തിമിരം പടർന്ന അയാളുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്നു. സായാഹ്നക്കാറ്റ് അയാളുടെ നരച്ച മുടിയിഴകളെ പറത്തിക്കൊണ്ട് കടന്ന് പോയി. മന്ത് വീർപ്പിച്ച കാലുകളുമായി അയാൾ റോഡരികിലൂടെ വേച്ചു വേച്ച് നടന്നു. ഓർമകളുടെ വിഴുപ്പുഭാണ്ഡം അഴിച്ചുവെക്കാൻ ഒരിടം തേടി അലയുകയായിരുന്നു അയാൾ. പടിഞ്ഞാറൻ ദിക്കിൽ നിന്നുയരുന്ന ബാങ്കൊലികൾ അയാളുടെ കർണപടങ്ങളിൽ കമ്പനമേകി കടന്നു പോയി.
ഏഴാം വയസ്സിൻ്റെ ഒരു പുലരിയിൽ അവനെ ഉണർത്തിയത് മുഖത്തേക്ക് തെറിച്ച അമ്മയുടെ ചുടു രക്തമായിരുന്നു. മദ്യപാനിയായ അച്ഛനെ അവൻ അവസാനമായി കണ്ടത് പോലീസ് വാഹനത്തിൽ വിലങ്ങണിയിച്ച നിലയിലുമായിരുന്നു. പിന്നെ അവന് അമ്മയായത് നഗരത്തിലെ തെരുവു വീഥികളാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ എവിടെയോ നിന്ന് വീശിയടിച്ച കാറ്റുകൾ അവന്റെ മുഷിഞ്ഞ വസ്ത്രത്തിലെ തെരുവിന്റെ കറകളെ മായ്ച്ചു കളഞ്ഞു. കാലം അവന്റെ കൈകളിൽ ഒരു പതാക ഏന്തിനൽകി. അവന്റെ പിറകേ നിൽക്കാൻ ആളുകളുണ്ടായി.
ഏതോ കുഞ്ഞിന്റെ ആർദ്രനാദം അയാളെ ഉണർത്തി. കടത്തിണ്ണയിൽ തമ്പടിച്ച നാടോടി സംഘത്തെയും മറികടന്ന് അയാൾ തന്റെ പ്രയാണം തുടർന്നു .
“തനിക്ക് ഇതൊന്നും ഒരു പുതിയ കാര്യമല്ലല്ലോ?അവനെ അങ്ങ് തീർത്തേക്ക്. ഇല്ലേൽ എനിക്ക് പണിയാണ്. തൻ്റെ കാര്യം ഞാൻ നോക്കിക്കോളാം. എന്താ ഹേ..? ആ രാത്രിയിൽ അയാളുടെ കൈകളാൽ ഒരു കുഞ്ഞു ബാല്യം കൂടെ അനാഥമായി. വിധവാ പട്ടികയിൽ ഒരു പുതിയ പേരു കൂടെ ചേർക്കപ്പെട്ടു. കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അയാൾക്ക് മുന്നിൽ തന്റെ ആത്മാവ് പോലെ ശൂന്യമായ മുപ്പത് വർഷങ്ങൾ പല്ലിളിച്ചു കാണിച്ചു.
“തന്നോടരാണ് ഇയാളെ അടിക്കാൻ പറഞ്ഞേ?തട്ടിപ്പോയിരുന്നുവെങ്കിൽ എനിക്ക് പണിയായേനെ.” കണ്ണു തുറന്നപ്പോൾ അയാൾക്ക് ചുറ്റുമുള്ള വെള്ള വസ്ത്രക്കാരിൽ നിന്നുയർന്ന മുരളൽ അയാൾ കേട്ടു. “അത് പിന്നെ നേതാവേ ഈ മഹമാരിക്കാലത്ത് ഇവന്മാരൊക്കെ ഒരു മാസ്‌ക് പോലുമില്ലാതെ ഇങ്ങനെ നടന്നാൽ പിന്നെ…” ഒരു വെള്ളക്കാരൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
അക്കൂട്ടത്തിലെ ഒരുത്തന്റെ കയ്യിലെ പതാകയുടെ നിറം അയാളുടെ മസ്തിഷ്കത്തിൽ ഒരു ചെറിയ മിന്നലുണ്ടാക്കി. ആ പതാകയുടെ പിടിയിലുണ്ടായിരുന്ന അടയാളത്തിൽ അയാൾ തന്റെ കൈകളുടെ മുദ്രയെ തിരിച്ചറിഞ്ഞു. “വേഗം വണ്ടിയിൽ വലച്ചിട്. പണി കിട്ടും മുമ്പ് ആ വൃദ്ധ സദനത്തിൽ കൊണ്ടിടാം.”
“ഇന്നലെ വഴിയരികിൽ തളർന്ന് വീണ വൃദ്ധനെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച …. പ്രവർത്തകർക്ക് അഭിനന്ദനങ്ങളറിയിക്കുന്നു. ഇങ്ങനെ ഉള്ള രാഷ്ട്രീയക്കാരെയാണ് നമ്മുടെ…”
വർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ആ ഇടനാഴിയിൽ അലയടിച്ചു. പക്ഷികൾ കൂടണയാനുള്ള തിടുക്കത്തിൽ പറന്ന് പോകുന്നത് അയാൾ നോക്കിക്കണ്ടു. പതുക്കെ അയാൾ തന്റെ പായയിലേക്ക് കാലുകളെയും വലിച്ചു കൊണ്ട് നടന്നു
Post Comment