themap.katib.in

യാ സലാം മർഹബൻ ഇലാ ദാറിൽ മുസ്തഫാ..

നാളെയാണ് യെമനിലേക്കുള്ള ബസ്സ് യാത്ര . മനസ്സാകെ ആധിയുണ്ടെങ്കിലും ആ പുണ്യ നാടിനെ കുറിച്ചുള്ള സങ്കല്പങ്ങളിൽ അതൊക്കെ നേർത്തു നേർത്തു ഇല്ലാതായിരിക്കുന്നു . ഇന്നലെ ഈ സമയം വരെ രക്തബന്ധമെന്ന പോലെ കൂടെയുണ്ടായിരുന്ന സലാമിക്ക, കോയ ഹാജി തുടങ്ങിയവരെയൊക്കെ പിരിയുമ്പോൾ മനസ്സിൽ ചെറിയ വേദന അനുഭവപ്പെട്ടിരുന്നു . അവരുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോഴേക്കും അതൊരു നോവായി നീറിപ്പുകഞ്ഞു .നാളെ മുതൽ എന്റെ കൂടെ വഴികാട്ടികളായി ആരുണ്ടാവുമെന്ന ചിന്ത എന്നെ അലട്ടികൊണ്ടിരിക്കുന്നു . അതിനിടയിൽ മലയാളി സുഹൃത്തുക്കൾ വന്ന് ഹസ്തദാനം ചെയ്തു സലാം പറയുന്നുണ്ട്. അവരും തങ്ങളുടെ ലോകങ്ങളിലേക്ക് മടങ്ങുകയാണ് . ജീവിതത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ ഇനിയുമെത്ര സമാഗമങ്ങളും വേർപിരിയലുകളും നമ്മെ കാത്തിരിക്കുന്നു !
എന്നെ യാത്രയാക്കാൻ വന്നവരോടെല്ലാം സലാം പറഞ്ഞ് ഞാൻ ബസിൽ കയറി . അന്തരീക്ഷമാകെ മാറിയത് പോലെ . അറബിയിലുള്ള സംസാരങ്ങൾ മാത്രമാണ് കേൾക്കുന്നത് . തൊട്ടപ്പുറത്തുള്ള സീറ്റിൽ ഇരിക്കുന്നയാൾ യെമൻസ്വദേശി ആണെന്ന് തോന്നുന്നു . അയാൾ വായിൽ എന്തോ കുത്തിത്തിരുകി ഫോണിൽ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ് . എനിക്ക് ആദ്യമാദ്യം ഒരു ചെറിയ ഭയം തോന്നി . ഞാൻ അയാളെ അത്ഭുതത്തോടെ നോക്കുന്നത് ശ്രദ്ധിച്ചതിനാലാവും , അയാൾ എനിക്കൊരു ചിരി സമ്മാനിച്ചു . ഞാൻ തിരിച്ചും പുഞ്ചിരിച്ചു .

എന്റെ അടുത്ത് ആരും തന്നെ വന്നിരിക്കുന്നതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു .ആ സമയം ഞാൻ അത്രമേൽ ആഗ്രഹിച്ചത് ഏകാന്തതയായിരുന്നു . അതിനായി ഞാൻ എന്റെ ഹാൻഡ്ബാഗ് അടുത്ത സീറ്റിൽ വെച്ചു . മലയാളികളായ മറ്റു സഹയാത്രികർ ബസിന്റെ പിറകിലെ സീറ്റിലായിരുന്നതിനാൽ അവരെ കാണാൻ പോലും കഴിയില്ല .

പെട്ടന്ന് ഒരു ശബ്ദം… ലക്ഷ്യസ്ഥാനത്തേക്ക് വാഹനം തിരിക്കുകയാണെന്ന് ഞങ്ങളെ ഉദ്യോഗസ്ഥൻ അറിയിക്കുകയാണ് . യാത്ര തുടങ്ങുമ്പോഴുള്ള ദിക്റുകളും പ്രാർഥനകളുമൊക്കെ മൈക്കിൽ ചൊല്ലുന്നത് കേൾക്കുന്നുണ്ട്. ബസ്സ് നേരത്തെ സ്റ്റാർട്ടാക്കി വെച്ചിരുന്നെങ്കിലും ഓരോരോ ചിന്തകളിലാണ്ടുപോയ ഞാൻ അത് നീങ്ങി തുടങ്ങിയത് അറിഞ്ഞിരുന്നില്ല .

വാഹനങ്ങൾ താരതമ്യേനെ കുറവാണെന്ന് തോന്നുന്നു . അത്രമേൽ കേമമല്ലെങ്കിലും വൃത്തിയുള്ള റോഡിലൂടെയാണ് ബസ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് . റോഡിനിരുവശത്തും ചുവന്ന കെട്ടിടങ്ങൾ കാണാം . വെളുപ്പും ചുവപ്പും നിറങ്ങളിലാണ് നമ്മെ ആകർഷിക്കുന്ന നിർമ്മിതികളിൽ ഭൂരിഭാഗവും . വളരെ ലളിതമായ വാസ്തുശില്പവിദ്യയിലുള്ള നിർമിതികളാണ് കാഴ്ചകളിൽ കൂടുതലായും കാണാനാവുന്നത് . ആധുനികരീതിയിലുള്ള കെട്ടിടങ്ങളും കാണാം . പക്ഷേ, പൗരാണികത കൈവിടാത്ത യമനികൾക്ക് അത്തരം മാതൃകകളോട് വലിയ താല്പര്യമില്ല എന്ന് ഞാൻ കണക്കുകൂട്ടി . ഇടയ്ക്കിടെ ഈത്തപ്പനത്തോട്ടങ്ങളും ഒലീവുമരങ്ങളും ഒട്ടകങ്ങളും കുതിരകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

നേരം ഇരുട്ടിതുടങ്ങിയിരിക്കുന്നു .ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു . നമ്മുടെ നാട്ടിലെ പോലെ ഇടക്കിടെയുള്ള ശക്തമായ ബ്രേക്ക് ചവിട്ടൽ ഇവിടെയില്ല . ഡ്രൈവർ സൗമ്യനായ ഒരു മനുഷ്യനുമാണ് . പകരം യുദ്ധവും കൊള്ളക്കാരും ചെക്കിങ്ങുമാണ് ഇവിടെ നമ്മുടെ ഉറക്കം കളയുക . യാത്രാദുരിതങ്ങളുടെ ദേശാന്തര രൂപാന്തരങ്ങൾ ! അല്ലാതെന്ത് ?

പാതിരക്ക് പെട്ടെന്ന് ബസ്സിലെ ബൾബുകളെല്ലാം തെളിഞ്ഞു . ഞാൻ ഞെട്ടിയുണർന്നു . സൈന്യത്തിന്റെ പരിശോധന ആണത്രെ . ആദ്യം എല്ലാവരെയും പുറത്തിറക്കി ബസ്സിൽ രണ്ട് ആയുധധാരികൾ കയറി പരിശോധന നടത്തി. പിന്നെയും കുറെ നേരം ബസ്സ് അവിടെ തന്നെ നിർത്തിയിട്ടു. വറക്കത്തിൽ മുറൂർ എന്നയൊരു രേഖ കൂടെ ശരിയാവാൻ ഉണ്ട് . അത് ശരിയാക്കാൻ ഞങ്ങളുടെ ഡ്രൈവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു . അവസാനം കൈക്കൂലി മാർഗത്തിൽ അതും തരപ്പെട്ടു. ഇതിനിടയിൽ ബസ്സിനുള്ളിലെ മലയാളികളായ യാത്രികരെ ഞാൻ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു . പോലീസുകാരെ പ്രത്യക്ഷത്തിൽ ഭീകരന്മാരായി തോന്നിയെങ്കിലും പ്രതീക്ഷിച്ചതിലും മാന്യമായാണ് അവർ ഞങ്ങളോട് പെരുമാറിയത് .

ഇനി തഫ്തീഷ് എന്ന ബോർഡ് വെച്ച മുറിയിൽ യാത്രക്കാർ ഓരോരുത്തരും കയറി ഇറങ്ങണം . അവിടെ ഒരു ആജാനുബാഹുവായ പോലീസുകാരൻ ഇരിക്കുന്നുണ്ട് . ആ മുറിയിലാവട്ടെ നാലുഭാഗത്തും ആയുധധാരികളായ സൈനികരും തോക്കുകളും മറ്റും ഉണ്ടുതാനും . ഞാൻ സലാം പറഞ്ഞ് കയറിയത് അദ്ദേഹത്തിന് നന്നായി ഇഷ്ട്ടപ്പെട്ടിരിക്കണം . യാ മർഹബൻ എന്ന് മറുപടി പറഞ്ഞ് ചെറുതായി ചിരിച്ച് അയാൾ എന്നോട് മുമ്പിലുളള കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു . എന്നെ ചെറുപ്പം തോന്നിച്ചത് കാരണമാവണം ഇന്ത്യനേഷ്യയിൽ നിന്നാണോ എന്ന് തുടർന്ന് ചോദിച്ചത് . അല്ല ഇന്ത്യക്കാരനാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് വല്ലാത്ത ആവേശം . പക്ഷേ എന്റെ മറുപടിയിൽ അയാൾക്കത്ര വിശ്വാസം വന്നില്ല എന്ന കാര്യം അയാളുടെ മുഖം തന്നെ പറയുന്നുണ്ടായിരുന്നു .താടി ഇല്ലല്ലോ എന്ന തമാശയായിരുന്നു അടുത്ത ചോദ്യം . പിന്നീട് ബോളിവുഡ് നായകന്മാരായ ഷാറൂഖ്ഖാൻ ,സൽമാൻഖാൻ തുടങ്ങിയവരെ കുറിച്ചായി അന്വേഷണങ്ങൾ .ഷാറൂഖ്ഖാൻ ജമീൽ ജിദ്ദൻ (വളരെ സുന്ദരനാണ് ) എന്നൊക്കെ അയാൾ ആവേശത്തോടെ പറയുന്നുണ്ട്. എനിക്ക് വല്ലാതെ ചിരി വരുന്നുണ്ടായിരുന്നു . സമീപമുള്ള സൈനികൻ തന്റെ തോക്ക് എന്റെ നേരെ നീട്ടി പിടിച്ചിരിക്കുന്നത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ലെന്ന് മാത്രം .

ഹിന്ദി സിനിമകളെ കുറിച്ച് പല ചോദ്യങ്ങളും അയാൾ ചോദിച്ചു കൊണ്ടിരുന്നു .എനിക്കാണെങ്കിൽ അത് തീരെ അറിവില്ലാത്ത ഒരു മേഖലയാണ് . പാസ്പോർട്ട് ചെക്ക് ചെയ്യുന്നതിനിടയിൽ അയാൾ പലതും ആരായുന്നുണ്ടായിരുന്നു . പക്ഷേ എന്റെ ഭാഷാവൈകല്യം അവിടെ എന്നെ രക്ഷപ്പെടുത്തി എന്നു പറഞ്ഞാൽ മതിയല്ലോ .

പലരുടെയും വീടുകളിൽ എന്ന പോലെ എൻ്റ വീട്ടിലും സിനിമ കാണുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ് . ഒരിക്കലൊരു വിരുന്നുവീട്ടിൽ പോയപ്പോൾ ടെലിവിഷനിൽ ടോം ആന്റ് ജെറി എന്ന കാർട്ടൂൺ കുറച്ചുനേരം നോക്കിനിന്നതിന് അവിടെ നിന്നു തന്നെ ആരും കാണാതെ ഉപ്പ ചെവിയ്ക്ക് പിടിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് .

യെമനികൾക്ക് ഇന്ത്യക്കാരോട് വല്ലാത്ത പ്രിയമാണ് . ബോളിവുഡ് സിനിമകൾക്ക് ചില ബദവികൾക്കിടയിൽ നല്ല പ്രചാരമുണ്ട് . അതുപോലെ സാരി ഇവർക്ക് വലിയ ഇഷ്ടമാണത്രെ. ജനിച്ചത് അതിസുന്ദരിയായ മകൾ ആണെങ്കിൽ ഹിന്ദ് എന്ന പേരിടുന്ന പതിവ് ഇന്നും നിലനിൽക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു .

നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ച് ബസ്സിൽ കയറുമ്പോഴാണ് ആ വല്ലാത്ത ഒരു കാഴ്ച കണ്ടത് .ബാക്കി വന്ന ഒരു പൊതി ഭക്ഷണവും വെള്ളവും ഒരു ആൾക്കൂട്ടത്തിലേക്ക് ഞങ്ങളുടെ ബസ് ഡ്രൈവർ വെച്ചുകൊടുത്തിരുന്നു . പിന്നെയുള്ള കാഴ്ചകൾ യുദ്ധസമാനവും ഹൃദയഭേദകവുമായിരുന്നു . ഭക്ഷണത്തിനുവേണ്ടി ഇത്രയും പേർ അടി കൂടുന്നത് ഞാൻ അതുവരെ കണ്ടിട്ടില്ലായിരുന്നു . അത്ര നേരം അടുത്തിരുന്നവർ തന്നെയാണ് പെട്ടെന്ന് ശതുക്കളെ പോലെ പെരുമാറുന്നത് ! യെമൻ അതിർത്തി കടക്കുമ്പോഴുള്ള ആദ്യ കാഴ്ച തന്നെ ഞെഞ്ചുലക്കുന്നതായത് യാദൃശ്ചികമാണെന്ന് കരുതി സമാധാനിക്കുകയല്ലാതെ എന്തു ചെയ്യാൻ ?

മനസ്സ് നിറയെ ദാറുൽ മുസ്തഫയാണ് . എപ്പോഴാണ് അവിടെ എത്താനാവുക എന്ന് തിടുക്കമായിരുന്നു ചിന്തകളിലെല്ലാം . തരീമിനെ കുറിച്ചുള്ള എന്റെ മനകോട്ടകളും മനോരാജ്യങ്ങളുമെല്ലാം ഹൃദയമിടിപ്പ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു . ഇടയിലെപ്പോഴോ വീണ്ടും ഉറക്കത്തിലേക്ക് വീണിരുന്നു .

സുബ്ഹി നിസ്കാരം ഖളാഅ് ആകാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഒരു പള്ളി കാണുന്നത് എന്ന് തോന്നുന്നു . യാ അല്ലാഹ് സുർറ സ്വലാ സ്വലാ എന്നു പറഞ്ഞ് ഡ്രൈവറും ദാറുൽ മുസ്തഫ ഉദ്യോഗസ്ഥനും യാത്രക്കാരെ നിസ്കരിക്കാൻ വിളിച്ച് ഉണർത്തുകയാണ് .നഗരം എന്നുമാത്രം പറയാനില്ലാത്ത ഒരു ചെറിയ പട്ടണത്തിലാണ് ഞങ്ങൾ ഇറങ്ങിയത് . കഠിനമായ തണുപ്പ് കാരണം എനിക്ക് ശക്തമായ മൂത്രശങ്കയുമുണ്ട് .പക്ഷെയിവിടെ , നമ്മുടെ നാട്ടിലെ പോലെ പള്ളിയോടു ചേർന്ന് മൂത്രപ്പുരകൾ നിർമ്മിക്കുന്ന സംവിധാനമില്ലത്രെ . പള്ളിയുടെ കോമ്പൗണ്ടിന് പുറത്ത് ദൗറതുൽ മിയാഹ് എന്ന ബോർഡ് കണ്ടപ്പോഴാണ് പിന്നെ എനിക്ക് സമാധാനമായത് .കയറുന്ന സ്ഥലത്ത് തന്നെ പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട അദ്കാറുകളും എഴുതിവെച്ചിട്ടുണ്ട് . താരതമ്യേന വലിയ പള്ളികളാണ് നഗരത്തിൽ കാണാനാവുന്നത് . എല്ലായിടത്തും നല്ല അടുക്കും ചിട്ടയുമുള്ള രീതികൾ നിലവിലുണ്ട് . ചെരുപ്പുകൾ വൃത്തിയായി ഷെൽഫിൽ എടുത്തു സൂക്ഷിക്കുന്ന ശീലമാണ് ഇവിടെ കാണാനാവുക. നമ്മുടെ നാട്ടിലും ചില സ്ഥലങ്ങളിൽ ഈ രീതി സ്വീകരിക്കുന്നുണ്ട് എന്നുകാണാം . ഞാൻ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ജാമിഅ മദീനതുന്നൂറിൽ വിദ്യാർത്ഥികൾ അവരുടെ ചെരുപ്പുകൾ ഇങ്ങനെ ഷെൽഫുകളിലാണ് സൂക്ഷിക്കാറുള്ളത് . കാലിലിടുന്ന ചെരുപ്പെടുക്കാൻ നാം കുനിയുമ്പോഴും അവ കൈ കൊണ്ടെടുത്ത് ഷെൽഫുകളിൽ വെക്കുമ്പോഴും മനസ്സിൽ എപ്പോഴെങ്കിലും എവിടെയെങ്കിലും വന്നുചേർന്ന ഹുങ്ക് കുറയുമെന്നും ജീവിതത്തിൽ ലാളിത്യം വരുമെന്നും ഹൃദയത്തിൽ വിനയത്തിൻ്റെ വെളിച്ചമുണ്ടാകും എന്നുമാണ് അതിനു പിന്നിലെ മനശാസ്ത്രത്തെ സംബന്ധിച്ച് വന്ദ്യഗുരു എം.എ.എച്ച് അസ്ഹരി പറഞ്ഞു തന്നിട്ടുള്ളത് . ആത്മസംസ്കരണത്തിന്റെ ഊടുവഴികൾ !

നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും എനിക്ക് വിശപ്പ് തുടങ്ങിയിരുന്നു. കബീർ അദനി എന്ന മലയാളി സുഹൃത്തിനോട് അപ്പോൾ തന്നെ കാര്യം പങ്കുവെച്ചു . ഞങ്ങൾ ചായക്കട തിരഞ്ഞു നടക്കാനാരംഭിച്ചു . പള്ളിയുടെ ഇരുവശത്തേക്കും നടന്നുനോക്കി . അല്ലെങ്കിലും സുബ്ഹി നിസ്കാരം കഴിഞ്ഞ ഉടനെ ഒരു കട്ടൻചായയോ കാപ്പിയോ മലയാളികൾക്ക് നിർബന്ധമാണല്ലോ .

എൻറെ വീട്ടിൽ സുബഹി നിസ്കാരം കഴിഞ്ഞ് കൂട്ടത്തോടെയുള്ള ഒരു കാപ്പികുടി ശീലമുണ്ട് . ഉപ്പ വീട്ടിലുള്ളപ്പോൾ ആ പതിവ് വളരെ വ്യത്യസ്തവുമാവും . ഞങ്ങളെല്ലാവരും ഒത്തുചേരുന്ന ദിവസങ്ങൾ വളരെ അപൂർവമാണ് . മക്കപ്പോഴും ഉപ്പ തിരക്കുകളിലായിരിക്കും . എനിക്കാണെങ്കിൽ മർകസിൽ നിന്ന് മാസാവസാനത്തിൽ മാത്രമായിരിക്കും അവധിയുണ്ടാവുക .പഴയകാല ഓർമ്മകളും വല്യുപ്പയുടെ കൂടെയുള്ള കാപ്പി കുടിച്ചപ്പോഴുള്ള അനുഭവങ്ങളും മറ്റു രസകരമായ കഥകളുമാണ് ഉപ്പ രാവിലെ വീട്ടിൽ ചായ കുടിക്കാനുണ്ടായാൽ ഞങ്ങൾക്ക് കിട്ടുന്ന പ്രധാന വിഭവം . ഞങ്ങൾ അതൊക്കെ ശ്രദ്ധയോടെ കേട്ടു ചായ നുണയുകയും ചെയ്യും . അത്തരം ദിവസങ്ങളിലെ ഉമ്മയുടെ പ്രത്യേക പലഹാരങ്ങൾക്ക് വല്ലാത്ത രുചിയുമാണ് .

പക്ഷേ ഇവിടെയെങ്ങും ഒരു കട പോലും തുറന്നിട്ടില്ല . നിസ്കാരം കഴിഞ്ഞ് പെട്ടെന്ന് പുറത്തിറങ്ങുന്ന ശീലമുള്ളവരല്ല യമനികൾ സൂര്യോദയം വരെ ഖുർആനോത്തിലും അദ്കാറിലുമായിരിക്കും മിക്കവരും . ചായ കുടിക്കാൻ ഉള്ള ആഗ്രഹം മറ്റൊരു സുഹൃത്തുമായി പങ്ക് വെച്ചപ്പോഴാണ് ഇത് റമളാൻ മാസമാണെന്ന കാര്യം ഓർമ്മ വന്നത് . ഇനി ബസ്സിലേക്കു തന്നെ തിരിച്ചു നടക്കുകയല്ലാതെ എന്ത് ചെയ്യാനാണ് ?

രാവിലെയാണ് ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബസ്സിനെ നന്നായി ശ്രദ്ധിക്കുന്നത് . നല്ല ബെൻസ് ബസ്സ് . ആവശ്യമായ സൗകര്യങ്ങളുണ്ട് .ബസ്സിലെ വൃത്തിയൊക്കെ പോയിട്ടുണ്ട് . രാത്രി ഉറക്കം വരാതിരിക്കാനാവണം കാത്തിന്റെ ഇലകളും തണ്ടുകളും കൊണ്ട് യമനികൾ ബസ്സിനെ ഒരു ആട്ടിൻ കൂടിന്റെ പരുവത്തിലാക്കിയിട്ടുണ്ട് .

അടുത്ത സീറ്റിൽ ഇരിക്കുന്നയാളുടെ അവസ്ഥ കണ്ട് എനിക്ക് സഹതാപം തോന്നി . അയാളുടെ ഇടതു കവിളിലുള്ള വലിയ മുഴ മൂലം കൺപോളകൾ വരെ തുങ്ങിയിരിക്കുന്നു. കാത്ത് ഇലകൾ ഉപയോഗിച്ചതിന്റെ ബാക്കിപത്രമാണത്രെ അത് . ഈ കാത്ത് ഉപയോഗത്തിൽ നമ്മുടെ നാട്ടിലെ വെറ്റില പോലെയാണ് . ഇവരുടെ ഇഷ്ട ലഹരി പദാർത്ഥത്ത ആണ് ഇതിന്റെ ഇലകൾ നുള്ളിയെടുത്ത് ചവച്ചു ഉരുട്ടി കവിളിന്റെ അടിയിൽ വെച്ച് നീരെടുക്കലാണ് യമനികളുടെ മുഖ്യവിനോദവും ദു:ശ്ശീലവും .കാത്ത് കൃഷി ഇവിടെയുളള ജനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് . കാത്ത് വിൽപ്പനക്കായി ഇവിടെ പ്രത്യേക ചന്തകൾ വരെയുണ്ട് . പലഭാഗങ്ങളിലും ആധുനിക കമ്പോളങ്ങൾ തന്നെ ഇതിനായി പ്രവർത്തിക്കുനുണ്ടത്രെ .വിശ്രമിക്കാനും മറ്റും നിർത്തുന്ന ബസ്സിലേക്ക് ചെറിയ കുട്ടികൾ കാത്തുമായി ഓടിയെത്തും . നാലു തൂണുകളിൽ ഉയർത്തിക്കെട്ടിയ കൊച്ചു കൂടാരങ്ങളിലാണ് ആണ് കാത്തിന്റെ വഴിയോരകച്ചവടങ്ങൾ ഉണ്ടാവുക .

ജാലകത്തിനരികെയുള്ള എന്റെ സീറ്റിൽ ഏകാന്തതയെ സുഹൃത്താക്കി കാഴ്ചകൾ കാത്ത് ഞാൻ വീണ്ടും ഇരുന്നു . ഇനിയും അഞ്ചാറ് മണിക്കൂർ യാത്ര ശേഷിക്കുന്നുണ്ട് . അവിടുന്നങ്ങോട്ട് മരുഭൂമിയിലൂടെയാണ് ബസ്സ് സഞ്ചരിക്കുന്നത് . ബസ്സ് അൽപം നീങ്ങി കഴിഞ്ഞപ്പോഴേക്കും ബസ്സിലുണ്ടായിരുന്ന മിക്ക ആളുകളും ഉറങ്ങാൻ തുടങ്ങിയിരുന്നു . പക്ഷേ മരുഭൂകാഴ്ചകൾ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ല .ഈ മണൽപരപ്പിലെ ഓരോ ഭാഗങ്ങളും അത്രമേൽ നിഗൂഢമാണ് . ചക്രവാളത്തോട് തൊട്ടുരുമ്മുന്ന കുന്നുകളും മനോഹരമായി അടുക്കിവെക്കപ്പെട്ട മണൽത്തിട്ടകളും ചൂടിനെ വെല്ലുവിളിച്ച് അങ്ങിങ്ങായി മാത്രം ഉയർന്നു നിൽക്കുന്ന ഇല പൊഴിച്ചു കഴിഞ്ഞ കുറ്റിമരങ്ങളും ആട്ടിൻപറ്റങ്ങളെ തെളിച്ചു നടക്കുന്ന ബദവിചെറുക്കമ്മാരും കാഴ്ചകളിൽ വന്നു പോയികൊണ്ടിരുന്നു .

മരുഭൂമിയുടെ രഹസ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന മനോഹരമായ വായനാനുഭവങ്ങൾ എറെയുണ്ട് . കൂട്ടത്തിൽ പൗലോ കൊയ്ലയുടെ ആൽക്കെമിസ്റ്റ് ആണ് അതിൻ്റ ഫിലോസഫി മനോഹരമായ വരച്ചുചേർത്തത് എന്നു തോന്നുന്നു .നിധി തേടി നടന്ന സാൻഡിയാഗോ എന്ന ബാലൻറെ കഥയാണ് അതിന്റെ പ്രമേയം . ഇന്ന് ഞാനും ഒരു നിധി തേടിയുള്ള യാത്രയിലാണ് .
ദർശനങ്ങളിലൂടെ സ്വയം അറിയാനും പരമമായ സത്തയിൽ അലിയാനുമുള്ള ത്വരയുമായി ജ്ഞാനികൾ കഴിഞ്ഞുകൂടുന്ന ചുരുക്കം ചില നാടുകളിൽ ഒന്നാണ് തരീം . അറിവ് സമ്പാദിക്കുക എന്ന അനുഭൂതിക്കപ്പുറം അവയെ എങ്ങനെ പ്രാവർത്തികമാക്കാം എന്നാണ് അവർ ചിന്തിക്കുന്നത് . അങ്ങോട്ടുള്ള യാത്രകൾ ആത്മീയമായ നിധികൾ കണ്ടെത്താൻ നമ്മെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും .

ഇനിയങ്ങോട്ട് ഈന്തപ്പനത്തോട്ടങ്ങളാണ് . ഈന്തപ്പഴം പഴുത്തത് പാകമാവണമെങ്കിൽ നല്ല ചൂടുള്ള കാലാവസ്ഥ അനിവാര്യമാണത്രെ .ഉച്ചക്ക് ഒരു ചെക്ക് പോസ്റ്റിൽ നിർത്തിയപ്പോൾ ഞാൻ മെല്ലെ ഒന്ന് പുറത്തിറങ്ങി നോക്കിയിരുന്നു .മുഖം പൊള്ളിപോകുന്ന ചൂട് കാറ്റ് ! ഞാൻ അതിവേഗം തിരിച്ചു സീറ്റിൽ തന്നെ പോയി ജാലകത്തിലേക്ക് തല ചായ്ച്ചു കിടന്നു . വീണ്ടും ഈന്തപ്പനകൾ കാഴ്ചകൾ കീഴടക്കി കൊണ്ടിരുന്നപ്പോൾ മനസ്സ് കാരക്ക തോപ്പിൽന്ന് പാറി വന്നെത്തുന്ന എന്ന പാട്ടിന്റെ ഈരടികൾ മൂളി .

മുത്തുനബി (സ) ചിന്തകളിലേക്ക് ഒരു തണുത്ത തെന്നൽ കണക്കെ കടന്നുവന്നു . മക്കയിലെയും മദീനയിലെയും ഈന്തപ്പന തോപ്പുകളും ഇതുപോലെയൊക്കെ ആയിരിക്കും . ഹബീബിനെ കണ്ട ഹബീബിനെ സ്പർശമേറ്റ അവകൾ എത്ര ഭാഗ്യം ചെയ്തവയാണ് ! അവകളുടെ തലമുറകളാണോ ഞാനീ കാണുന്നത് ? അറിയില്ല . അല്ലാഹുമ്മ സ്വല്ലി വസില്ലം വ ബാരിക് അലൈഹി വ അല ആലിഹി ……

കാഴ്ചകൾക്കിടയിൽ നേരം നട്ടുച്ചയായിട്ടുണ്ട് .ഞങ്ങൾ സഞ്ചരിക്കുന്ന ബസ്സ് വേഗത കുറച്ച് നിർത്തി .ലക്ഷ്യസ്ഥാനം എത്തിയെന്ന് അറിയിപ്പു വന്നിരിക്കുന്നു . ദാറുൽ മുസ്തഫ സ്ഥിതി ചെയ്യുന്ന റീതി എന്ന് സ്ഥലത്ത് ഞങ്ങൾ എത്തിയിരിക്കുകയാണ് . കാത്തിരിപ്പിന് വിരാമമായിരിക്കുന്നു , സർവ്വസ്തുതിയും നാഥന് …..

ദാറുൽ മുസ്തഫയുടെ തൊട്ടരികിൽ തന്നെ ബസ് നിർത്തിയത് . പുറത്തെങ്ങും ആരെയും കാണാനില്ല .ഒറ്റപ്പെട്ട ടാക്സി ഡ്രൈവർമാർ അങ്ങിങ്ങായി ഇരിക്കുന്നുണ്ട്. കടകളൊക്കെ അടച്ചിരിക്കുന്നു . അവധി ദിനം ആണെന്നാണ് ആദ്യം കരുതിയത് . പക്ഷെ, ദാറുൽ മുസ്തഫയിലെ മുസ്വല്ല അഹ്ലുള് കിസ്സായിൽ ഹബീബ് ഉമർ തങ്ങളുടെ നേതൃത്വത്തിൽ ജമാഅത്ത് നടക്കുകയാണ് . നിസ്കാരസമയം കടകൾ അടച്ചു പള്ളിയിൽ പോകാനാണ് തെരുവിലെ കച്ചവടക്കാരടക്കം ഇവിടെ ശീലിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ നിന്ന് ഈ ശീലം ഇല്ലാതായിപ്പോയതാവണം . എന്തായാലും അത് വേദനാജനകം തന്നെയാണ് .

ഞാൻ പരിസരത്തേക്ക് കണ്ണെറിഞ്ഞു .നല്ല വൃത്തിയുള്ള കാമ്പസ്പരിസരം . സ്ഥാപനത്തിന്റെ ചുറ്റും ഈന്തപ്പനകൾ നട്ടിട്ടുണ്ട് . ഇവിടുത്തെ കുട്ടികൾ തന്നെയാണത്രെ അവ പരിചരിക്കുന്നത് . പ്രത്യേക സുന്നത്ത് നോമ്പുകളുള്ള ദിവസങ്ങളിൽ ഈ മരങ്ങളിൽ നിന്ന് വിളവെടുക്കുന്ന ഈത്തപ്പഴങ്ങൾ കൊണ്ടാണ് ദാറുൽ മുസ്തഫയിൽ നോമ്പ് തുറക്കുക .ഈന്തപ്പനകളുടെ തണലിൽ ചെറുകിട കച്ചവടക്കാർ അറാക്ക്, അത്തർ ,തൊപ്പി പോലോത്ത കച്ചവട സാമാനങ്ങൾ നിരത്തി വെച്ചിട്ടുണ്ട് .അവകളൊന്നും തന്നെ ഒരു ശീലക്കഷ്ണത്താൽ മൂടിവെച്ചുപോലും വെക്കാതെയാണ് അവർ പള്ളിയിലേക്ക് പോയത് . ആരും ഇവിടെ മോഷണത്തിന് തുനിയില്ല എന്നതാവാം അവർക്ക് ഇങ്ങനെ പ്രവർത്തിക്കാൻ ധൈര്യം പകരുന്നത് .

നിസ്കാരത്തിന് ശേഷമുള്ള ദിക്റുകൾ ഉച്ചഭാഷിണിയിൽ ഉറക്കെ ചൊല്ലുന്നത് കേൾക്കാനാവുന്നുണ്ട് .കച്ചവടക്കാരും മറ്റു തിരക്കുള്ള ആളുകളും ഒറ്റയായി പുറത്തിറങ്ങുന്നുണ്ട് .അദ്കാറും മറ്റും കഴിഞ്ഞ ഉടനെ ദാറുൽ മുസ്തഫയിലെ വിദ്യാർത്ഥികൾ എല്ലാവരും ഓടിക്കൂടി . ഞങ്ങളുടെ ബാഗുകളൊക്കെ നിരസിച്ചിട്ടും അവർ തോളുകളിലേറ്റി . എന്റെ ഹാൻഡ് ബാഗ് പോലും ഞാൻ എടുക്കുന്നത് അവർക്ക് താത്പര്യമില്ലായിരുന്നു . ഗത്യന്തരമില്ലാതെ ഞാൻ അതും അവർക്ക് കൈമാറി .

കാഴ്ചയിൽ ഇൻഡോനേഷ്യൻ സ്വദേശിയാണെന്ന് തോന്നുന്ന ഒരാൾ എന്നോട് മുഖപ്രസന്നതയോടെ പലതും ചോദിക്കുന്നുണ്ടായിരുന്നു . ഭാഷയുടെ പരിമിതിമൂലം മറുപടി പറയാൻ ഞാൻ അശക്തനായിരുന്നു . അയാളെ നോക്കി പുഞ്ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു .
എല്ലാവരും വന്ന് ഞങ്ങളെ ഹസ്തദാനം ചെയ്ത് സ്വീകരിക്കുകയാണ് . മർഹബ മർഹബ എന്ന് പറഞ്ഞുള്ള ആ സ്വീകരണം തന്നെ പറനറിയിക്കാൻ കഴിയാത്ത ഹൃദ്യമായിരുന്നു. അവരുടെയൊക്കെ പെരുമാറ്റവും താഴ്മയുമൊക്കെ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു . ഒരു മുൻപരിചയവും ഇല്ലാത്തവർ വന്ന് യാ സലാം മർഹബൻ ഇലാ ദാറുൽ മുസ്തഫ എന്ന് പറഞ്ഞു ആലിംഗനം ചെയ്യുന്നു . ശരീരവും മനസ്സുമാകെ ഒരു കുളിർമ .ഇതിനിടയിൽ എന്റെ ബാഗും മറ്റു സാധനങ്ങളുമൊക്കെ മുസല്ല അഹ്‌ലുൽ കിസ്സായുടെ ഒരു മൂലയിൽ ചിട്ടയോടെ അവർ കൊണ്ടു വെച്ചിരുന്നു .

ഞാൻ ഇപ്പോഴും ഹസ്തദാനത്തിന്റെയും സ്വീകരണത്തിൻ്റയും തിരക്കിലാണ് . അതിനിടയിലാണ് ആരോ ഹബീബ് ഉമറിനെ കണ്ടോ എന്ന് ചോദിച്ചത്. മലയാളത്തിലുള്ള ആ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ തിരിഞ്ഞുനോക്കി . എന്റെ കണ്ണുകൾ ആ ആത്മീയരൂപത്തെ തിരഞ്ഞു . അപ്പോഴേക്കും മഹാനവർകൾ നടന്ന് കുറച്ചു ദൂരെയെത്തിയിരുന്നു . മനസ്സിൽ ഒരു നിരാശ പടർന്നു .ഇനിയും അവസരങ്ങൾ വരാനിരിക്കുന്നു എന്ന് ഹൃദയം സമാധാനിപ്പിക്കുന്നു . ശരിയാണ് , ഇന്ന് മുതൽ ഞാൻ ദാറുൽ മുസ്തഫയിലെ വിദ്യാർത്ഥിയാണല്ലോ .

1 comment

comments user
سيد محمد مؤمل باحسن

ماشاء الله جميل