themap.katib.in

ഹരിത രസതന്ത്രവും ഇസ്‌ലാമിക വീക്ഷണങ്ങളും

deforest

രസതന്ത്ര പഠനമേഖല ഇന്ന് പല പടവുകൾ താണ്ടി അതിന്റെ ഉച്ചിയിൽ എത്തി നിൽക്കുകയാണ്. അറേബ്യൻ – ഈജിപ്ത്യൻ നാഗരികതയുടെ ഭാഗമായി ഉടലെടുക്കുകയും, പിന്നീട് റോമൻ പുരാണങ്ങളുമായും, പേർഷ്യൻ ഇതിഹാസങ്ങളുമായും ഇടകലരുകയും ചെയ്തിരുന്ന രസതന്ത്രപഠനമേഖലയെ ഇബ്നു ഹയ്യാനെ പോലുള്ള മുസ്ലിം പണ്ഡിതരാണ് വേർതിരിച്ച് രസതന്ത്രമെന്ന സ്വതന്ത്ര ശാസ്ത്ര ശാഖയ്ക്ക് തുടക്കം കുറിച്ചത്. തുടർഭാവിയിൽ രസതന്ത്രപഠനങ്ങളിലുണ്ടായ അഭൂതകരമായ കുതിച്ചുചാട്ടം മുഖേന ഉല്പാദന മേഖലകൾ ത്വരിതപ്പെടുകയും, നിർമാണ മേഖലകൾ കൂടുതൽ പുരോഗമിക്കുകയും ചെയ്തു. തൽഫലമായി പ്രകൃതി വിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്യപ്പെടുകയും, നശീകരണ പ്രവർത്തനങ്ങൾ വ്യാപിക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങൾ വ്യാപകമായതോടെയാണ് രാസ നിർമ്മിതികളുടെ പാർശ്വഫലങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ആഗോളാടിസ്ഥാനത്തിൽ തുടക്കംകുറിക്കുന്നത്.       

 1987 ൽ ഐക്യ രാഷ്ട്ര സഭയുടെ ‘Our Common Future’ എന്ന റിപ്പോർട്ടിനെ തുടർന്ന് അമേരിക്കയിൽ ആദ്യമായി മലിനീകരണ നിയന്ത്രണ നിയമം നിലവിൽവന്നത് . തൊട്ടടുത്ത വർഷം ‘American Environment Protection Agency’ ഹരിതരസതന്ത്രം എന്ന ശാസ്ത്ര ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും ചെയ്തു . ഇതിന്റെ സ്ഥാപകരായ പോൽ.ടി.അനാസ്തസും, ജോൺ.സി. വാർണറും ചേർന്നാണ് ഹരിത രസതന്ത്രത്തിനുള്ള തത്വങ്ങൾ ആവിഷ്കരിച്ചത്. പ്രകൃതി വിഭവങ്ങൾ പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ഉപയോഗിക്കുക, പ്രകൃതിക്കിണങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഇവരുടെ മൗലികമായ ആശയസംഹിത. തുടർന്നങ്ങോട്ടാണ് ഹരിതരസതന്ത്രം ജനകീയമാവുന്നതും ഒരു സ്വതന്ത്ര പഠന ശാഖയായി രൂപപ്പെടുന്നതും.
 പതിനാല് നൂറ്റാണ്ട് മുമ്പ് ഇസ്‌ലാം മുന്നോട്ടു വെച്ച നിയമസംഹിതകളോടും, പ്രവാചകർ(സ) കാണിച്ചുതന്ന ജീവിതശൈലിയോടും ഏറെക്കുറെ സാമ്യത പുലർത്തുന്ന ഒരു പഠനമേഖലയായിട്ടാണ് പിന്നീട് നാം ഹരിത രസതന്ത്രത്തെ പരിചയപ്പെടുന്നത്. ‘ഭൂമിയിലുള്ളവ മുഴുവനും നിങ്ങൾക്ക് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് ‘ എന്ന് വിശുദ്ധ ഖുർആൻ ഒരുഭാഗത്ത് പ്രഖ്യാപിക്കുമ്പോൾ തന്നെ മറ്റൊരു ഭാഗത്ത് ‘ഭൂമിയിൽ നിങ്ങൾ നശീകരണ പ്രവർത്തനങ്ങൾക്ക് തുനിയരുത് ‘ എന്ന് ശക്തമായ സ്വരത്തിൽ താക്കീതും നൽകുന്നുണ്ട്.ഇവ രണ്ടും ചേർത്തു വായിച്ചാൽ മനസ്സിലാവുന്നത് നമുക്ക് പ്രകൃതിവിഭവങ്ങളിൽ ഉപഭോഗം നടത്താം, പക്ഷേ അതിൽ പ്രകൃതിക്ക് വേദനിക്കരുത് എന്ന സന്ദേശമാണ് . ഈയൊരു ബൃഹത്തായ ആശയത്തിലേക്ക് തന്നെയാണ് അനാസ്തസും, വാർണറും വിരൽചൂണ്ടിയതും .                        

 ഹരിത രസതന്ത്രത്തിന്റെ ഭാഗമായി സൗത്ത് കരോലിന സർവ്വകലാശാലയിലെ ഗവേഷകർ പൈൻ മരത്തിൽ നിന്നുള്ള റെസിൻ(മരക്കറ) ഉപയോഗിച്ച് ജൈവ വിഘടന ശേഷിയുള്ള പ്ലാസ്റ്റിക്കുകൾ നിർമ്മിച്ചെടുത്തു. ഇത്തരം പ്ലാസ്റ്റിക്കുകൾ വെള്ളത്തിൽ കെട്ടി നിന്നാലും,മണ്ണിൽ അടിഞ്ഞു കൂടിയാലും പതിയെ അവയിൽ പ്രകൃതിക്ക് ദോഷമാക്കാത്ത രീതിയിൽ അലിഞ്ഞു ചേരും. ഇതുവഴി ജലമലിനീകരണം തടയാനും അതിലൂടെ ജലദൗർലഭ്യം കുറക്കാനും സാധിക്കും. ജലദൗർലഭ്യം നിലനിൽപ്പിനെ ബാധിച്ചേക്കാവുന്ന ഘട്ടത്തിൽ മാത്രമാണ് ഇത്തരം വഴികളെക്കുറിച്ച് നാം അന്വേഷിച്ചത് . എന്നാൽ പ്രവാചകർ(സ) നൂറ്റാണ്ടുകൾക്ക് മുമ്പേ ജലസംരക്ഷണത്തിൽ അതീവജാഗ്രത പുലർത്തണമെന്ന് ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. വുളൂഇൽ അമിതവ്യയം നടത്തുന്നതിൽ സഅദ്(റ) വിനെ നബി(സ) വിലക്കിയതായി കാണാം . ഒഴുകുന്ന പുഴയിടെ ഓരത്താണെങ്കിലും അമിതമാക്കരുത് എന്നായിരുന്നു പ്രവാചക ഭാഷ്യം. അതുതന്നെയാണ് ‘നിങ്ങൾ തിന്നുകയും, കുടിക്കുകയും ചെയ്യുക. അതിൽ ധൂർത്ത് കാണിക്കരുത് ‘ എന്ന വചനത്തിലൂടെ വിശുദ്ധഖുർആനും പഠിപ്പിക്കുന്നത്.

          ആസൂത്രിതമല്ലാത്ത അനിയന്ത്രിതമായ കോൺക്രീറ്റ് കെട്ടിടങ്ങളാണ് ആണ് ലോകം നേരിടുന്ന മറ്റൊരു മലിനീകരണ ഭീഷണി. ഇവ പ്രകൃതിക്ഷോഭങ്ങൾ കൂടുതൽ തീവ്രതയാർജിക്കാൻ ഇടവരുത്തുന്നു. ഇത് തടയുന്നതിനായി അമേരിക്കയിലെ ‘Massachusetts Institution of Technology’ യിലെ ഗവേഷകർ കണ്ടെത്തിയ പരിഹാരമാർഗമാണ് ‘ഗ്രീൻ കോൺക്രീറ്റ് ‘. ഇതുവഴി കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ വേണ്ട രൂപത്തിൽ സംസ്കരിക്കാനും, മലിനീകരണം തടയാനും സാധിക്കുന്നു. ദുരന്തങ്ങൾക്ക് മുന്നോടിയായി ഇവയെ മാറ്റി സ്ഥാപിക്കാനും സാധിക്കുന്നു. ജനസാന്ദ്രത കൊണ്ട് പൊറുതിമുട്ടിയ ഈ ഒരു സാഹചര്യത്തിൽ നാം കണ്ടെത്തിയ അതേ നിർമ്മാണ രീതിയാണ് മദീന എന്ന രാഷ്ട്ര നിർമ്മാണത്തിൽ പ്രവാചകൻ(സ) യും മുന്നോട്ടുവെച്ചത്. ‘താരീഖു ഇബ്നു ഖല്ദൂൻ’ പോലുള്ള ചരിത്ര ഗ്രന്ഥങ്ങളിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട് . മതപ്രബോധനത്തിന് മുമ്പ് പ്രവാചകൻ(സ) അവിടെ നടപ്പിലാക്കിയത് പ്രകൃതിദത്തമായ നിർമ്മാണ രീതികളും, സാർവത്രികമായ ജലസേചനവും ആയിരുന്നു.മസ്ജിദുൽ ഖുബാഇന്റേയും, ബീഅ്ർ ഉസ്മാന്റെയും ചരിത്ര പശ്ചാത്തലത്തിൽ നിന്നും നമുക്കിത് അപഗ്രഥിക്കാനാവും . ഇത്തരം ശാസ്ത്രീയ ഇടപെടലുകളാണ് മദീനയെ ലോക രാഷ്ട്രനിർമിതിയിലേക്ക് വഴിനടത്തിയത്.

          ഇരുപതാം നൂറ്റാണ്ടിൽ ഹരിതവിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ കാർഷിക വിളകൾ ഗണ്യമായി വർധിച്ചെങ്കിലും, അമിതമായ രാസവള പ്രയോഗം വഴി മണ്ണിന്റെ നൈസർഗികമായ ധാതുഘടന നഷ്ടപ്പെട്ടിരുന്നു. ഇതിനുള്ള പരിഹാരം തേടിയാണ് ഹരിതരസതന്ത്രം പിന്നീടങ്ങോട്ട് പ്രയാണം നടത്തിയത്. ഇതിൽ നിന്നാണ് ‘പ്രകൃതി വിഭവങ്ങൾ കൊണ്ട് തന്നെ പ്രകൃതിക്ക് പോഷണം നൽകുക’ എന്ന ആശയത്തിലേക്ക് ഇവർ എത്തിച്ചേരുന്നതും ബയോടെക്നോളജിക്ക് വിത്തുപാകുന്നതും . ഇത് ഹരിത രസതന്ത്രത്തിന്റെ കാർഷിക മേഖലയിലുള്ള വിപ്ലവകരമായ മുന്നേറ്റമായിരുന്നു. ഇതുവഴി മണ്ണിലുള്ള നൈട്രജനെ സസ്യങ്ങൾക്ക് വേണ്ട രൂപത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും, പയർ ചെടികളുടെ വേരുകളിലും കാണപ്പെടുന്ന ‘റൈസോബിയം’ എന്നായിനം ബാക്ടീരിയകളെ റീ കോംപിനെന്റ് ഡി.എൻ.എ ടെക്നോളജിയിലൂടെ മറ്റുള്ള ചെടികളിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്തു . തുടർന്ന് ഉൽപാദനം സാർവത്രികമാവുകയും, പ്രതിരോധശേഷിയും, അത്യുൽപാദന ശേഷിയുമുള്ള വിളകളെ ഹരിത രസതന്ത്രം നിലത്തിലിറക്കുകയും ചെയ്തു . അങ്ങനെ കാർഷിക മേഖല വീണ്ടും ത്വരിതപ്പെട്ടു. സ്വയം പ്രതിരോധ ശേഷിയുള്ള ഉള്ള ‘ട്രാൻസ്ജനിക് ‘ സസ്യങ്ങളുടെ ഉല്പാദനവും, ജലമലിനീകരണം തടയുന്ന ‘സൂപ്പർ ബഗ്സ് ‘ ബാക്ടീരിയകളുടെ പ്രവർത്തനങ്ങളും ഇതോടൊപ്പം പുരോഗമിച്ചു വന്നു. ഈയടുത്തായി ചൈനീസ് സയൻസ് അക്കാദമി മുന്നോട്ടുവെച്ച ഗ്രീൻ ആണവനിലയം എന്ന ആശയവും പ്രകൃതി സംരക്ഷണ ബോധത്തിന് കൂടുതൽ ഊന്നൽ നൽകുന്നതാണ്. ‘ലോകാവസാനം ആണെന്ന് നിങ്ങൾ അറിഞ്ഞാലും, ഇന്ന് നിങ്ങൾ നടുന്ന ചെടികളിൽ നിങ്ങൾക്ക് പുണ്യമുണ്ട് ‘ എന്ന് പഠിപ്പിച്ച പ്രവാചക പ്രസ്താവനകളുടെ ഉപോൽപ്പന്നമാണ് ഹരിത രസതന്ത്രവും, അതിന്റെ ഇത്തരം ഉന്നമനങ്ങളും. സർവ്വസേനാധിപതിയായിട്ടും അവിടുന്ന് അനുചരന്മാരെ ധർമ സമരത്തിന് പറഞ്ഞു വിടുന്ന സമയത്ത് പ്രകൃതിസംരക്ഷണത്തിന്റെ കാര്യം ഗൗരവത്തിൽ പറഞ്ഞുകൊടുത്തിരുന്നു.പ്രകൃതിസംരക്ഷണത്തെ കുറിച്ചുള്ള തിരുമൊഴികൾ ശിരസ്സാവഹിച്ചവരായിരുന്നു അവിടുത്തെ അനുയായികളും . ശാസ്ത്രം എത്ര പുരോഗമിച്ചാലും അതേ വേഗത്തിൽ അതിന്റെ പാർശ്വഫലങ്ങളും കുതിക്കുന്നുണ്ട്. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ ചികയുന്നവർക്കുള്ള മികച്ച ഉത്തരമാണ് ഇസ്‌ലാമിക ദർശനവും, പ്രവാചക ജീവിതവും. എത്ര മറച്ചു വെക്കാൻ ശ്രമിച്ചവരും ഒടുവിൽ എത്തിച്ചേരുക ഇസ്ലാമിന്റെ പരിഹാരങ്ങളിലേക്ക് തന്നെയാണ്. ഏത് കൂരിരുട്ടിലും മാനവർക്ക് മുന്നേറാനുള്ള വെളിച്ചവും ഊർജവും ഇസ്ലാമിന്റെ നിയമസംഹിത ഉൾക്കൊള്ളുന്നുണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ് .

Home » Translation » ഹരിത രസതന്ത്രവും ഇസ്‌ലാമിക വീക്ഷണങ്ങളും