ഇറാനിലും കിഴക്കൻ യൂറോപ്പിലും നടന്ന മതത്തിന്റെ പൊതു രാഷ്ട്രീയ സാന്നിധ്യം ക്രൈസ്തവ മതങ്ങളുടെ ഭാഗമായ സ്ത്രീ സമൂഹത്തിന്റെ കൂടി മുന്നേറ്റങ്ങളുടെ ഭാഗമായി തിരിച്ചറിയാൻ ഇടയാക്കി. അതുകൊണ്ടു തന്നെ മതം, മതേതരത്വം എന്നിവയെക്കുറിച്ച് ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ധാരാളം മറു വായനകൾ പുറത്തുവന്നു. ആൺ വായനകൾ പറഞ്ഞത്,മതേതരമായ രാഷ്ട്രീയവും ജ്ഞാനശാസ്ത്രവും ഇസ്ലാമിന്റെ അതിർത്തി നിർണയിക്കുന്നുവെന്നാണ്. ഇത്തരം വായനകൾ മതവുമായി ഫെമിനിസത്തിന് പുതിയൊരു സംവാദം സാധ്യമാണെന്ന് സ്ഥാപിക്കുകയുണ്ടായി.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് ബിബ്ലിക്കൽ ഫെമിനിസവും(ബൈബിളിനെ കേന്ദ്രികരിച്ചുള്ള സ്ത്രീ വാദ പ്രസ്ഥാനം)ഇസ്ലാമിക് ഫെമിനിസവുമൊക്കെ കടന്നു വരുന്നത്.സമീപകാലത്ത് ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ തലത്തിൽ നിന്നു കൊണ്ട് തന്നെ മതേതരത്വത്തിന്റെ ജ്ഞാന ശാസ്ത്രപരമായ മേൽക്കോയ്മ ചോദ്യം ചെയ്യുന്ന ധാരാളം പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.അതിൽ തന്നെ പ്രധാനപ്പെട്ട എഴുത്തുകളാണ് ഫ്രഞ്ച് ഫെമിനിസ്റ്റായ ജുവാൻ സ്കോട്ടിന്റെ രചനകൾ. മതത്തെ പോലെ തന്നെ മതേതരത്വവുമായും ഫെമിനിസത്തിന് നീക്കുപോക്കുകൾ സാധ്യമാണെന്ന് സ്കോട്ട് പറയുന്നു. യൂറോപ്പിലെ പ്രവാസി സമുദായങ്ങൾ അല്ലെങ്കിൽ,നവകൊളോണിയൽ അധിനിവേശത്തിന്റെ സാഹചര്യം, നവ നാസിസമടക്കമുള്ള പുത്തൻ വംശീയത, ഇസ്ലാമോഫോബിയ തുടങ്ങിയവയൊക്കെ ഫെമിനിസ്റ്റ് പഠനത്തിലുള്ള മാറ്റത്തെ നിർണയിക്കുന്നതിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്.
The political of the way എന്ന് സ്കോട്ടിന്റെ പഠനത്തിൽ ഫ്രാൻസിലെ മുസ്ലിം സമൂഹത്തിന്റെ ശിരോവസ്ത്രത്തിന്റെയും മൂടുപടത്തിന്റെയും രാഷ്ട്രീയം അവലോകനത്തിന് വിധേയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഫ്രഞ്ച് മതേതരത്വത്തിന്റെ ജനാധിപത്യവിരുദ്ധമായ മതത്തെയും, ഇസ്‌ലാമിനെയും മനസ്സിലാക്കുന്നതിൽനിന്ന് ഘടനാപരമായി തന്നെ തടയപ്പെടുന്നു എന്നാണവർ നിരീക്ഷിക്കുന്നത്. അതുകൊണ്ട് മതേതരത്വം എന്നത് ആധുനികതയും പുരോഗതിയുമാണെന്ന വീക്ഷണത്തെ സ്കോട്ട് നിരാകരിക്കുന്നു. പൊതു സംവാദത്തിൽ മതേതരത്വത്തിന് കിട്ടിയ ഈ മേൽക്കോയ്മ മതത്തെ പിന്നോക്കാവസ്ഥയിലേക്ക് പിന്തള്ളപ്പെടാൻ കാരണമായി.ഭരണ കൂടമാകട്ടെ ആധുനികമാകുന്നതും മതേതരത്വമാകുന്നതും മതത്തെ നിരന്തരം നിയന്ത്രിച്ചു കൊണ്ടാണ്. ശിരോവസ്ത്ര നിരോധനം ആധുനിക ഭരണകൂടം മതേതരത്വമാകാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നാണ് അവർ നിരീക്ഷിക്കുന്നത്. ഇതിനു ബദലായി സ്കോട്ട് നിരത്തുന്ന വാദങ്ങൾ മതത്തെയും മതേതരത്വത്തെയും ഇരുദ്രുവങ്ങളിൽ നിർത്തുന്നതാണ്. ജനാധിപത്യ ഭരണകൂടവും മതസ്ഥാനവും സാമൂഹിക ജീവിതത്തെ വ്യാഖ്യാനിക്കുന്ന രണ്ട് സമാന്തര സ്ഥാപനങ്ങളാണെന്ന് അവർ വാദിക്കുന്നു.മതത്തിന്റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന സ്കോട്ട് മതത്തിന്റെ പൊതു മണ്ഡല പ്രവേശനത്തിന് ജനാധിപത്യ രാഷ്ട്രീയത്തിന്റെ മുൻ ഉപാധികൾ നിർദേശിക്കുക കൂടി ചെയ്യുന്നുണ്ട്. ഈ നിരീക്ഷണത്തെ സ്കോട്ട് ഒരടി കൂടി മുന്നോട്ടു കൊണ്ടുപോകുന്നത് തന്റെ ഈയ ടുത്തിറങ്ങിയ Sex and secularism എന്ന പഠനത്തിലാണ്. ശീതയുദ്ധാനന്തരം മതേതരത്വം എന്നത് ഇസ്ലാമിനെതിരെയുള്ള ഒരു മുഖ്യ രാഷ്ട്രീയ പ്രമേയമായി വികസിച്ചു വന്നതായി അവർ ആ പഠനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സ്കോട്ട് നിർണായകമായ തിരിച്ചറിവുകൾ ആവിഷ്കരിക്കുന്നത്.
ഇന്നത്തെ മതേതര രാഷ്ട്രീയം സ്വയമൊരു ഫെമിനിസ്റ്റ് രാഷ്ട്രീയ മാനം കൂടി കൽപ്പിക്കുന്നതായി അവർ നിരീക്ഷിക്കുന്നു.ഈയൊരു വൈരുദ്ധ്യാത്മക ബന്ധം സെക്കുലറിസം സ്വാതന്ത്ര്യവും അതുകൊണ്ടുതന്നെ ലിംഗസമത്വം ആണെന്നും മറിച്ച്, ഇസ്ലാം അടിച്ചമർത്തലുമാണെന്നുമുള്ള സമവാക്യത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്.1990 കളുടെ തുടക്കത്തിൽ രാഷ്ട്രീയ അല്ലെങ്കിൽ മൗലിക വാദ ഇസ്ലാമിനെ നേരിടാനാണ് ഈയൊരു ആശയം ഉടലെടുത്തതെന്നാണ് നിരീക്ഷിക്കാൻ കഴിയുന്നത്.1993 ലെ Samuel Huntington ന്റെ Clash of civilization (സംസ്കാരങ്ങളുടെ സംഘട്ടനം)എന്ന ആശയം പശ്ചാത്യ ക്രൈസ്തവതയെയും, ഇസ്ലാമിനെയും എതിർ സ്ഥാനത്തു നിർത്താൻ വേണ്ടിയാണ് പലപ്പോഴും ഉപയോഗിച്ചിരുന്നത്. അങ്ങനെ പോസ്റ്റ് കൊളോണിയൽ കാലത്ത് ലിംഗസമത്വവും മതേതരത്വവും ഇസ്ലാമിനെതിരെ ശക്തിയോടെ ഉന്നയിക്കപ്പെട്ടു. പാശ്ചാത്യ ആധുനികത സാധ്യമാക്കിയ ചർച്ചും ഭരണകൂടവും തമ്മിലുള്ള വിഭജനം ഒരു മതേതര രാഷ്ട്രീയം ആയിരുന്നുവെന്നും,ഇതേ മതേതരത്വം അടിസ്ഥാനപരമായി ലിംഗ സമത്വത്തിന് എതിരായിരുന്നുവെന്നും അവർ നിരീക്ഷിക്കുന്നു. ചർച്ചിന്റെ രാഷ്ട്രീയത്തിൽ നിന്നുള്ള പിൻമാറ്റത്തിന് ശേഷം സെക്കുലർ യൂറോ അറ്റ്ലാന്റിക് ആധുനികതയിലൂടെ ആണാധികാര ശക്തികൾ സ്ത്രീകളെ അടിച്ചമർത്താൻ പുതിയൊരു ക്രമീകരണം ഉണ്ടാക്കിയെടുക്കുന്നതായിരുന്നുവെന്നാണ് സ്കോട്ട് നിരീക്ഷിക്കുന്നത്.ഇതുവഴി രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ ആണത്ത യുക്തികളുടെ ഇടങ്ങളെ പരിപൂർണ്ണമാക്കാൻ സ്ത്രീകളെ ഒരു സ്ത്രൈണ പ്രൈവറ്റ് സ്ഫിയറിലേക്ക് ഒതുക്കി നിർത്തിയ പ്രക്രിയയുടെ ഭാഗമായാണ് മതേതരത്വത്തെ സ്കോട്ട് നിരീക്ഷിക്കുന്നത്.മാത്രവുമല്ല ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ഇസ്ലാമുമായി ബന്ധപ്പെട്ട സംവാദത്തോട് കൂടിയാണ് ലിംഗ സമത്വം എന്നത് മതേതരത്വത്തിന്റെ പ്രധാന ഘടകമായി മാറിയത്. അങ്ങനെ ഇസ്ലാമിന് എതിരായി താരതമ്യപെടുത്തുന്നത് കൊണ്ട് തന്നെ സമത്വം എന്താണെന്ന് വിവരിക്കുന്നത് പ്രയാസമാണെന്ന് സ്കോട്ട് പറയുന്നു. അതിനാൽ എന്താണോ ഇസ്ലാം അല്ലാത്തത് എന്ന അർത്ഥം മാത്രമാണ് ലിംഗ സമത്വം എന്ന വ്യവഹാരത്തിന് കൈവരുന്നുള്ളൂ എന്ന വിമർശനവും സ്കോട്ട് ഉന്നയിക്കുന്നു.സ്കോട്ടിന്റെ ലിംഗ സമത്വം മതേതരത്വത്തിന്റെ ഭാഗമാണെന്ന വാദം തെറ്റാണ്. ചരിത്ര നിരപേക്ഷമായ ഈ ആരോപണം വംശീയവും, മതേത്വരത്തവുമായ ആധിപത്യത്തിന് ന്യായീകരണമായി മുമ്പും, ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ഇത് പാശ്ചാത്യ വെളുത്ത ക്രൈസ്തവ ദേശങ്ങളിലും ഇതര ദേശങ്ങളിലും നിലനിന്നിരുന്ന ലിംഗപരമായ വ്യത്യാസത്തെ സംബന്ധിച്ച് പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിൽ നിന്നും ശ്രദ്ധ തെറ്റിക്കുകയാണ് ചെയ്യുന്നത്.
ഒരു പരിധിയും കടന്ന് എല്ലാ സമൂഹങ്ങളിലും വ്യത്യാസങ്ങളോടെ തന്നെ കാണപ്പെടുന്ന ലിംഗപരമായ അനീതിയുടെ കാരണങ്ങൾ സൂക്ഷ്മമായി അഭിസംബോധനം ചെയ്യാൻ തടസ്സമായി നിൽക്കുന്ന ഒരു അധീശ വ്യവഹാരം ആണ് മതേതരത്വം എന്നാണ് സ്കോട്ട് നിരീക്ഷിക്കുന്നത്. മതേത്വരത്തത്തെ അതിന്റെ പ്രശ്നകരമായ നിലപാടുകളിൽ നിന്നും അടർത്തിമാറ്റാനും, മതവും മതേതരത്വവും പ്രവർത്തിക്കുന്ന ഇടങ്ങളെ സൂക്ഷ്മമായി സമീപിക്കാൻ കഴിയുന്ന വൈജ്ഞാനികവും, രാഷ്ട്രീയപരവുമായ ഇടപാടായി ഫെമിനിസത്തെ പുനർനിർമ്മിക്കാനുമുള്ള ഫെമിനിസ്റ്റുകളുടെ ശ്രമങ്ങളായി ഇവയെ നമുക്ക് വിലയിരുത്താവുന്നതാണ്.
Post Comment