themap.katib.in

കുറ്റിച്ചിറയുടെ പാരമ്പര്യം

കോഴിക്കോട് നഗരത്തിലെ അറബിക്കടലിനോട് ചേർന്ന് നിൽക്കുന്ന ദേശമാണ് കുറ്റിച്ചിറ. കച്ചവട പ്രാധാന്യമുള്ള സാമൂതിരിയുടെ അറബിക്കടലിനോട് അരക്കിലോമീറ്റർ മാറിയാണ് പൈതൃക പ്രാധാന്യമുള്ള കുറ്റിച്ചിറ സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പന്നത മാത്രമല്ല, കുറ്റിച്ചിറ കുളവും, കുറ്റിച്ചിറ ബിരിയാണിയും മലബാറുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്. പഴയകാല മാപ്പിള മുസ്‌ലിമീങ്ങളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് കുറ്റിച്ചിറ. ഇന്നും പല പഴയകാല തറവാട്ട് കുടുംബങ്ങൾ ഇവിടെ പള്ളിയോട് ചേർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്. അഞ്ചും ഏഴും നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും കുറ്റിച്ചിറയുടെ യശസ്സിനെ ഉയർത്തുന്നുണ്ട്. വൈവിധ്യം നിറഞ്ഞ ഒരു ദേശത്തിന്റെ കഥകൾ കാണാനും പഠിക്കാനും നിരവധി വിദേശികളാണ് കുറ്റിച്ചിറ ലക്ഷ്യമാക്കി വരുന്നത്. അത്കൊണ്ട് തന്നെ കോഴിക്കോട് നഗരസഭയുടെ കീഴിൽ കുറ്റിച്ചിറ കുളവും സമീപപ്രദേശവും പുനർനിർമാണം നടത്തി കൂടുതൽ ആകർഷമുള്ളതാക്കിയിട്ടുണ്ട്.

മിഷ്കാൽ പള്ളിയാണ് കുറ്റിച്ചിറയുടെ ഏറ്റവും പ്രധാന ആകർഷണം. പള്ളിയിലേക്ക് പോകുന്ന വഴിയിൽ ഇരുവശവും നിറയെ കച്ചവടങ്ങളാണ്. അവിടെ തിരിഞ്ഞ് ഹൽവ ബസാറിൽ എത്തിയാൽ കോഴിക്കോടിന്റെ തനിമ നിറഞ്ഞ രുചിക്കൂട്ടുകളും മറ്റു വ്യത്യസ്ത കച്ചവടങ്ങളും കാണാനാകും. ചുറ്റും നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ ഉണ്ടെങ്കിലും മിഷ്കാൽ പള്ളിയുടെ മഹത്വം ഏറെയാണ്. മിഷ്കാൽ പള്ളി എന്നത് ഒരു നിസ്വാർത്ഥ വിദേശ കച്ചവടക്കാരന്റെ സംഭാവനയായി വേണം കരുതേണ്ടത്. മിഷ്കാൽ നെഹൂദ എന്ന വിദേശിയാണ് പതിമുന്നാം നൂറ്റാണ്ടിൽ ഈ പള്ളി നിർമിച്ചത്. ഇദ്ദേഹത്തെക്കുറിച്ച് ഇബ്നു ബത്തൂത്ത പറയുന്നത് നിരവധി കപ്പൽ കൈവശമുള്ള സമ്പന്നനും മാന്യനുമായ വ്യക്തി എന്നാണ്. നിസ്വാർത്ഥ വിദേശി എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാൻ കാരണം ഇദ്ദേഹത്തിന്റെ പേര് തന്നെയാണ്. മിഷ്കാൽ എന്ന പേർഷ്യൻ പദത്തിനർത്ഥം സമ്പന്നൻ എന്നും നെഹൂദ എന്നാൽ കപ്പിത്താൻ എന്നുമാണ്. ആയതിനാൽ തന്നെ പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്തതോ അല്ലെങ്കിൽ മിഷ്കാൽ നെഹൂദ എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നതായ വ്യക്തിയോ ആയിരിക്കണം ഇതിന്റെ നിർമ്മാതാവ് എന്ന് അനുമാനിക്കാം.

തട്ടുതട്ടായി ക്രമീകരിച്ച നാല് നിലകളുള്ള മിഷ്കാൽ പള്ളിയുടെ പുറംവശം പോലെ തന്നെ മനോഹരമാണ് ഉൾവശവും. നാലുവശവും റോഡുകളാൽ ചുറ്റപ്പെട്ട ഏകപള്ളി കൂടിയാണ് മിഷ്കാൽ പള്ളി എന്ന് പറയപ്പെടുന്നു. ആയതിനാൽ തന്നെ പള്ളിയുടെ നാല് വശത്തിൽ നിന്നും അകത്തേക്ക് പ്രവേശന കവാടങ്ങളുണ്ട്. അർദ്ധ വൃത്താകൃതിയിൽ പേർഷ്യൻ ശൈലിയിൽ നിർമ്മിച്ച പള്ളിക്ക് നിരവധി കവാടങ്ങളാണ് ഉള്ളത്. പ്രവേശിക്കാവുന്ന കവാടങ്ങൾക്ക് സമാനമായ ജനലുകളും മിഷ്കാൽ പള്ളിയെ കൂടുതൽ വ്യത്യസ്തമാക്കുന്നു. കേരളത്തിലെ
ആദ്യകാല അമ്പലങ്ങളുടെ അതേ രൂപത്തിലുള്ള വാസ്തു പ്രകാരം നിർമ്മിച്ചതാണ് 83 സെന്റിലെ ഈ പ്രൗഡഗംഭീര കെട്ടിടം. പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടാണ് പള്ളിയുടെ നിർമ്മാണം നടത്തിയിരിക്കുന്നത് . ഇക്കാരണം കൊണ്ട് തന്നെ 700 ലധികം വർഷങ്ങളായി ഈ പള്ളി നിലകൊള്ളുന്നു. മിഷ്കാൽ പള്ളി എന്നത് ഒരു പ്രാദേശിക-പേർഷ്യൻ നിർമ്മാണ രീതിയിൽ സംയോജിപ്പിച്ച മനോഹരമായ നിർമ്മിതിയാണ്. അകംപള്ളിയും, പുറംപള്ളിയും, ഹൗളും, മിമ്പറും പഴയപടി ഇന്നും ഇവിടെ നിലനിർത്തിയിരിക്കുന്നു. മിമ്പറിന്റെ നിർമ്മാണ രീതിയും തടിയിൽ തീർത്ത കേരളീയ പാരമ്പര്യ രീതി തന്നെയാണ്. കൂടാതെ മിമ്പറിന്റെ ഒരു ഭാഗത്ത് “ഖുതുബക്കിടയിൽ സംസാരിക്കരുതെ”ന്ന തിരുവചനം അറബി ലിപിയിൽ കൊത്തിവെച്ചതായും കാണാം. താഴത്തെ നിലയിലും മുകളിൽ രണ്ടാം നിലയിലും മാത്രമേ ഇന്ന് നിസ്കാരത്തിന് സൗകര്യമുള്ളൂ. ഏറ്റവും മുകളിലായി താഴികക്കുടത്തോട് കൂടെയുള്ള മേൽക്കൂരയും കേരളീയ പാരമ്പര്യ നിർമ്മാണ രീതിയിൽ തീർത്തതാണ്. മുകൾ നിലയിൽ ഇരുന്നു ഖുർആൻ ഓതാൻ പാകത്തിന് സൗകര്യമുള്ള ചെറിയ വരാന്തകളും സജ്ജീകരിച്ചിട്ടുണ്ട്.

ഹിജ്റ 915 റമദാൻ 22ന് [3 ജനുവരി 1510] പോർച്ചുഗീസ് പടയാളികൾ മിഷ്കാൽ പള്ളി നശിപ്പിക്കാൻ ശ്രമിക്കുകയും തീയിടുകയും ചെയ്തിരുന്നു. എന്നാൽ മാപ്പിളമാരുടെയും സാമൂതിരിയുടെ നായർ പടയാളികളുടെയും സഹവർത്തിത്വത്തോടെ ഇതിനെ തടുത്തു നിറുത്തിയെങ്കിലും പള്ളിയുടെ മിമ്പർ അടക്കം നിരവധി ഭാഗങ്ങൾ കത്തി നശിക്കുകയുണ്ടായി. ഇന്നും രണ്ടാം നിലയിലെ ചില തൂണുകളിൽ ആ തീപിടുത്തത്തിന്റെ ശേഷിപ്പുകൾ ബാക്കിയാക്കിയിട്ടുണ്ട്. ഈ കലാപത്തെ തുടർന്ന് പോർച്ചുഗീസുകാരെ അടിച്ചോടിക്കുകയും ചാലിയത്തെ കോട്ട തീയിട്ടു നശിപ്പിക്കുകയും ഉണ്ടായി. പിന്നീട് 1548 – 1608 കാലങ്ങളിൽ പള്ളി പുനർ നിർമ്മിക്കുമ്പോൾ അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്‌തുകൊടുത്തത് സാമൂതിരി ആയിരുന്നു. 1978 ലും 2006 ലും ഉണ്ടായ പ്രകൃതി ദുരന്തത്തിൽ സാരമായ കേടുപാടുകൾ പള്ളിക്ക് സംഭവിച്ചെങ്കിലും പിന്നീട് പുനർനിർമിച്ചു. കൂടാതെ ചൂടു കാലാവസ്ഥയും ശക്തമായ മഴയും ഉപ്പിന്റെ അംശമുള്ള കടൽക്കാറ്റും പള്ളിക്ക് പരിക്കുകൾ വീണ്ടും ഏൽപ്പിച്ചു. പുനർനിർമ്മാണ വേളയിൽ തൂണുകളും മേൽക്കൂരയിലെ രണ്ട് കൂടങ്ങളും പുനസ്ഥാപിച്ചെങ്കിലും പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ തകർന്നതിന്റെ ശേഷിപ്പുകൾ ഇന്നും പഴയപടി ചില തൂണുകളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

കൂടാതെ പണ്ട് ഖാളിമാർ സഞ്ചരിച്ചിരുന്ന മഞ്ചലും (പല്ലക്ക്), പെരുന്നാൾ ദിനത്തിൽ ജനങ്ങളെ അറിയിക്കാൻ വേണ്ടി നിർമ്മിച്ച വലിയ നകാര പോലുള്ള ഉപകരണവും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ ആദ്യകാലത്ത് നടത്തി പോന്നിരുന്ന ദർസ് സംവിധാനവും അനവധി കാലം പഴക്കമുള്ള അധ്യാപന ഗ്രന്ഥങ്ങളും കിതാബുകളും വളരെ ഭദ്രമായി തന്നെയാണ് സൂക്ഷിച്ചി വെച്ചിരിക്കുന്നത്. ദർസിന്റെ ചുവരുകളിൽ ചിലയിടങ്ങളിൽ മഹാനായ ഉമർ ഖാളി സ്വന്തം കൈപ്പടയിൽ രചിച്ച ചില അറബി കവിതാ ശകലങ്ങളും കാണാം.

ഒരുപാട് കാലത്തെ ആഗ്രഹ സഫലീകരണമായിരുന്നു മിഷ്കാൽ പള്ളി സന്ദർശനം. പള്ളിയിൽ പ്രവേശിച്ചപ്പോൾ ഒരാൾ അടുത്തു വന്നു, എവിടുന്നാണ്? എന്തിനാണ്? എന്ന് സൗമ്യമായി ചോദിച്ചറിഞ്ഞു. പള്ളിയെക്കുറിച്ചറിയാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അടുത്ത ദിവസത്തെ ജുമുഅ നിസ്കാരത്തിനു വേണ്ടി പള്ളി വൃത്തിയാക്കുന്ന മൊല്ലാക്കയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. കോയമോൻ എന്ന് പരിചയപ്പെടുത്തിയ അദ്ദേഹം വളരെ പ്രായം തോന്നിച്ചെങ്കിലും പള്ളിയെക്കുറിച്ചു അറിയാനാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ആവേശത്തോടെ പള്ളിയെ പരിചയപ്പെടുത്തുകയും അടഞ്ഞുകിടന്ന ദർസ് മുറി തുറന്നു തരികയും, പ്രവേശനം ഇല്ലാത്ത ഏറ്റവും മുകളിലെ രണ്ടുനിലകൾ കാണിച്ചു തരികയും ചെയ്തു. താൻ ജനിച്ചുവളർന്നു വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന മിഷ്കാൽ പള്ളിയെ തന്റെ അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നത്. അദ്ദേഹം തന്നെയാണ് പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഖബർ കാണിച്ചു തന്നത്. “ആരുടേതാണെന്ന് അറിയില്ല എങ്കിലും സൂഫി ഉപ്പാപ്പയുടേതാണ്. ഞാനെന്റെ ചെറുപ്പം മുതലേ എന്റെ പ്രശ്നങ്ങൾ പറയുന്നതും പരിഹാരം കിട്ടുന്നതുമായ മഖ്ബറയാണ്” അദ്ദേഹം പങ്കുവെച്ചു. മഖ്ബറ ഒക്കെ പുത്തൻവാദികൾ പൊളിച്ചു കളഞ്ഞെങ്കിലും ഖബർ ഇന്നും ബാക്കിയാണ്. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് നന്ദി പറഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോൾ മഖാമിൽ ചെന്ന് തനിക്കും കുടുംബത്തിനും ദുആ ചെയ്യണമെന്ന് മാത്രം ഉപദേശിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി. ശേഷം കുറ്റിച്ചിറയിലെ കുളത്തിന്റെ സായാഹ്ന കാഴ്ചകൾ കൺകുളിർക്കേ കണ്ട് കോഴിക്കോടിന്റെ രുചി വൈഭവം തേടി യാത്രയായി