വെളു വെളുത്ത കാലുകളുടേയും തുടകളുടേയും നിറം മാറി ചുവപ്പായി തുടങ്ങി. കാലിന് വണ്ണവും കൂടീട്ടുണ്ട്. എന്തൊരു വേദന സൗദാമിനി പിറുപിറുത്തു.
“മേഡം… മെഡിസിൻ..” സൗദാമിനി മരുന്ന് കഴിച്ചു. “ഉം, പോയ്ക്കോളൂ..” കല്യാണി നീങ്ങിത്തുടങ്ങി. ഇവൾക്കിപ്പോൾ ഒരു സ്നേഹവുമില്ല. ആകെ മാറിയിട്ടുണ്ട്. മാത്രമല്ല, സമയത്തിന് എല്ലാം നൽകുന്നുമുണ്ട്.
“മോളേ… അനുശ്രീ… മോളേ..” സൗദാമിനി വിളിക്കാൻ തുടങ്ങി. “എന്താ അമ്മേ വിളിച്ചത്.. നിങ്ങൾക്ക് എല്ലാ കാര്യവും കല്യാണിയോട് പറഞ്ഞ് കൂടെ.. എന്തിനാ എന്നെ ഇങ്ങനെ വിളിക്കുന്നത്?” അനുശ്രീ ഗൗരവ സ്വരത്തിൽ താക്കീദ് നൽകി.
“കല്ല്യാണി, നീ അമ്മക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം ചെയ്താൽ മതി. ബാക്കിയുള്ള കാര്യങ്ങൾ സരോജിനി നോക്കിക്കോളും.” ഇതും പറഞ്ഞ് അനുശ്രീ റൂമിലേക്ക് നീങ്ങി. സൗദാമിനിയെ എന്തോ ഒരു കുറ്റബോധം അലട്ടി കൊണ്ടിരുന്നു.
ഡ്രീം.. ഡ്രീം.. അകത്ത് നിന്ന് ഫോൺ ശബ്ദിക്കാൻ തുടങ്ങി. സൗദാമിനി കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ കല്ല്യാണി ഫോണുമായി എത്തിക്കഴിഞ്ഞിരുന്നു. “മേഡം, നിങ്ങളുടെ ഫോൺ.”കല്ല്യാണി ആവർത്തിച്ചു പറഞ്ഞു. സൗദാമിനി ഫോൺ ഉള്ളം കൈയിൽ വാങ്ങി അറ്റൻഡ് ചെയ്തു. “അമ്മേ, സുഖമല്ലേ.. അനുശ്രീ അവിടെ ഇല്ലേ? കല്ല്യാണിയും സരോജിനിയും എങ്ങനെയുണ്ട്?”വിഷ്ണു വിശേഷങ്ങൾ ചോദിച്ചു തുടങ്ങി. “ഉം.” അത്രമാത്രം. സൗദാമിനി ഉദ്ദേശിച്ചതെല്ലാം അതിൽ ഒതുങ്ങിയിരുന്നു.
സൗദാമിനി ഫോൺ കട്ട് ചെയ്തു. കട്ടിലിലേക്ക് ചാഞ്ഞിരിക്കാൻ തുടങ്ങി. താങ്ങിപ്പിടിച്ച കല്ല്യാണിയുട കൈകൾ സൗദാമിനി തട്ടി മാറ്റി. അവളുടെ കൈകൾ പരുക്കൻ കൈകളായിരുന്നു. ഘടികാരം ചലിച്ചുകൊണ്ടിരുന്നു. ഉച്ചയായപ്പോൾ സരോജിനി ഭക്ഷണത്തിന് ക്ഷണിച്ചു. ഒരു വിധത്തിൽ സൗദാമിനി മേശക്കരികിലെത്തി. വിവിധ തരം കറികൾ, ഉപ്പേരികൾ ഓരോന്നെടുത്ത് രുചിച്ചു നോക്കാൻ തുടങ്ങി. ഒന്നിനും ഒരു സ്വാദ് ലഭിക്കുന്നില്ല. സൗദാമിനി റൂമിലേക്ക് തന്നെ തിരിച്ചു പോയി. കട്ടിലിൽ ഇരുന്ന് ഓരോന്ന് ചിന്തിക്കാൻ തുടങ്ങി. “ഇതെല്ലാം എന്റെ കാലശേഷം മതിയായിരുന്നു. അല്ലങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ തന്നെയാണല്ലോ ഇത് വരുത്തി വെച്ചത്. സഹിക്കുക തന്നെ. “സൗദാമിനി ആഴങ്ങളിലേക്ക് ചിന്തിക്കാൻ തുടങ്ങി. കല്ല്യാണിയെ വിളിച്ച് ഓരോന്ന് പറയാൻ തുടങ്ങി.
“നിങ്ങൾ വരുന്നതിന് മുൻപ് ഇതൊരു സ്വർഗ്ഗമായിരുന്നു. ഞാനും എന്റെ മോളും അടങ്ങിയ ഒരു കൊച്ചു സ്വർഗം. എല്ലാം ഞാൻ പറഞ്ഞു തരാം, കേട്ടിരുന്നോ. ഞാൻ ചെറിയ ആവശ്യങ്ങൾക്ക് വരെ അവളെ വിളിക്കുമായിരുന്നു. ആദ്യം നല്ല രീതിയിൽ വിളിക്കും. ആദ്യത്തെ വിളിയിൽ അവൾ കേൾക്കില്ല. പിന്നെ ഞാനൊന്ന് സ്വരം മാറ്റി കുറച്ച് ദേശ്യത്തോടെ വിളിക്കും. അപ്പോൾ അവൾ താറാവ് കുണുങ്ങി വരുന്നത് പോലെ കുണുങ്ങി കുണുങ്ങി വരും. ഇന്ന് നീ ചെയ്യുന്ന ജോലികൾ മൊത്തം അന്നവളായിരുന്നു ചെയ്തിരുന്നത്. അവൾ വന്നാൽ ഞാൻ പറയും കാലിന് തൈലം ഇട്ട് തരാൻ. കുറച്ച് ദേഷ്യത്തോടെ ആണെങ്കിലും അവളിടുമ്പോൾ ഒരു മനസ്സുഖം ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ് അവൾ പോയാൽ പിന്നെ വിളിക്കുക ഉച്ചക്കാണ്, കഷായം എടുക്കാൻ വേണ്ടി. അപ്പോളവൾ അടുക്കള പണിയുടെ തിരക്കിലായിരിക്കും. എന്നാലും വന്ന് എടുത്ത് തരും. ആൾ പുറത്ത് ചൂടാണേലും അകത്ത് ശുദ്ധയാണ്. പത്രം വായിക്കുന്ന സമയത്താണ് നിങ്ങൾ കേരളത്തിൽ എത്തിയതും എല്ലായിടത്തും കിട്ടും എന്നൊക്കെ കേട്ടത്. എന്റെ മുൻകോപം എന്ന് പറയാലോ. വിഷ്ണുവിനെ കൊണ്ട് ഒന്നിങ്ങ് വാങ്ങിപ്പിച്ചു. ആദ്യമൊക്കെ ഒരു രസായിരുന്നു. ആ സന്തോഷത്തിലാണ് നിങ്ങക്ക് പേരിട്ടതും എല്ലാം. കുറച്ചങ്ങ് കഴിഞ്ഞപ്പോൾ ഒരു മനസ്സുഖം കിട്ടുന്നില്ല. ഇനി പറഞ്ഞിട്ടെന്താ കാര്യം. സംഭവിക്കേണ്ടത് സംഭവിച്ചു. ഉം. നീ പൊയ്ക്കോ. ഞാനുറങ്ങട്ടെ. “സൗദാമിനി കണ്ണുനീരോടെ പറഞ്ഞവസാനിപ്പിച്ചു. “മേഡം കഥ നന്നായിരുന്നു.” കല്ല്യാണി നീങ്ങി തുടങ്ങി.
എന്നാൽ സൗദാമിനിക്ക് മാത്രമായിരുന്നില്ല പ്രശ്നങ്ങൾ. അനുശ്രിക്കും മനസ്സമാധാനം നഷ്ടപ്പെട്ടിരുന്നു. മിണ്ടി പറയാൻ ആരുമില്ല അമ്മയുടെ വിളികളില്ല, കുസൃതികളില്ല, ദേഷ്യമില്ല, ഒന്നുമില്ല. എല്ലാം കൂടി ഒരു കൂട്ടിലകപ്പെട്ട പോലെ. റൂമിൽ നിന്നിറങ്ങിയ കല്ല്യാണിയെ അനുശ്രീ റൂമിലേക്ക് വിളിച്ചു.
“അമ്മ നിന്നോട് എന്താണ് പറഞ്ഞത്?” അനുശ്രീ ചോദിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കകം എല്ലാം കിറുകൃത്യം പറഞ്ഞു കേൾപ്പിച്ചു. അവൾക്ക് മനസ്സിന് ഇരട്ടിഭാരം തോന്നി. തന്റെ വിഷമങ്ങൾ കല്ല്യാണിയോട് തുറന്ന് പറഞ്ഞു. “താങ്ക് യു മേഡം.” എന്നും പറഞ്ഞ് കല്ല്യാണി നീങ്ങി തുടങ്ങി. അമ്മയോട് പറയുന്ന സുഖം അനുശ്രിക്കും, അനുശ്രിയോട് പറയുന്ന സുഖം സൗദാമിനിക്കും ലഭിച്ചിരുന്നില്ല. കാരണം അവർ മനുഷ്യരായിരുന്നില്ല. തികച്ചും ഒരു യന്ത്രം മാത്രം.
Post Comment