദ്ദേഹം വ്യക്തമായ ദിശാബോധം നല്കി. എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ മുഴുവനും അദ്ദേഹം സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു.
ഹിജ്റ വര്‍ഷം 500 /എ ഡി 1106 ലാണ് മഹാൻ മിര്ബാത്തിലെത്തിയത്. അദ്ദേഹത്തിന്റെ ആത്മീയ ഔന്നിത്യവും വൈജ്ഞാനിക അവഗാഹവും മിര്‍ബാത്തിനെ പ്രശസ്തമാക്കി. മതപരമായ വിഷയങ്ങള്‍ക്ക് പരിഹാരം തേടി പല പ്രദേശങ്ങളിൽ നിന്നും വിശ്വാസികള്‍ മിര്ബാത്തിലെത്താന് തുടങ്ങി. അദ്ദേഹത്തിന്റെ ഭവനം പണ്ഡിതന്മാരുടെയും സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും താവളമായി മാറി. ഗ്രാമീണര്‍ക്കും പാവങ്ങള്‍ക്കും അദ്ദേഹം അഭയകേന്ദ്രമായിരുന്നു. അലി അല്‍ ഖതീബ്, മുഹമ്മദ് ബിന്‍ അലി അല്‍ ഖല്‍ഈ , സാലം ബാ ഫള്ല്, അഹ്മദ് ബാ ഈസ, മുഹമ്മദ് അലി അല്‍ ദോഫാരി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരില് പ്രമുഖരാണ്.

ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള മിര്‍ബാത്തില്‍ വേറെയും നിരവധി മഹത്തുക്കള്‍ അന്തിയുറങ്ങുന്നുണ്ട് . സ്വദേശികള്‍ സ്വാഹിബുല്‍ മിര്‍ബാത്ത് എന്നാണ് അവരെ വിളിക്കുന്നത് .
തിരുനബി മുതല്‍ സാഹിബുല്‍ മിര്‍ബാത്ത് വരെയുളള മഹത്തുക്കളുടെ പേരുകളും ലഘു ചരിത്രവും ഉള്‍ക്കൊള്ളിച്ച അറബിയിലും ഇംഗ്ലീഷിലുമുള്ള ഫലകം മഖാമിനകത്ത് ഫ്രെയിം ചെയ്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. മഹാനവര്‍കളുടെ ഖബ്റിനു മുകളിലുള്ള മീസാന്‍ കല്ലില്‍ ഉസ്താദു ശുയൂഖുല് അകാബിര്‍, മന്‍ബഉല്‍ അസ്കര്‍, ഖുതുബുല്‍ ഔലിയ തുടങ്ങിയ ഒട്ടേറെ സ്ഥാനപ്പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മഖാമുള്ക്കൊള്ളുന്ന വിശാലമായ ഖബർസ്ഥാനില്‍ അന്ത്യ വിശ്രമം കൊളളുന്നത് സ്വാഹിബുല്‍ മിര്ബാത്തിനോട് ബന്ധപ്പെട്ടവരും അല്ലാത്തവരുമായ നിരവധി മഹത്തുക്കളുമാണ്. ഖബർസ്ഥാനില്‍ എടുപ്പിനുളളില് കെട്ടിപ്പൊക്കി സന്ദര്‍ശകര്‍ക്കായി സൗകര്യപ്പെടുത്തിയ മറ്റൊരു ഖബര്‍ സിറിയയിലെ ഹലബില്‍ നിന്നും മിര്ബാത്തിലെത്തിയ പ്രശസ്ത പണ്ഡിതന് ഖാസി മുഹമ്മദ് ബ്നു അലിയ്യുല്‍ ഖല്ഇയുടെതാണ്. ഈ ഖബറിനു സമീപമുളള ചെറിയ കുന്നിന് മുകളില്‍ കാണുന്ന കെട്ടിയുയര്ത്താത്ത ഖബർ ഇന്ന് വിവരങ്ങൾ ലഭ്യമല്ലാത്ത ഒരു മഹാന്റെതാണ് പറയപ്പെടുന്നു.
വിജ്ഞാനപ്രസരണം കൊണ്ട് ഒരുകാലത്ത് ഖ്യാതി നേടിയ പ്രദേശമാണ് മിര്‍ബാത്ത്. ജ്ഞാനികളുടെയും സൂഫി വര്യന്മാരുടെയും സാന്നിധ്യം വിജ്ഞാന കുതുകികളെ മിര്‍ബാത്തിലേക്ക് ആകര്‍ഷിച്ചു. സൂര്, തര്‍മീം, ഹളര്‍മൗത്ത് തുടങ്ങിയ വിദൂര ദിക്കുകളില്‍ നിന്ന് പണ്ഡിതന്മാര് അറിവ് നുകരാന്‍ ഇവിടെയെത്തിയിരുന്നുവെന്നാണ് ചരിത്രഗ്രന്ഥങ്ങൾ പറയുന്നത് .
മിര്‍ബാത്തില്‍ പഴമയും പാരമ്പര്യവും സമന്വയിക്കുന്ന സ്വദേശി ആചാരങ്ങള്‍ തനിമയോടെ നില നിറുത്തപ്പെടുന്നുണ്ട്. മുന്ഗാമികളില് നിന്നും പകര്‍ന്നു കിട്ടിയ സ്വദേശി ആചാരങ്ങളില്‍ സവിശേഷ പ്രാധാന്യമുളളതാണ് സാഹിബുല്‍ മിര്‍ബാത്തിന്റെ മഖാമില്‍ വെച്ച് ആഴ്ച തോറും നടക്കുന്ന മൗലിദും സ്വലാത്തും എന്ന് ഒരു പ്രദേശവാസി പറഞ്ഞു തന്നു. വെളളിയാഴ്ച സുബ്ഹി നിസ്കാരനന്തരമാണ് പരിപാടി തുടങ്ങുന്നത്. സലാലയിലെ സയ്യിദന്മാരും പണ്ഡിതരും മറ്റു പ്രമുഖരും നേതൃത്വം നല്കുന്ന പരിപാടിയില്‍ പുണ്യമാഗ്രഹിച്ച് വിദേശികളും പങ്കെടുക്കാറുണ്ട്. സ്വലാത്തിനും മൗലിദിനും ശേഷം കൂട്ടു പ്രാര്‍ഥന നിര്‍വഹിച്ച് പരസ്പരം സ്നേഹവും സൗഹൃദവും കൈമാറിയാണ് ചടങ്ങ് പര്യവസാനിക്കുന്നത്. സ്നേഹവും സാഹോദര്യവും വിളക്കിചേര്‍ക്കുന്ന ഇത്തരം സദസുകള്‍ ഒരു സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യത്തിന്റെ പ്രൗഢിയും വിളിച്ചറിയിക്കുന്നുണ്ട്.
7 comments