ജമാഅത്തായി ളുഹ്ർ നിസ്കാരം നിർവഹിച്ചതിന് ശേഷം പള്ളിയിൽ തന്നെ ഇരിക്കാനുള്ള നിർദ്ദേശമാണ് വന്നത്.അല്പനേരം കഴിഞ്ഞപ്പോൾ ദാറുൽ മുസ്തഫയിലെ ഇന്തോനേഷ്യൻ സ്വദേശിയായ ഉസ്താദ് കൈലാനി അദ്ദേഹത്തെസ്വയം പരിചയപ്പെടുത്തുകയും ദാറുൽ മുസ്തഫയിലേക്ക് ഞങ്ങളെ ഓദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു.പുതുതായി എത്തിച്ചേർന്ന വിദ്യാർത്ഥികളോട് തത്കാലം ഗുർഫതു ഫാത്തിമയിൽ വിശ്രമിച്ചു കൊള്ളാനും അദ്ദേഹംപറഞ്ഞു .
ഇവിടെ ദാറുൽ മുസ്തഫയിലെ എല്ലാ മുറികൾക്കും മുത്ത് നബിയുമായി ബന്ധപ്പെട്ട പേരുകളാണ്നൽകിയിരിക്കുന്നത് . പ്രവാചകർ (സ) അരുമസന്താനങ്ങളുടെയും മദീനയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെയും ഹുജ്റശരീഫിന്റെയുമെല്ലാം പേരുകൾ അവയിലുണ്ട് .ഇവിടെയുള്ള അന്തേവാസികൾ ദാറുൽ മുസ്തഫ (മുത്ത് നബിയുടെ വീട്)എന്ന പേരിനെ അന്യർഥമാക്കി അത്രമേൽ സൂക്ഷ്മതയോടെയാണ് ജീവിക്കുന്നത് . അനാവശ്യസംസാരങ്ങളോപൊട്ടിച്ചിരികളോ ശബ്ദകോലാഹലങ്ങളോ ദാറുൽ മുസ്തഫക്കുള്ളിൽ കാണാനോ കേൾക്കാനോ കഴിയില്ല.കാണുമ്പോഴെല്ലാം പുഞ്ചിരിച്ചുകൊണ്ട് സലാം പറയുന്നതും കൈ പിടിച്ച് ഹസ്തദാനം നടത്തുന്നതും ഇവിടെപതിവാണ് . ഒരുവട്ടം സലാം പറഞ്ഞവർ തന്നെ ആ ദിവസം പല തവണ കാണുമ്പോഴും സലാം പറയും . അതിൽ അവർയാതൊരു മടിയും പ്രകടിപ്പിക്കാറില്ല .അപ്രകാരമാണല്ലോ മുത്ത് നബി പഠിപ്പിച്ചതും . _സ്വല്ലല്ലാഹു അലൈഹി വ അലാആലിഹി_ …………..
യാത്രാക്ഷീണം മൂലം ഞാൻ നന്നായി ഉറങ്ങിയിരുന്നു . അസർ വാങ്ക് വിളിച്ചത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.അത്രമേൽ ഗാഢമായ നിദ്ര .ആരോ വന്ന് വിളിച്ചപ്പോൾ മാത്രമാണ് ഞാൻ ഉണരുന്നത് .ഉറക്കത്തിൽ നിന്ന് വിളിക്കുന്ന ഇവിടുത്തെ രീതിയെ നമുക്ക് മികച്ചൊരു മാതൃകയായി സ്വീകരിക്കാനാവും എന്നാണ്തോന്നുന്നത് . ഉറങ്ങുന്നവരെ ഒച്ചയുണ്ടാക്കി വിളിക്കുകയോ കാലുകൊണ്ട് തട്ടുകയോ ചെയ്യുന്നതിന് പകരം _ലാ ഇലാഹഇല്ലല്ലാഹ് സ്വലാ സ്വലാ_ എന്ന് നീട്ടി വിളിച്ചു കൊണ്ട് ഉണർത്തുന്നതാണ് ദാറുൽ മുസ്തഫയിലെ ശൈലി. എന്നിട്ടുംഉണരാത്തവരെ കയ്യിലുള്ള ഷാളുകൊണ്ട് മെല്ലെ തട്ടി വിളിക്കും . ഉണർത്തപ്പെടുന്നവർക്ക് താരതമ്യേനേ മുഷിപ്പ്തോന്നാൻ സാധ്യതയില്ലാത്ത മാതൃക . ദാറുൽ മുസ്തഫയിൽ വർഷങ്ങളായി തുടർന്നുപോരുന്ന വലിയ ഒരു മര്യാദകൂടിയാണിത് . തരീമിനോടുളള മതിപ്പ് ഒരു മടങ്ങ് കൂടി വർധിച്ചിരിക്കുന്നു ! വസ്ത്രം മാറി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പള്ളിയുടെ പുറം ഭാഗത്തടക്കം കാർപെറ്റുകൾ വിരിച്ചതായി കണ്ടു . ജനങ്ങൾ വല്ലാതെ തടിച്ചു കൂടുന്നുമുണ്ട്. പള്ളിയിൽ ഇന്ന് വിശേഷിച്ച് എന്തോ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഞാൻഊഹിച്ചു . വുളുഅ് ചെയ്യാനായി ഞാൻ പെട്ടെന്ന് നടന്നു .
ഇവിടെ വുളുഅ് എടുക്കാനുള്ള സൗകര്യങ്ങൾ സംവിധാനിച്ചിരിക്കുന്നതും ഏറെ വ്യത്യസ്തതകളോടെയാണ് . രണ്ടുമൂന്ന് ഭാഗങ്ങളായിട്ടാണ് അതിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് . എല്ലാവർക്കും ഇരുന്നുകൊണ്ട് ഖിബ്ലയെഅഭിമുഖീകരിച്ച് അംഗസ്നാനം വരുത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കെട്ടിടഘടന സ്വീകരിച്ചിട്ടുള്ളത് . വുളുഅ്ചെയ്യുന്നവരുടെ മുന്നിൽ തന്നെ അതിന്റെ മര്യാദകളും അദ്കാറുകളും ദുആയുമൊക്കെ എഴുതിവെച്ചിട്ടുണ്ട് .വെള്ളംകുടിക്കുന്ന സ്ഥലത്തും ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത് . ചെമ്പു കൊണ്ടോ മറ്റോ നിർമ്മിച്ച ഭംഗിയുള്ളകോപ്പയിൽ ആണ് വെള്ളം കുടിക്കേണ്ടത് . അവിടെയും കുടിക്കുന്നതിലുള്ള മര്യാദകൾ എഴുതി വെച്ചിട്ടുണ്ട് . ഇഖാമത്തിന് മുമ്പായി ഒരാൾ സുബ്ഹാനല്ലാഹ് എന്ന് നീട്ടി വിളിക്കുന്ന പതിവ് ഇവിടെയുണ്ട് . ശരീരത്തെയുംമനസ്സിനെയും നിസ്കാരത്തിനായി തയ്യാറാക്കാൻ വേണ്ടിയാവണം ഈയൊരു പ്രത്യേക ഈണത്തിലുള്ള വിളി . അത്കേൾക്കുമ്പോൾ എന്തോ ഒന്ന് നമ്മെ വന്നു നിസ്കാരത്തിന് തട്ടി ഉണർത്തുന്നത് പോലെ തോന്നുകയും ചെയ്യും . വുളുഅ് കഴിയുന്നതിനുമുമ്പ് മുമ്പ് തന്നെ ഇഖാമത്ത് കൊടുത്തിരുന്നു . പെട്ടെന്ന് വുളുഅ് പൂർത്തിയാക്കിഇമാമിന്റെ തക്ബീറതുൽ ഇഹ്റാം കിട്ടാനായി ഓടുന്നവരിൽ ഞാനും കൂടി . പക്ഷേ അപ്പോഴേക്കും മുസ്വല്ല അഹ്ലുൽകിസാഅ് (مصلى أهل الكساء) നിറഞ്ഞുകവിഞ്ഞിരുന്നു .ഇമാമിന്റെ ശബ്ദം വളരെ പരിചിതം . മാഷാ അല്ലാഹ് ! ഹബീബ് ഉമർ തങ്ങളാണ് നിസ്കാരത്തിന് നേതൃത്വംനൽകുന്നത് ! എന്റെ ഞരമ്പുകളിലൂടെ എന്തെന്നില്ലാത്ത ആവേശം പടർന്നു . പെട്ടെന്ന് എന്താണെന്ന്വിവരിക്കാനാവാത്ത ഒരു അനുഭൂതി ഹൃദയത്തെ പൊതിയുന്നു . അദ്ദേഹം സ്വഫ് റെഡിയാക്കാനും മിസ്വാക്ക് ഉപയോഗിക്കാനും കൽപ്പിക്കുകയാണ് . മിസ്വാക്ക് ഉപയോഗിച്ചുള്ള രണ്ട് റക്അത്ത് നിസ്കാരം ഉപയോഗിക്കാത്തഎഴുപത് റക്അത്തിനോട് കിടപിടിക്കും എന്നുള്ള ഹദീസും ബഹുമാനപ്പെട്ടവർ ഓർമിപ്പിക്കുന്നുണ്ട് . എന്റെ ഇരുവശവും നിൽക്കുന്നവരെല്ലാം തങ്ങളുടെ കീശകളിൽ നിന്ന് മിസ്വാക്ക് എടുത്തുപയോഗിക്കുന്നുണ്ട് .ഞാൻമാത്രം അവർ മിസ്വാക്ക് ചെയ്യുന്നത് നോക്കിനിന്നു. എനിക്കാവട്ടെ വല്ലാത്തൊരു ചമ്മൽ തോന്നി . പിന്നീട്എല്ലായ്പ്പോഴും മിസ്വാക്ക് ഉപയോഗിക്കുന്നതിൽ ഞാൻ നന്നായി ശ്രദ്ധിച്ചിരുന്നു . ദാറുൽ മുസ്തഫ അങ്ങനെയാണ്.നമ്മൾ ‘ചെറുതായി’ കാണുന്ന ‘വലിയ’ സുന്നത്തുകളൊക്കെയും പരമാവധി പൂർണതയോടെ തന്നെ അവർപതിവാക്കിയിട്ടുണ്ട് . പള്ളിയിൽ പ്രവേശിക്കുമ്പോഴും ശൗചാലയത്തിൽ കയറുമ്പോഴുമുള്ള എല്ലാ സുന്നത്തുകളും പാലിക്കുന്നതിൽ അവർ ബദ്ധശ്രദ്ധരാണ് . ഹബീബ് ഉമർ തങ്ങളുടെ ഇമാമത്തിന് പിറകിൽ നിന്ന് നിസ്കരിക്കുന്നത് വേറിട്ടൊരു അനുഭവവും അനുഭൂതിയുമാണ് . തക്ബീറുകൾക്ക് എന്തെന്നില്ലാത്ത കനമുള്ളത് പോലെ തോന്നും . ഹബീബ് ഉമർ തങ്ങൾ പള്ളിയിലുണ്ടെങ്കിൽ അദ്ദേഹം തന്നെയാണ് ഇമാമത് നിൽക്കുക . പൂനൂർ ജാമിഅ മദീനത്തുന്നൂറിലും ഈ മാതൃക കാണാം . വന്ദ്യരായഹകീം അസ്ഹരി ഉസ്താദ് കാമ്പസിലുണ്ടെങ്കിൽ ഉസ്താദ് തന്നെയാണ് നിസ്കാരത്തിന് നേതൃത്വം നൽകുക. എന്നാൽ ദാറുൽ മുസ്തഫയിൽ ഹബീബ് ഉമർ തങ്ങളുടെ ജേഷ്ഠസഹോദരനും തരീം മുഫ്തിയുമായ ഹബീബ് അലിതങ്ങളുണ്ടെങ്കിൽ അവരാണ് ഇമാമത്ത് നിൽക്കുക (കഴിഞ്ഞ വർഷം നമ്മിൽ നിന്ന് മഹാനവർകൾ യാത്രയായി , അല്ലാഹു അദ്ദേഹത്തിന്റെ കൂടെ നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ ) അദ്ദേഹത്തിന്റെ സാന്നിധ്യമറിഞ്ഞാൽഹബീബ് ഉമർ തങ്ങൾ ഇമാമത്തിൽ നിന്ന് പൂച്ചയെ പോലെ ഒഴിഞ്ഞുമാറും . അവർ പരസ്പരം വലിയ ബഹുമാനവുമാണ്.അസർ നിസ്കാരശേഷം ഇവിടെ സൂറത്തുൽ വാഖിഅ പാരായണം ചെയ്യുകയും ഹിസ്ബുൽ ബഹ്റും മറ്റുഅദ്കാറുകളും ചൊല്ലുകയും ചെയ്യും . അവയോടൊപ്പം തന്നെ മുസാഫഹതും നടക്കും . ദാറുൽമുസ്തഫയിൽ എല്ലാദിവസവും രാവിലെയും വൈകുന്നേരവും മുസാഫഹത് ഉണ്ടാവും . ആ സന്ദർഭങ്ങൾ പ്രത്യേക അനുഭവമാണ് . മുസാഫഹത്തിൽ പങ്കെടുക്കുന്നവരുടെ നിയ്യത്താണ് ഏറ്റവും പ്രധാനവും കൗതുകവും . സത്വവിശ്വാസിയായ തന്റെസഹോദരനെ മുസാഫഹത് ചെയ്യുമ്പോൾ തന്റെ പാപം പൊറുക്കാനും അവരുടെ നന്മ തനിക്ക് ലഭിക്കാനും അവർകരുതും .മുസാഫഹത്തിൽ പങ്കെടുക്കുന്നവരെല്ലാം തങ്ങളുടെ ശൈഖിന്റെ കൈകൾ ചുംബിക്കുന്നതിൽ വലിയ ആനന്ദംകണ്ടെത്തുന്നവരാണ് . തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായാണ് അവർ അതിനെ നോക്കിക്കാണുന്നത് . മുസാഫഹത്തിനായി നിൽക്കുന്ന ട്രെയിൻ പോലെ നീളുന്ന വരിയിൽ ഞാനും ചേർന്നു . അറിയാവുന്നദിക്റുകളൊക്കെ ചൊല്ലി മെല്ലെ മുമ്പോട്ടുനടന്നു . പച്ച ഷോളും മൈലാഞ്ചി ചുവപ്പ് നിറമുള്ള താടിയും നിറഞ്ഞപുഞ്ചിരിയുമായി നിൽക്കുന്ന മഹാനായ ഹബീബ് ഉമർ തങ്ങളെ കണ്ടതും ഹൃദയമിടിപ്പുകൾ പെരുമ്പറയായി മാറാൻതുടങ്ങിയിരുന്നു . വൈകുന്നേരമായിട്ടും ശരീരത്തിൽ വിയർപ്പ് പൊടിയാനാരംഭിച്ചു. ബഹുമാനപ്പെട്ടവരുടെ തിരുകരങ്ങൾകൊതിയോടെ പിടിച്ച് ഞാൻ ചുംബിച്ചു . ആ സമയം പരിസരബോധം ഇല്ലാതെയാണോ പെരുമാറുന്നത് എന്നു പോലും ഞാൻ ഭയപ്പെട്ടിരുന്നു . ആത്മീയതയുടെ ഈ ആഴക്കടലിൽ എല്ലാവരും മതിമറന്നിരിക്കുകയാണ് .മുസാഫഹത്ത്അവസാനിച്ചിട്ടും മുത്ത് നബിയുടെ പേരക്കുട്ടിയുടെ തിരുകരങ്ങളിൽ നിന്നുള്ള അത്തർ സുഗന്ധം ഹൃദയത്തെതാലോടി കൊണ്ടേയിരുന്നു . പ്രിയപ്പെട്ട വായനക്കാരാ …….. ആ അനുഭൂതിയെ വാക്കുകളിൽ പ്രതിഫലിപ്പിക്കുന്നതിൽഈയുള്ളവൻ അശക്തനാണ് . ക്ഷമിച്ചാലും ………….
മുസാഫഹത് കഴിഞ്ഞാൽ റൗഹ എന്ന് വിശേഷിപ്പിക്കുന്ന ഒരു ദർസ് കൂടെയുണ്ടാവും . റൗഹ എന്നാൽ വിശ്രമംഎന്നാണർത്ഥം . തസവ്വുഫാണ് ഈ ദർസിന്റെ പ്രതിപാദ്യവിഷയം . റമളാനിൽ അബൂ ത്വലിബുൽ മക്കിയുടെ കൂത്വിൽകുലൂബ് എന്ന ഗ്രന്ഥമാണ് സാധാരണ ഓതാറുള്ളത് . നബി(സ)തങ്ങളുടെ ജീവിതം മനോഹരമായി അവതരിപ്പിച്ചുകൊണ്ടാണ് റൗഹ മുന്നോട്ടുപോവുക .ആർക്കും ക്ഷീണമോ മടുപ്പോ ഉണ്ടാവാത്ത തരത്തിലാണ് അതിന്റെഅവതരണമുണ്ടാവുക .റൗഹ ദർസുകൾ ആത്മാവിന്റെ ഭോജനമാണ് . റമളാനിലെ ഓരോ പകലിന്റെയും അവസാനനേരത്ത് സ്വതവേ ഉണ്ടാവുന്ന ക്ഷീണത്തെ പൂർണമായി ഇല്ലാതാക്കാനും ഉന്മേഷം നൽകാനും മാത്രം കെൽപ്പുള്ളതാണ്അതിന്റെ ഉള്ളടക്കം . റമളാൻ അല്ലാത്തപ്പോഴും എല്ലാ ദിവസവും റൗഹ നടക്കാറുണ്ട് . അത് തരീമിൻ്റ പതിവാണ് . പണ്ഡിതന്മാരുടെവീടുകളും പള്ളികളും മസാറുകളുമാണ് റൗഹയ്ക്ക് വേദിയാവുക . ബാഅലവി തരീഖത്തിലെ പ്രധാനികൾ ഒരിക്കലുംറൗഹ ഒഴിവാക്കിയിട്ടില്ലത്രെ . യാത്രയിലാണെങ്കിൽ പോലും അവർ അസർ നിസ്കാരത്തിന് ശേഷം സഹയാത്രികർക്ക്അറിവ് പറഞ്ഞു കൊടുക്കും . ഹബീബ് ഉമർ തങ്ങൾ അടുത്തിടെ കേരളത്തിൽ വന്നപ്പോൾ അസർ നിസ്കാരത്തിന്ശേഷം നടത്തിയ റൗഹയിൽ നമ്മുടെ നാട്ടിലെ അദ്ദേഹത്തിന്റെ ശിഷ്യന്മാരും മറ്റു വലിയ പണ്ഡിതരും പങ്കെടുത്തത്കണ്ടതോർക്കുന്നു . റൗഹ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് പതിനേഴാം രാവാണല്ലോ എന്നോർമ വന്നത് . അതുമായി ബന്ധപ്പെട്ടപരിപാടികൾക്കാണ് ജനങ്ങൾ ഇത്രകണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നത് . ബദ്രീങ്ങളുടെ ഓർമ ദിനത്തിന്റെ ഭാഗമായി തരീമിൽ നടക്കാറുള്ള വലിയ റാലിയിൽ പങ്കെടുക്കാൻ അവരൊക്കെയും വന്നിരിക്കുന്നത് . പരിശുദ്ധ ദീനിന്റെ യശസ്സുയർത്താൻ വേണ്ടി പൊരുതിയ സ്വഹാബിവര്യരുടെ ഓർമകളിൽ തരീം പുളകിതമാവുന്ന സംഗമമാണിത് . റാലിയിൽ ഉടനീളം ബദ്ർ സ്തൃതികളും അസ്ഹാബുൽ ബദ്റിന്റെ മദ്ഹുകളുമോതി എല്ലാവരും നാഥനോട് നന്ദിപറഞ്ഞു കൊണ്ടിരിക്കും .അവരാണല്ലോ ദീനിനെ പടുത്തുയർത്തിയത് . ആ പുണ്യ മണ്ണിനെ ബഹുമാനിച്ചാവണം ധാരാളം ആളുകൾ പാദരക്ഷകൾ ധരിക്കാതെയാണ് നടക്കുന്നത്. ഹദ്ദാദ്ഇമാമിനെയും ഫഖീഹുൽ മുഖദം തങ്ങളെ പോലുള്ള മഹാരഥന്മാരുടെ പാദ സ്പർശമേറ്റ മണ്ണിൽ അത് അപമര്യാദയാവും എന്ന മനോവിചാരമായിരിക്കാം അതിന്റെ പ്രേരണ . ആദരവിന്റെ സൂക്ഷ്മലോകങ്ങൾ !
ജനങ്ങളെക്കെയും ബദ്റിലെ വിജയത്തിൽ ഏറെ സന്തോഷിക്കുകയും പരിശുദ്ധ ദീൻ നിലനിർത്തിയതിന് സ്തുതി പാടുകയും മുസ്ലിമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയും ചെയ്യുകയാണ് . തരീമിൽ വന്നആദ്യദിവസം തന്നെ വലിയ അനുഭവങ്ങൾ പകർന്നു തന്ന് റാലി തുടരുകയാണ് . ദഫുകളുടെ താളം മദ്ഹുകളുടെയുംറാലിയുടെയും വീര്യം വർധിപ്പിച്ചു കൊണ്ടിരുന്നു . വലിയ വർണ കൊടികളും മറ്റു അലങ്കാരങ്ങളുമായി വർണാഭമായഈ നടത്തത്തിൽ ഊദും പുകപ്പിക്കുന്നുണ്ട് . ഹബീബ് ഉമറും മറ്റു സാദാത്തീങ്ങളുമാണ് മുൻ നിരയിലുളളത് .റാലി ആസ്വദിക്കുന്നതിനിടയിൽ ഞാൻ വെറുതെ ഒന്ന് ഹബീബ് ഉമർ തങ്ങളെ നോക്കി. അദ്ദേഹം കരയുകയായിരുന്നു . ബദ്റിൽ മുത്ത് നബിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ സ്മരിക്കുമ്പോഴും ,പ്രബോധനദൗത്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ ഓർമിപ്പിക്കുമ്പോഴും തങ്ങൾക്ക് കണ്ണുനിറയാതെ വാക്കുകൾഅവസാനിപ്പിക്കാനില്ല . ലോകജനത മുഴുവൻ സത്യമാർഗത്തിലെത്തണം എന്നും എല്ലാവരും ഏതു വിധേനെയും നന്മ അറിയണം എന്നുമുള്ള ആഗ്രഹമാണ് ഹബീബ് ഉമർ തങ്ങളുടെ സംസാരങ്ങളിലൊക്കെ പ്രതിഫലിക്കുന്നുണ്ടാവുക . തരീമിന്റെ പുണ്യ മണ്ണിലൂടെയുള്ള ആ റോന്തുചുറ്റൽ എനിക്ക് വളരെ ഇഷ്ട്ടപെട്ടു. യാസീൻ ഇക്ക പറഞ്ഞു തന്ന പോലെതന്നെ തെരുവുകളിൽ സ്ത്രീകളുടെ എണ്ണം തുലോം കുറവാണ് . ഞാൻ കണ്ടവർ തന്നെ പൂർണ ഹിജാബിലാണ് താനും . മൺകട്ടകൾ ഉപയോഗിച്ച് നിർമിച്ച വീടുകൾ കാണെക്കാണെ കൗതുകം വർധിപ്പിച്ചു കൊണ്ടിരുന്നു . റാലി കഴിയാറായിട്ടുണ്ട് .മറ്റൊരു വഴിയിലൂടെയാണ് റാലി ഇപ്പോൾ ദാറുൽ മുസ്തഫയിൽ മടങ്ങിവരുന്നത് . ഹബീബ് ഉമർ തങ്ങളുടെ മനം കുളിർക്കുന്ന ദുആയോടെ അത് സമാപിക്കുകയും ചെയ്തു . എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുടങ്ങി . മനസ്സാകെ വലിയ സന്തോഷം വന്നാൽ അങ്ങനെയാണല്ലോ . ഒരിക്കലും സങ്കൽപ്പിച്ചു പോലും നോക്കാത്ത നിമിഷങ്ങളാണിത് . എല്ലാമൊരു സ്വപ്നം പോലെ .
കാമ്പസിൽ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് മുതിർന്ന കുട്ടികൾ . ദാറുൽമുസ്തഫയിലെ നോമ്പ് കാലത്തെ സംബന്ധിച്ച് വരും ലക്കങ്ങളിൽ വിശദമായി പിന്നീട് പറയാം . അത്രമേലുണ്ട് അതിന്റെവിശേഷങ്ങൾ . മഗ്‌രിബ് വാങ്കിന് ഇനിയും സമയമുണ്ട് . കുറഞ്ഞ സമയം വിശ്രമിക്കാമെന്ന് കരുതി ഞാൻ താൽക്കാലികമായി ലഭിച്ചമുറിയിലേക്ക് മടങ്ങി. യാസീൻ ഇക്കയുടെ സുഹൃത്തുക്കളായ യമൻ സ്വദേശി മുഹമ്മദ് സഖാഫ് തങ്ങളുംസുഡാൻകാരനായ ഇബ്രാഹിം ഉസ്താദും അവിടെ എന്നെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു .സലാം പറഞ്ഞതിന്ശേഷം അവർ വിശേഷങ്ങൾ ചോദിക്കാനും യാത്രാവിവരങ്ങൾ ആരായാനും തുടങ്ങി .അതിനിടെ യാസീൻ ഇക്കഅവർക്ക് സമ്മാനിക്കാനായി എന്റെ കൈവശം ഏൽപ്പിച്ച കറുത്ത ഹലുവയും മറ്റുമൊക്കെ കൈമാറുകയും ചെയ്തു . അവരാകട്ടെ എനിക്ക് ഭംഗിയുള്ള ഒരു ഷോളും ഒരു അറാക്കും ദാറുൽ മുസ്തഫയിൽ പതിവായി ചൊല്ലുന്നഅദ്കാറുകളുടെ ഹബീബ് ഉമർ തങ്ങൾ തയ്യാറാക്കിയ സമാഹാരമായ ഖുലാസയും സമ്മാനിച്ചു . ഒന്നിച്ചൊരുഫോട്ടോയെടുത്ത് അത് യാസീൻ ഇക്കാക്ക് അയച്ചു കൊടുക്കാനും അവർ മറന്നില്ല . അവർ മടങ്ങിയതിന് ശേഷം ദാറുൽ മുസ്തഫയിൽ പഠിച്ചുകൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അമീൻ ജൗഹരി ഉസ്താദ്സുഖവിവരങ്ങൾ അന്വേഷിക്കാൻ വന്നിരുന്നു. വീട്ടിലേക്ക് ഫോൺ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ളആവശ്യം അദ്ദേഹത്തോടാണ് പങ്കു വെച്ചത് . സലാലയിൽ നിന്ന് പുറപ്പെട്ടത് മുതൽ വീട്ടുകാരുമായോസുഹൃത്തുക്കളുമായോ ഒരു ബന്ധവുമില്ല . കാര്യ പറഞ്ഞപ്പോൾ എന്നെയും കൂട്ടി അമീൻ ജൗഹരി ദാറുൽമുസ്തഫയുടെ പുറത്തുള്ള ശബക തരീം എന്ന കടയിലേക്കാണ് പോയത് . ആ തെരുവിൽ നല്ല തിരക്കനുഭവപ്പെട്ടു . ഇവിടെ നെറ്റ് റീച്ചാർജ് ചെയ്യുന്നത് 100 യമനീ റിയാൽ വിലവരുന്ന ഒരു കൂപ്പൺ ഉപയോഗിച്ചത് . അതിനാവട്ടെ ഒരു ദിവസത്തെ കാലാവധി മാത്രമെ ലഭിക്കുകയുമുള്ളു . റൈഞ്ച് ലഭിക്കണമെങ്കിൽ ദാറുൽ മുസ്തഫയുടെപുറത്തിറങ്ങുകയും വേണം . അതിനാൽ തന്നെ, ഇരുന്നു നാട്ടിലേക്ക് വിശേഷങ്ങൾ പറയുന്ന പല രാജ്യങ്ങളിലെയുംവ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വിദ്യാർത്ഥികളുടെ മൊബൈൽഫോൺ സംസാരങ്ങൾ ദാറുൽ മുസ്തഫയുടെവരാന്തകളിൽ വൈകുന്നേരമായാലുള്ള സ്ഥിരംകാഴ്ചയാണ് . റീച്ചാർജ് ചെയ്ത ഉടനെ ഉമ്മയെ വിളിച്ച് വിശേഷങ്ങളും തരീമിലെ ആദ്യ ദിവസത്തെ അനുഭവങ്ങളും പറയാനാരംഭിച്ചു . ഉമ്മയാവട്ടെ ക്ഷമയോടെ എല്ലാം കേട്ടു . കാഴ്ചകളെല്ലാം പറഞ്ഞു തീരുമ്പോഴേക്കും പള്ളിയിൽ വിർദുലത്വീഫ് ആരംഭിച്ചിരുന്നു . തത്കാലത്തേക്ക് ഉമ്മയോട് സലാം പറഞ്ഞ് ഫോൺ കട്ടുചെയ്തു .എന്നെ കാത്തിരിക്കുന്നഅനുഭവങ്ങൾക്കായി ഞാൻ പള്ളിയിലേക്ക് മെല്ലെ നടന്നു .
1 comment