1947 ആഗസ്റ്റ് 14-15 ന് ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെടുകയും ഇന്ത്യ – പാക്കിസ്ഥാൻ എന്നീ രണ്ടു ദേശരാഷ്ട്രങ്ങൾ നിലവിൽ വരികയും ചെയ്തു. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യയിലുണ്ടായ വർഗീയതയുടെ വളർച്ചയാണ് രാജ്യത്തിന്റെ വിഭജനത്തിൽ പര്യവസാനിച്ചത്. മുസ്‌ലിം ലീഗ് മുന്നോട്ടുവെച്ച Two Nation Theory യും പാക്കിസ്ഥാൻ ഡിമാന്റും മുസ്‌ലിംകൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം ഉന്നയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് Two Nation Theory യെയും പാക്കിസ്ഥാൻ ഡിമാന്റിനേയും നിശിതമായെതിർത്തു. എന്നാൽ 1940 കളിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ ഒടുവിൽ പാക്കിസ്ഥാൻ രൂപീകരിക്കണമെന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു. കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ മത്സരവും ബ്രിട്ടീഷുകാരുടെ പങ്കും ഇതിനു കാരണമായി.
വിഭജന പ്രക്രിയ
ഇന്ത്യയെ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള തീരുമാനം തികച്ചും വേദനാജനകമായിരുന്നു. “മതപരമായ ഭൂരിപക്ഷം” എന്ന ആശയത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷിന്ത്യയെ രണ്ടു രാജ്യങ്ങളായി വിഭജിക്കാമെന്ന് തീരുമാനിക്കപ്പെട്ടു. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർത്ത് പാക്കിസ്ഥാൻ രൂപീകരിക്കുകയും ശേഷിക്കുന്നവയെ ഇന്ത്യയിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ആശയത്തിന്റെ അർത്ഥം. മത ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം നടത്തുകയെന്ന ആശയം പ്രത്യക്ഷത്തിൽ ലളിതമാണെന്ന് തോന്നാമെങ്കിലും പ്രയോഗത്തിൽ അത് എല്ലാ തരത്തിലുള്ള പ്രയാസങ്ങളും സൃഷ്ടിച്ചു. പ്രധാനമായും നാലു പ്രശ്നങ്ങളാണ് ജനങ്ങളിൽ നിന്നുയർന്നുവന്നത്.
ബ്രിട്ടീഷിന്ത്യയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളുടെ ഒരു ഏക മേഖല ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഒന്നാമത്തെ പ്രശ്നം. മുസ്‌ലിം ഭൂരിപക്ഷ മേഖലകൾ ഇന്ത്യയുടെ രണ്ടു ഭാഗങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. ഒന്ന് പടിഞ്ഞാറും മറ്റൊന്ന് കിഴക്കും. ഈ മേഖലകളെ ബന്ധിപ്പിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രാജ്യമായ പാക്കിസ്ഥാനിൽ രണ്ട് പ്രദേശങ്ങൾ ഉണ്ടായിരിക്കുമെന്ന് തീരുമാനിക്കപ്പെട്ടു. പടിഞ്ഞാറൻ പാകിസ്ഥാനും കിഴക്കൻ പാകിസ്ഥാനും, 1500 കിലോമീറ്ററിലധികം വരുന്ന ഇന്ത്യൻ പ്രദേശങ്ങൾ ഈ രണ്ടു മേഖലകളെയും വേർപ്പെടുത്തി.
മുസ്‌ലിം ഭൂരിപക്ഷമുള്ള എല്ലാ പ്രദേശങ്ങളും പാക്കിസ്ഥാനിൽ ചേരാൻ ആഗ്രഹിച്ചിരുന്നില്ല ഇതായിരുന്നു രണ്ടാമത്തെ പ്രശ്നം. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാതന്ത്ര്യസമരസേനാനിയും “അതിർത്തിഗാന്ധി” എന്ന പേരിൽ വിഖ്യാതനുമായ ഖാൻ അബ്ദുൽ ഗാഫർ ഖാൻ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് കടുത്ത വിമർശകനുമായിരുന്നു. തന്റെ രാജ്യത്തെ പാകിസ്ഥാന് വിട്ടുകൊടുക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തു. എന്നാൽ എതിർപ്പ് അവഗണിക്കപ്പെടുകയും NWFP യെ പാക്കിസ്ഥാനിൽ ലയിപ്പിക്കുകയും ചെയ്തു.
ബ്രിട്ടീഷിന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകളായ പഞ്ചാബിലും ബംഗാളിലും മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള അനേകം വലിയ പ്രദേശങ്ങൾ ഉണ്ടായിരുന്നു എന്നതായിരുന്നു മൂന്നാമത്തെ പ്രശ്നം. ഈ രണ്ടു പ്രവിശ്യകളെ പൂർണ്ണമായും പാക്കിസ്ഥാന് വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടി.
വിഭജന പ്രക്രിയയിൽ നാലാമത്തേതും ഏറ്റവും അനിയന്ത്രിതവുമായ പ്രശ്നം അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടേതായിരുന്നു. ലക്ഷക്കണക്കിന് ഹിന്ദുക്കളും സിക്കുകാരും പാകിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. അത്രതന്നെ മുസ്‌ലിംകൾ ഇന്ത്യയിലെ പഞ്ചാബിലും ബംഗാളിലും ഡൽഹിയിലും അതിന്റെ ചുറ്റുപാടുകളിലുമായി ജീവിക്കുന്നുണ്ടായിരുന്നു. താമസിയാതെ തങ്ങൾ കെണിയിലകപ്പെട്ടിരിക്കുകയാണെന്ന് അവർ മനസ്സിലാക്കി. സ്വന്തം നാട്ടിൽ, തങ്ങളും പൂർവ്വികരും ജനിച്ചു വളരുകയും നൂറ്റാണ്ടുകളായി ജീവിച്ചു പോരുകയും ചെയ്ത മണ്ണിൽ, തങ്ങൾ അപമാനിനിതരും അന്യരുമായി മാറിയെന്ന് അവർ തിരിച്ചറിഞ്ഞു.
വിഭജനത്തിന്റെ പ്രത്യാഘാതങ്ങൾ
1947 ൽ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും ജനങ്ങളെ കൈമാറാൻ തുടങ്ങി. മാനവചരിത്രം അന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും വിപുലവും ആകസ്മികവും അനാസൂത്രിതവും ദുരന്തപൂർണ്ണവുമായ മനുഷ്യ കൈമാറ്റം ആയിരുന്നു അത്. അതിർത്തിയുടെ ഇരുവശങ്ങളിലും കൂട്ടക്കൊലകളും മൃഗീയതകളും അരങ്ങേറി. മതത്തിന്റെ പേരിൽ ഒരു സമുദായത്തിലെ ജനങ്ങൾ മറ്റു സമുദായത്തിലെ ജനങ്ങളെ നിർദയം വധിക്കുകയും മാരകമായ മുറിവേൽപ്പിക്കുകയും ചെയ്തു.
സാമുദായിക കലാപങ്ങളും കൂട്ടക്കൊലകളും വൻതോതിൽ അരങ്ങേറിയ ലാഹോർ, അമൃത്സർ, കൊൽക്കത്ത എന്നിവയെപ്പോലെയുള്ള നഗരങ്ങൾ സാമുദായിക മേഖലകളായി വിഭജിക്കപ്പെട്ടു. ഹിന്ദുക്കൾക്കും സിക്കുകാർക്കും പ്രാമുഖ്യമുള്ള പ്രദേശങ്ങളിൽനിന്ന് മുസ്‌ലിംകൾ മാറിത്താമസിച്ചു. അതുപോലെ മുസ്‌ലിംകൾക്ക് അധീശത്വമുള്ള മേഖലകളിൽനിന്ന് ഹിന്ദുക്കളും മാറി താമസിക്കേണ്ടി വന്നു. വീടും നാടും ഉപേക്ഷിച്ചു അതിർത്തിക്കപ്പുറത്തേക്ക് നീങ്ങുവാൻ നിർബന്ധിതരായ ജനങ്ങൾക്കും കടുത്ത യാതനകൾ അനുഭവിക്കേണ്ടിവന്നു. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അതിർത്തി കടന്നെത്തിയ അവർ തങ്ങൾ ഭവനരഹിതരാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു. അങ്ങനെ അവർ അഭയാർത്ഥികളായി മാറി. ലക്ഷക്കണക്കിന് വരുന്ന ഈ അഭയാർത്ഥികൾക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നാൽ അഭയാർത്ഥിക്യാമ്പുകളിലെ നരകതുല്യമായ ജീവിതം എന്നായിരുന്നു. വിഭജനമെന്നത് സമ്പത്തിന്റെയും ബാധ്യതകളുടെയും ആസ്തി കളുടെയും ഭരണ സാമഗ്രികളുടെയും പങ്കിട്ടെടുക്കൽ മാത്രമായിരുന്നില്ല. ഇതിനൊടൊപ്പം മേശകൾ, കസേരകൾ, ടൈപ്റൈറ്റുകൾ, പേപ്പർ ക്ലിപ്പുകൾ, പുസ്തകങ്ങൾ, പോലീസ് ബാൻഡിന്റെ സംഗീതോപകരണങ്ങൾ തുടങ്ങിയ സാധനങ്ങളും ഭാഗിക്കപ്പട്ടു. ഗവണ്മെന്റ് – റെയിൽവേ ജീവനക്കാരും ഭാഗിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.
Post Comment