themap.katib.in

മുസഹറാതി ; അത്താഴം വിളിയുടെ അറബ് പാരമ്പര്യങ്ങൾ

മുസ്ലിം വിശ്വാസികളുടെ വിശുദ്ധമാസമായ റമളാൻ ഈജിപ്തിലെ മുഖ്യമായ മൂന്ന് പാരമ്പര്യങ്ങൾക്ക് പേരുകേട്ട കാലയളവാണ് . ഫാനൂസ് എന്നറിയപ്പെടുന്ന റമദാൻ വിളക്കുകളും എല്ലാ ജില്ലകളിലെയും തെരുവുകളിലെ 30 ദിവസത്തെ സൗജന്യ ഇഫ്താർ മേശകളുമാണ് അവയിൽ രണ്ടെണ്ണം .പ്രഭാതനിസ്കാരത്തിന് മുമ്പായി കഴിക്കുന്ന അത്താഴഭക്ഷണത്തിനായി (സുഹൂർ ) വിശ്വാസികളെ നിദ്രയിൽ നിന്നുണർത്തുന്ന മുസഹറാതി സമ്പ്രദായമാണ് ശേഷിക്കുന്ന ഒന്ന് .സുഹൂർ എന്നതിൽ നിന്നു തന്നെയാണ് മുസഹറാതി എന്ന പദവും ഉരുത്തിരിഞ്ഞു വന്നത് .

ഉത്ഭവം

മുസഹറാതിയുടെ ഉത്ഭവം പ്രവാചകരുടെ കാലത്താണ് എന്നാണ് ഈജിപ്ഷ്യൻ ആർക്കൈവ് ഓഫ് ഫോക്ക് ലൈഫ് ആൻഡ് ഫോക്ക് ട്രഡീഷൻസ് (Egyptian Archive of Folk Life and Folk Traditions) പരാമർശിക്കുന്നത് .ബിലാൽ ബിൻ റബാഹ്(റ) ഈ പ്രവൃത്തി ചെയ്തിരുന്നു എന്നതാണ് ഈ വീക്ഷണത്തിന്റെ അടിസ്ഥാനം .

റമളാൻ ആഘോഷങ്ങൾ ഏറ്റവും വിപുലമായി സംഘടിപ്പിക്കപ്പെട്ട ഫാത്തിമിദ് രാജവംശത്തിന്റെ കാലത്താണ് ഈജിപ്തിൽ മുസഹറാതി ആദ്യമായി നടപ്പിലാക്കിയത് എന്നാണ് ചരിത്രകാരനായ അബ്ദുൽമജിദ് അബ്ദുൾ അസീസ് പറയുന്നത് . 15-ാം നൂറ്റാണ്ടിലെ ഈജിപ്ഷ്യൻ ചരിത്രകാരനായ മുഹമ്മദ് ബിൻ ഇയാസിന്റെ അഭിപ്രായത്തിൽ, തറാവീഹ് നമസ്കാരത്തിന് ശേഷം ഉടൻ ഉറങ്ങാൻ പൗരന്മാരോട് കൽപ്പിച്ച എ.ഡി. 996 – 1021 കാലയളവിൽ ഭരണത്തിലുണ്ടായിരുന്ന അബൂ അലി മൻസൂർ ( Abū ʿAlī Manṣūr) എന്ന അൽ ഹാകിം ബി അംറില്ലാഹിയുടെ കാലത്താണ് ഈ സമ്പ്രദായം ആരംഭിച്ചത്. ഫാത്തിമിദ് സാമ്രാജ്യത്തിന്റെ ആറാമത് ഭരണാധികാരിയും പതിനാറാമത് ശിഈ ഇസ്മാഈലി ഇമാമും ആയിരുന്നു അബൂ അലി മൻസൂർ . അത്താഴത്തിന് ആളുകളെ ഉണർത്താനായി അദ്ദേഹം അതിരാവിലെ തന്റെ സൈനികരെ അയയ്ക്കുകയും അവർ വീടുകളുടെ വാതിലുകളിൽ മുട്ടുകയും പ്രഭാത പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് ശബ്ദമുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്നും മുഹമ്മദ് ബിൻ ഇയാസ് പറയുന്നുണ്ട് .

ഹിജ്റവർഷം 832 ൽ (എ.ഡി. 1432) ഈജിപ്ഷ്യൻ ഗവർണർ ഗബ്ശ ഇബ്നു ഇസ്ഹാഖാണ് പ്രൊഫഷണലായി ആദ്യമായി ഈ ദൗത്യം നിർവഹിച്ചതെന്നാണ് അബ്ദുൾ അസീസിന്റെ പക്ഷം . അന്നത്തെ അൽ – അസ്കർ നഗരത്തിൽ നിന്ന് ഫുസ്താത് നഗരത്തിലുള്ള അംർ ഇബ്നുൽ-ആസ്വ് പള്ളിയിലേക്ക് അദ്ദേഹം നടക്കുകയും “അല്ലാഹുവിന്റെ അടിമകളെ, ഭക്ഷണം കഴിക്കൂ , സുഹൂർ ഒരു അനുഗ്രഹമാണ് ” എന്ന് വിളിച്ചുപറയുകയും വാതിലുകളിൽ മുട്ടുകയും ചെയ്യുമായിരുന്നത്രെ . ഇന്ന് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലുമൊക്കെ മുസഹറാതി പാരമ്പര്യങ്ങളുടെ വകഭേദങ്ങൾ കാണാനാവും .

കവിതകളും അവതരണവും

മംലൂക്ക് ഭരണാധികാരിയായിരുന്ന സുൽത്താൻ അൽ-നാസർ മുഹമ്മദ് ഇബ്ൻ ഖലാവുനിന്റെ (1285 – 1341) മുഖ്യ മുസഹറാതിയായിരുന്ന ഇബ്നു നുബാത്തയാണ് (1287 -1366) വടി ഉപയോഗിക്കുന്നതിന് പകരം ബാസ(Baza) എന്ന വാദ്യം ഉപയോഗിച്ച് അത്താഴംവിളികളെ വികസിപ്പിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത് .അർധ ഗോളാകൃതിയിലുള്ള പിച്ചളയെ / മൺപാത്രത്തെ ദൃഢമായ തുകൽ കൊണ്ട് പൊതിഞ്ഞാണ് ബാസ നിർമിക്കുന്നത് .

ഈജിപ്തിൽ മുസഹറാതി സേവനം അനുഷ്ഠിക്കുന്നത് പാരമ്പര്യമായി അത് ചെയ്തുപോരുന്ന കുടുംബങ്ങളാണ് .ഈജിപ്ഷ്യൻ ചരിത്രകാരനായിരുന്ന അബ്ദുറഹ്മാൻ അൽ ജബർത്തിയുടെ (1753-1822 ) പിൻഗാമികൾ ഉദാഹരണം .

സ്വതവേ മുസ്ലിം പുരുഷന്മാരാണ് മുസഹറാതി അവതരിപ്പിക്കാറുള്ളത് . എന്നാൽ പോലും ദലാൽ അബ്ദുൽ ഖാദറിനെ പോലുള്ള സ്ത്രീകളെയും മിഷേൽ അയ്യൂബിനെ പോലുള്ള മുസ്ലിമേതര വിശ്വാസികളെയും ഇന്ന് ഈ രംഗത്ത് കാണാൻ സാധിക്കുന്നുണ്ട് . ശാരീരിക ക്ഷമതയും നല്ല ആരോഗ്യവും ഉയർന്ന ശബ്ദവും കവിതകൾ ആലപിക്കാനുള്ള കഴിവും ഓരോ മുസഹറാതിക്കും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് .
ഒരർഥത്തിൽ മുസഹറാതിയെ ഒരു നാടോടി കലാരൂപമായി മാറ്റുന്നത് ഇബ്നു നുബാത്തയാണ് . നാടോടി ഗായകരുടെ തലമുറകൾ അദ്ദേഹത്തിന്റെ പാത പിന്തുടരുകയും മതപരമായ സ്വഭാവമുള്ള ഗാനങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്തതോടെ ഇത്തരം ഗായകകവികളായ മുസഹറാതികൾ വളരെ ആദരണീയമായ ഒരു വിഭാഗമായ മാറി. ആളുകളെ ഭക്ഷിക്കാനും കുടിക്കാനും ഓർമ്മിപ്പിക്കുമ്പോൾ തന്നെ ഭക്തിയെക്കുറിച്ച് സംസാരിക്കുന്ന നിരവധി കവിതകൾ, ജനപ്രിയകാവ്യങ്ങൾ, ചരിത്രകഥകൾ തുടങ്ങിയവ അവതരിപ്പിക്കാൻ തുടങ്ങിയത് പിൽക്കാലത്ത് ആണെന്ന് പറയപ്പെടുന്നു . അത്തരം വരികൾക്ക് ഒരു ഉദ്ദാഹരണം പറയാം :
أيها النوام قومـوا للفــلاح

واذكروا الله الذى أجرى الرياح

إن جيش الليل قد ولـى وراح

وتدانى عسكـر الصبـح ولاح

اشربوا عجلى فقد جاء الصباح
(ഓ, ഉറങ്ങുന്നവരെ , വിജയിക്കാനായി എഴുന്നേൽക്കുക ,കാറ്റിനെ വീശിപ്പിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുക, രാത്രിയുടെ സൈന്യം പോവുന്നു, പ്രഭാതത്തിലെ പടയാളികൾ വരികയാണ് , പ്രഭാതമായിരിക്കുകയാണ് വേഗം കുടിക്കുക.)

മദ്ഹ് (പ്രവാചകപ്രകീർത്തനം) കൊണ്ടാണ് പാരമ്പര്യമായി ഈജിപ്തിലെ മുസഹറാതി ആരംഭിക്കാറുള്ളത് .

يا قلبى زيد وامدح جمال النبى

طه بن راما الهاشم الزمزمى
(എന്റെ ഹൃദയമെ , പ്രവാചകരുടെ ആകർഷണീയതയെ സംബന്ധിച്ച് നീ പ്രകീർത്തിക്കുകയും വർധിപ്പിക്കുകയും ചെയ്യൂ , താഹാ അൽ ഹാശിം അൽ സംസമിയ്യ് )

ഇതിനുശേഷം മുൻകാലങ്ങളിൽ അവതരിപ്പിക്കാറുള്ളത് എല്ലാ പ്രവാചകന്മാരുടെയും അത്ഭുതങ്ങളെയും ഉദാരമനസ്കതയെയും കുറിച്ചുള്ള മതപരമായ ആഖ്യാനങ്ങളായിരുന്നു . ചില സമയങ്ങളിൽ മുസഹറാതിയോട് തമാശയുള്ള കഥകൾ പറഞ്ഞ് രസിപ്പിക്കാൻ ആളുകൾ ആവശ്യപ്പെടുകയും അതിനായി അദ്ദേഹത്തിന് ചെറു പാരിതോഷികങ്ങൾ നൽകുകയും ചെയ്യുമായിരുന്നു . മുസഹറാതി അവതരിപ്പിക്കുന്ന വീടുകളുടെ മുമ്പിലെത്തിയാൽ അവിടെ താമസിക്കുന്നവർക്ക് വേണ്ടിയും പ്രാർഥിക്കും .
محمد أفندى الله يزيدك كرم

وتشاهد الكعبة وباب الحرم

وينصرك ربى على من ظلم

( മുഹമ്മദ് അഫൻദി , അല്ലാഹു നിങ്ങളുടെ ഔദാര്യം വർദ്ധിപ്പിക്കട്ടെ, നിങ്ങൾ കഅബയും മസ്ജിദുൽ ഹറമിന്റെ വാതിലും കാണട്ടെ , അക്രമികൾക്കെതിരെ ദൈവം നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ )

മുസഹറാതിയുടെ സംഗീത പാരമ്പര്യം ഇന്നത്തെ രൂപത്തിൽ എത്തിയത് എപ്പോഴാണെന്ന് ആർക്കും കൃത്യമായി അറിയില്ല. എന്നാൽ നിലവിലെ മുസഹറാതി ഗാനങ്ങൾക്ക് ഉപയോഗിക്കുന്ന ഫോർ-സ്ട്രോക്ക് താളത്തിന് കുറഞ്ഞത് ഒരു നൂറ്റാണ്ട് കാലമെങ്കിലും പഴക്കമുണ്ടാവും എന്നാണ് ഗവേഷകർ പറയുന്നത് .

റമളാൻ മാസവസാനം അൽ വിദാഅ് , ഖത്തമ്മ എന്നൊക്കെ വിളിക്കാറുള്ള യാത്രയയപ്പ് ഗാനങ്ങളാണ് മുസഹറാതികൾ ആലപിക്കുക . ഇവരുടെ സേവനങ്ങൾക്ക് പകരമായി പണമായോ ഭക്ഷ്യവസ്തുക്കളായോ ജനങ്ങളിൽ നിന്നും വേതനം ലഭിക്കുന്നതും ഇക്കാലയളവിലായിരിക്കും .

ഫുആദ് ഹദ്ദാദും മുസഹറാതിയും

വലിയ ജനപ്രീതി കൈവരിച്ചിരുന്ന ഈജിപ്ഷ്യൻ കവിയായിരുന്ന ഫുആദ് ഹദ്ദാദിന്റെ (1927–1985) മുസഹറാതി റേഡിയോ അവതരണങ്ങൾ ഇവിടെ പ്രത്യേകം പരാമർശിക്കണം . അറബ് ദേശീയതയെ ഉണർത്തുക, കൊളോണിയലിസത്തെ അഭിസംബോധന ചെയ്യുക, അറബ് ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുക, അറബ് സംസ്കാരത്തിന്റെ സത്ത ഉയർത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയായിരുന്നു ഫുആദ് ഹദാദിന്റെ മുസഹറാതി അവതരണങ്ങൾ .

ഈജിപ്ഷ്യൻ റേഡിയോ മുസഹറാതിയുടെ വരികൾ തയ്യാറാക്കുന്നതിനായി ആദ്യം സമീപിച്ചത് കവിയായിരുന്ന സലാഹ് ജഹീനെയായിരുന്നു . എന്നാൽ അത് ഏറ്റെടുക്കാതെ തന്നെക്കാൾ ആ ദൗത്യം ഭംഗിയായി നിർവഹിക്കാനാവുന്ന ഫുആദ് ഹദ്ദാദിനെ അദ്ദേഹം ഈജിപ്ഷ്യൻ റേഡിയോ അധികൃതരോട് നിർദ്ദേശിച്ചു .

              1965ലെ റമളാനിലായിരുന്നു ഫുആദ് ഹദ്ദാദ് രചന നടത്തിയ  മുസഹറാതിയുടെ ആദ്യത്തെ  റേഡിയോ സംപ്രേഷണം നടക്കുന്നത് . പിന്നീട് 1968 ലും എഴുപതുകളിലും ഇത് തുടർന്നു .  മുസഹറാതി പാരായണം ചെയ്യുകയും ചിട്ടപ്പെടുത്തുകയും ചെയ്തത് പ്രശസ്ത സംഗീതജ്ഞൻ സെയ്ദ് മെക്കാവിയായിരുന്നു . മൂപ്പത് ദിവസങ്ങളായി ഒരു സംഗീത ആൽബം  മാതൃകയിലായിരുന്നു അതിന്റെ അവതരണം .

    കവിതകളുടെ ആദ്യവസാനങ്ങൾക്ക് ഒരു നിർണിതഘടന രൂപപ്പെടുത്തിയ ഫുആദ് ഹദ്ദാദ് മക്കയും മദീനയും അടങ്ങുന്ന ഹിജാസ് പ്രവിശ്യയെ എല്ലാ എപ്പിസോഡുകളുടെ തുടക്കത്തിലും പരാമർശിച്ചിരുന്നു . തുടർന്ന് ഈജിപ്തും അറബ് ലോകം മുഴുവനായും നേരിടുന്ന സാമൂഹിക- രാഷ്ട്രീയവിഷയങ്ങളെ ഈ സീരിസുകൾ അഭിസംബോധന ചെയ്തു . 1982 ൽ ലബനാനിൽ ഇസ്രയേൽ അധിനിവേശമുണ്ടായപ്പോൾ അവതരിപ്പിച്ച A Salute to the People of Levant (പാലായനം ചെയ്യുന്നവർക്ക് ഒരു അഭിവാദനം ) എന്ന കവിതയും ഈജിപ്ഷ്യൻ പൊതുസേവന നടപടിക്രമങ്ങളെ വിമർശിച്ച പ്രസിദ്ധമായ “ഇസ്തിമാറ” (Estemara – ഫോം) എന്ന കവിതയും ഉദാഹരണം . 1970 ൽ ജമാൽ അബ്ദുന്നാസിർ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനും   1973 ലെ യുദ്ധത്തിൽ  ഈജിപ്ത് വിജയിച്ചപ്പോഴും രാജ്യത്തിനും   സമർപ്പിച്ച് ഫുആദ് ഹദ്ദാദ്  കവിതകൾ അവതരിപ്പിച്ചിരുന്നു.

മായുന്ന പൈതൃകങ്ങൾ

നിലവിൽ മുസഹറാതികൾ പാട്ടിനെക്കാൾ ബസ മുട്ടി ശബ്ദം ഉണ്ടാക്കുന്നതിനാണ് പ്രാമുഖ്യം നൽകുന്നത് . മറ്റു പല മേഖലകളിലും പോലെ വിവരസാങ്കേതികവിദ്യയുടെ വളർച്ച തന്നെയാണ് ഇവിടെയും വില്ലൻ . അലാറം ക്ലോക്കുകൾ, സെൽ ഫോൺ അലാറങ്ങൾ പോലുള്ളവയുടെ വ്യാപനം മുസഹറാതികളെ അപ്രസക്തമാക്കി കൊണ്ടിരിക്കുകയാണ് . വികസ്വര നഗരങ്ങളിലെ ഉയർന്ന റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളുടെ നിർമ്മാണവും എയർകണ്ടീഷണറുകളുടെ ഉപയോഗവും മുസഹറാതികളുടെ ശബ്ദം കേൾക്കുന്നത് പോലും ഇന്ന് ബുദ്ധിമുട്ടാക്കിയിട്ടുണ്ട് . ഉയർന്ന കുറ്റകൃത്യ നിരക്കും അനിയന്ത്രിതമായ ട്രാഫിക്കുമുള്ള, തിരക്കേറിയ ആധുനിക നഗരങ്ങളിൽ ആക്രമിക്കപ്പെടാതെ തെരുവുകളിലൂടെ നടക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് നടക്കാൻ മുസഹറാതികളെ സംബന്ധിച്ച് സുരക്ഷിതവുമല്ല .

ഈ തൊഴിൽ ഉപേക്ഷിക്കുന്നതിനെ സംബന്ധിച്ച് താൻ ചിന്തിച്ചിരുന്നുവെന്നും എന്നാൽ അയൽക്കാരും കുട്ടികളും തന്നോട് തുടരാൻ ആവശ്യപ്പെട്ടതായും നാൽപത് വർഷമായി മുസഹറാതിയായി തുടരുന്ന മഹ്ദി അനുഭവം പങ്കുവെക്കുന്നത് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട് . ” എന്റെ മക്കൾക്ക് ഈ തൊഴിലിൽ താൽപ്പര്യമില്ല , ചെറുപ്പത്തിൽ ഞാൻ അവരെ കൂടെ കൊണ്ടുപോകുമായിരുന്നു, അവരുടെ സുഹൃത്തുക്കൾ ഞങ്ങളുടെ വിളി കേട്ടുണരുന്നത് കാണുമ്പോൾ അവർ ഏറെ സന്തോഷിക്കും, എന്നാൽ കാലക്രമേണ അവർക്ക് ഈ സന്തോഷം നഷ്ടപ്പെടുകയും താന്താങ്ങളുടെ ജോലിയിൽ മുഴുകുകയും ചെയ്തു, ചിലർ ഈ തൊഴിൽ നിർത്താൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് ” അദ്ദേഹം പറയുന്നു .