themap.katib.in

ഹനീൻ കൊലപാതകം

“ബോഡി ഈ ഹനീൻ എന്ന കുട്ടിയുടേതാണെന്ന് അവർ തിരിച്ചറിഞ്ഞോ?”
“യെസ് സർ.”
“കുട്ടിയെ എന്നാണ് കാണാതായത്?”
“മിനിഞ്ഞാന്നാണ് ഈ കുട്ടിയുടെ ഉപ്പ അബ്ബാസും അയാളുടെ ഒരു സുഹൃത്തും കൂടി സ്റ്റേഷനിൽ വന്നത്. ഏകദേശം വൈകിട്ട് ഒരു അഞ്ചു മണിയായി കാണും.”
“മിനിഞ്ഞാന്ന് ഞായറാഴ്ച ആയിരുന്നില്ലേ?”
“അതെ സർ. ഈ ഈ കുട്ടിയുടെ ഫാമിലി താമസിക്കുന്നിടത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുള്ളിലായിട്ടാണ് ഈ സായിപ്പ് കുന്ന് വരുന്നത്. ഞായറാഴ്ച കാലത്ത് അബ്ബാസിൻ്റെ സുഹൃത്തും ഈ കുട്ടിയും കൂടെ മഞ്ഞു കാണാൻ വേണ്ടി കുന്നിൻ മുകളിൽ പോയതാണ്. അവിടെ വച്ചാണ് കുട്ടി മിസ്സിംഗ് ആവുന്നത്. മഞ്ഞുണ്ടെങ്കിൽ ഞായറാഴ്ച പൊതുവേ സായിപ്പ് കുന്നിൻ്റെ മുകളിൽ മഞ്ഞ് കാണാൻ വരുന്നവരുടെ എണ്ണം കൂടുതലായിരിക്കും. തട്ടിത്തിരിച്ചിലിൽ കുട്ടിയെ കയ്യിൽ നിന്നും മിസ്സായി എന്നാണ് അയാൾ പറയുന്നത്. വൈകുന്നേരം വരെ അവർ ആ ഭാഗത്തൊക്കെ കുട്ടിയെ അന്വേഷിക്കുകയായിരുന്നു.”
“എന്താണ് ഇയാളുടെ പേര്?”
“സ്റ്റാലിൻ.”
ഈ അബ്ബാസും ഭാര്യയും പുറത്തില്ലേ?”
“ഉണ്ട് സർ. ആ സ്റ്റാലിനുമുണ്ട് കൂടെ.”
“അയാളോട് അവിടെ നിൽക്കാൻ പറയൂ. കുട്ടിയുടെ മാതാപിതാക്കളെ അകത്തേക്കു വിളിക്കൂ.”

താടിയിൽ അല്പം നര വന്നിട്ടുള്ള ഒരു യുവാവും അയാളുടെ കൈ മുറുകെ പിടിച്ച് കണ്ണു തുടച്ചുകൊണ്ട് ഒരു യുവതിയും മുറിയിലേക്കു കയറിവന്നു. അവരോട് എന്തൊക്കെയോ ആശ്വാസ വാക്കുകൾ പറയാൻ അയാൾ ശ്രമിച്ചു. പക്ഷേ, 13 വയസ്സു മാത്രം പ്രായമുള്ള ഏകമകൾ കൊല്ലപ്പെട്ട ഒരു അവസ്ഥയെ തരണം ചെയ്യാൻ മാത്രം മികച്ച വാക്കുകൾ അയാളുടെ നാക്കിലോ ബോധത്തിലോ ഉണ്ടായിരുന്നില്ല. സായിപ്പു കുന്നിൻ്റെ തന്നെ ഒരു സ്ലോപ്പിൽ വച്ചാണ് കുട്ടിയുടെ ബോഡി കിട്ടിയിട്ടുള്ളത്. മുഖവും ലൈംഗികാവയവങ്ങളും കത്തിയോ മറ്റോ ഉപയോഗിച്ച് ആളെ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിട്ടുണ്ടായിരുന്നു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയോ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല എന്ന വസ്തുതയാണ് കേസിൽ ഒരു അസ്വാഭാവികതയായി അയാൾക്ക് തോന്നിയത്. ഇത്രമേൽ ക്രൂരമായ ഒരു കൊലപാതകത്തിൻ്റെ ഇൻ്റൻഷൻ പിന്നെ എന്തായിരിക്കുമെന്ന് അയാൾ കൂലങ്കഷമായി ചിന്തിച്ചു.

“ഈ സ്റ്റാലിൻ ആരാ?”
“സ്കൂൾ കാലം മുതലേ എൻ്റെ ഫ്രണ്ടാണ്. ഞങ്ങളുടെ അടുത്ത് തന്നെയാണ് താമസം.”
“ആൾക്ക് എന്താ ജോലി?”
”നഴ്സാണ്.”
“എവിടെ?”
“ടൗണിലെ തായ് ഹോസ്പിറ്റലിൽ.”
“അത് കുട്ടികളുടെ ഹോസ്പിറ്റൽ അല്ലേ?”
”മാരിറ്റൽ ഹോസ്പിറ്റലാണ്.”
“ഇയാളുടെ കൂടെയാണല്ലേ കുട്ടി സായിപ്പു കുന്നിൽ പോയത്?”
“അതെ.”
“സാധാരണ ഇങ്ങനെ പോകാറുണ്ടോ?”
“ഉവ്വ്. നല്ല മഞ്ഞ് തോന്നുന്ന ദിവസങ്ങളിൽ അതിരാവിലെ മോളെ മഞ്ഞ് കാണിക്കാൻ അവൻ സായിപ്പു കുന്നിൽ കൊണ്ടു പോകും. നേരം നന്നായി വെളുക്കുന്നതിനു മുമ്പ് തന്നെ തിരിച്ചുവരികയും ചെയ്യും.”
“ഇയാളെ നിങ്ങൾക്ക് സംശയമൊന്നുമില്ലേ?”

അവിടെ പെട്ടന്നൊരു ഇടി മുഴങ്ങിയ പ്രതീതിയുണ്ടായി. അബ്ബാസും ഭാര്യയും പരസ്പരം കണ്ണിലേക്ക് നോക്കി. അവൾ അങ്ങോട്ടുമിങ്ങോട്ടും തലയാട്ടി.

അയാൾ പറഞ്ഞു.
“ഒരിക്കലുമില്ല സർ. സ്റ്റാലിന് മൊത്തത്തിൽ കുട്ടികളോട് വലിയ കാര്യമാണ്. കുട്ടികൾക്കൊക്കെ സ്റ്റാലിനെയും വലിയ ഇഷ്ടമാണ്. എന്തെങ്കിലും ഒരു ഫംഗ്ഷൻ ഒക്കെ കൂടിയാൽ കുട്ടികൾ മുഴുവൻ സ്റ്റാലിൻ്റെ കൂടെയാണുണ്ടാവുക. കുട്ടികൾ അവൻ്റെ കൈയ്യിലാണെങ്കിൽ പാരൻ്റ്സിനൊക്കെ ഒരു സമാധാനമാണ്. അവൻ മക്കളെ അത്രമേൽ കെയർ ചെയ്യുന്നതാണ്.”
“ഇയാളുടെ ഫാമിലി?”
“അവൻ്റെ അച്ഛനും അമ്മയുമൊക്കെ ചെറുപ്പത്തിലേ മരിച്ചതാണ്. പിന്നെയുള്ളത് ഭാര്യയും മോളുമാണ്. ഞങ്ങളെപ്പോലെ തന്നെ, ഒറ്റ മോളാണ്. നാലോ അഞ്ചോ വയസ്സായിട്ടേ ഒള്ളൂ അവൾക്ക്.”

അഞ്ചു വയസ്സ് പ്രായമുള്ള കുട്ടിയെ മഞ്ഞു കാണിക്കാൻ കുന്നിൻ്റെ മുകളിൽ കൊണ്ടു പോകാറില്ലേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല എന്നു ഞാൻ മനസ്സിലാക്കി.

“അവസാനമായി ഒന്നുകൂടെ ചോദിച്ചോട്ടെ. ഹനീന് പ്രായപൂർത്തിയായതാണോ?”

ആ സ്ത്രീ അയാളുടെ കണ്ണിലേക്ക് തീക്ഷ്ണമായ ഒരു നോട്ടം പായിച്ചു. നിറഞ്ഞൊഴുകിയ കണ്ണുനീരിലേക്ക് അവളുടെ കണ്ണിനുള്ളിലെ ചുവപ്പ് പടർന്നുപിടിച്ചത് പോലെ അയാൾക്കു തോന്നി. അവൾ ഇല്ലയെന്ന് തലയാട്ടിക്കൊണ്ടേയിരുന്നു.

“ഓക്കെ അബ്ബാസ്. തൽക്കാലം നിങ്ങൾ പൊയ്ക്കോളൂ. മകളുടെ ബോഡി വീട്ടിലെത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. ദൈവം നിങ്ങൾക്ക് ക്ഷമയും സമാധാനവും നൽകട്ടെ.”

അയാൾ എങ്ങനെയൊക്കെയോ പറഞ്ഞ് മുഴുമിപ്പിച്ചു. സ്റ്റേഷനിൽ നിന്നും ഇറങ്ങുമ്പോൾ അവർ രണ്ടു പേരും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അയാൾ ടേബിളിനു മുകളിൽ മടക്കി വെച്ചിരുന്ന ഒരു കടലാസു കഷ്ണം നിവർത്തിപ്പിടിച്ചു നോക്കി. അതിൽ ചുവപ്പു മഷിയിൽ അടയാളപ്പെടുത്തിയിരുന്ന വാചകങ്ങളിൽ അയാൾ ഉടക്കി നിന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസാധാരണമായി തോന്നിയപ്പോൾ ഡോക്ടർ പ്രത്യേകം എടുത്തു പറഞ്ഞ ഒരു വാചകമായിരുന്നു അത്. ഹനീനിൻ്റെ ശരീരത്തിൽ കണ്ട രക്തങ്ങളിൽ മെൻസ്ട്രുവേഷൻ ബ്ലഡിൻ്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

സ്റ്റാലിൻ അകത്തേക്ക് കയറിവന്നു. അയാൾക്ക് അബ്ബാസിൻ്റെ അത്രയും പ്രായം തോന്നുന്നുണ്ടായിരുന്നില്ല. പോലീസുകാരൻ അയാളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു. സ്റ്റാലിൻ കസേരയിൽ ഇരിക്കാൻ തുനിയുമ്പോൾ അയാൾ ചോദിച്ചു.
“സ്റ്റാലിൻ എന്തിനാ ഹനീനെ കൊന്നത്?”
അയാൾ ഇരുത്തം പൂർത്തിയാക്കി. ഒരു വലിയ കുന്നിൻ്റെ മുകളിൽ നിന്നും താഴേക്ക് വീഴുന്ന പോലെ അയാളുടെ കണ്ണുകൾ കവിഞ്ഞൊഴുകി.
“എല്ലാവർക്കും എന്നെ വിശ്വാസമാണ് സർ. ഞാനല്ലേ ഹനീൻ മോളെ കൊന്നത് എന്ന് എന്നോടാരും ചോദിക്കുന്നില്ല. അബ്ബാസ് ചോദിച്ചാൽ, ഞാൻ അതേയെന്ന് പറയാനിരുന്നതാണ്. പക്ഷേ അവൻ ചോദിക്കണ്ടേ..!”

യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ലാത്ത ഒരാളോട് ആരും അങ്ങനെ ഒരു ചോദ്യം ചോദിക്കാത്തതിൽ അയാൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.

സ്റ്റാലിൻ തുടർന്നു.
“കുട്ടികൾ വലുതാകുന്നത് എനിക്കിഷ്ടമല്ല. മുമ്പ്, എന്നോട് അടുപ്പമുണ്ടായിരുന്ന പല കുട്ടികളും മുതിർന്ന് വലിയവരായി എന്ന സത്യം എന്നെ വേട്ടയാടിയതിൻ്റെ പ്രയാസം എനിക്കേ അറിയൂ സർ. എനിക്ക് എൻ്റെ സ്ട്രെസ്സുകളിൽ നിന്നുള്ള സമാധാനങ്ങളായിരുന്നു അവരൊക്കെ. സായിപ്പു കുന്നിൻ്റെ മുകളിൽ പോകുമ്പോൾ അവൾക്ക് വയറുവേദനിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞു. അത് അതാകല്ലേയെന്ന് ഞാൻ ആത്മാർത്ഥമായി ആശിച്ചു. ഒടുവിൽ ഹനീനും ഇനി കുട്ടിയല്ല എന്നു മനസ്സിലാക്കിയപ്പോൾ അവൾ ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി. എനിക്ക് മടുത്തു സർ. എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. ഞാനിപ്പോൾ വിഷം കുടിച്ചിട്ടാണ് ഇങ്ങോട്ട് കയറിയത്. ഒന്ന് രണ്ട് മിനിറ്റിനുള്ളിൽ ഞാനും മരിക്കുമായിരിക്കും. കുട്ടികൾ മാത്രമുള്ള ഒരു ലോകത്തേ എനിക്ക് ജീവിക്കാൻ കഴിയൂ എന്നാണ് തോന്നുന്നത്.”

അയാളുടെ മുഖത്ത് നിസ്സഹായത നിഴലിച്ചു നിന്നു. പെട്ടെന്നയാൾ, ഇരുന്ന കസേരയോടു കൂടി പിന്നിലേക്ക് മറിഞ്ഞുവീണു. പിന്നിലുണ്ടായിരുന്ന പോലീസുകാർ ഓടി വന്ന് അയാളെയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പീഡൊഫൈലുകളെ മാത്രം കണ്ടുപരിചയിച്ച അയാൾക്ക് ഈയൊരു കേസ് ദഹിക്കാൻ അല്പം പ്രയാസമുണ്ടായിരുന്നു.