ശാസ്ത്രസാങ്കേതിക വ്യവഹാരങ്ങളുടെ ചരിത്രം വൻകരകൾക്കു കുറുകെ നടന്ന സഞ്ചാരങ്ങളുടെ കൂടി ചരിത്രമാണ്. ലോകത്ത് ശാസ്ത്രം വളർന്നതും വികസിച്ചതും ജ്ഞാനകുതുകികളും ബഹുഭാഷാ നിപുണരുമായ പണ്ഡിതന്മാരുടെ ദേശാടനം മൂലമാണ്. ഇസ്‌ലാമിക സംസ്കൃതിയിൽ, സ്രഷ്ടാവിൻ്റെ കലാമിനെ കുറിച്ചും സൃഷ്ടി വൈഭവങ്ങളെ കുറിച്ചുമുള്ള വിചിന്തനങ്ങളാണ് പ്രകൃതിയെ പറ്റി വായിക്കാനും അന്വേഷിക്കാനും മധ്യകാല മുസ്ലിം അറിവന്വേഷകരെ പ്രാപ്തമാക്കിയത്. ദൈവീക സൂക്തങ്ങളെ മനസ്സിലാക്കാനും പ്രകൃതിയിലെ സസ്യ വൈവിധ്യങ്ങളെ ഇഴകീറി പരിശോധിക്കാനുമുള്ള ജിജ്ഞാസ അക്കാലത്തെ മുസ്‌ലിം പണ്ഡിതരിൽ കുരുത്തു.
ഖുർആനിലും ഹദീസിലും പരാമർശിക്കപ്പെട്ട ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിന്നാണ് ഇസ്ലാമിക് ബോട്ടണി ഉരുവം കൊള്ളുന്നത്. ഈ മേഖലയിൽ ഗവേഷകർക്ക് ഏറ്റവും സഹായകമായ മൂലഗ്രന്ഥം ജാമി’ ബിൻ ബയ്യാറിൻ്റെതായിരുന്നു. 1248ൽ അന്തരിച്ച അദ്ദേഹത്തിൻ്റെ പുസ്തകം സസ്യവർഗ്ഗമടങ്ങുന്ന രണ്ടായിരത്തിൽപ്പരം ഔഷധ വസ്തുക്കളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പിന്നീട്, കുരിശുയുദ്ധങ്ങളിലും മറ്റും പങ്കുചേർന്നിരുന്ന വൈദ്യന്മാർ അറബികളുടെ ഈ ഔഷധ സൂത്രവാക്യങ്ങളുമായി യൂറോപ്പിലേക്ക് ചേക്കേറി. ഇതുമൂലം, മധ്യകാലത്തെ സസ്യവിഭവങ്ങളുടെ കംബോളം അന്താരാഷ്ട്ര വിപണികളിൽ തന്നെ കൊടിയ ലാഭമുണ്ടാക്കി.
ഒരുഭാഗത്ത്, ഖിലാഫത്ത് വ്യവസ്ഥയിലേക്കുള്ള ജൂത ക്രൈസ്തവരുടെ കടന്നുകയറ്റവും മറുഭാഗത്ത് മുസ്ലിം സമുദായത്തിൻ്റെ ദൈനംദിന ആവശ്യങ്ങളും സസ്യശാസ്ത്രം പഠിക്കാൻ മുസ്‌ലിംകളെ നിർബന്ധിതരാക്കി. ചൈനയടങ്ങുന്ന കിഴക്കൻ രാഷ്ട്രങ്ങളിൽ നിന്നും മൂല്യം ചോരാതെ പകർത്തിയെഴുതിയ ഗ്രന്ഥങ്ങൾ മാതൃഭാഷയിലേക്കു മൊഴിമാറ്റം നടത്തുക എന്നതായിരുന്നു ശ്രമകരമായ പ്രഥമ ദൗത്യം. സസ്യ ശാസ്ത്രത്തിൻറെ അടിസ്ഥാന ശിലകളിൽ നിന്നും സ്വായത്തമാക്കിയ നിരീക്ഷണങ്ങൾ അവരെ പുതിയ സമവാക്യങ്ങളിലെത്തിച്ചു. ഇവയിൽ പലതും പിന്നീട് വിപ്ലവാത്മകമായ പല കണ്ടുപിടുത്തങ്ങളിലേക്കും അറബികളെ നയിച്ചിട്ടുണ്ട്.
അബ്ബാസി ഭരണകാലത്ത് ലോകത്തു സംഭവിച്ച ശാസ്ത്ര സാങ്കേതിക മികവുകളെ പൊതുവൽക്കരിക്കപ്പെടുമ്പോഴും മുസ്‌ലിം എന്ന ഘടകം കേന്ദ്രബിന്ദുവാകേണ്ട സ്ഥിതിവിശേഷം സംജാതമായിടത്താണ് ഇസ്‌ലാം വിജയിക്കുന്നത്. ഇതിനുപിന്നിൽ സമകാലത്തെ പണ്ഡിത വരേണ്യരുടെ സ്വാധീനം ചെറുതല്ല. ബഹുഭാഷാ പണ്ഡിതർ ശാസ്ത്ര മേഖലയുടെ പുരോഗതിക്കു ബീജാവാപം നൽകി. ഗ്രീക്കിൽ നിന്നും ഹിന്ദിയിൽ നിന്നും അറബിയിലേക്കു അസംഖ്യം കൃതികൾ ഭാഷാന്തരം നടത്തപ്പെട്ടു. അക്കാലത്ത് സസ്യശാസ്ത്ര ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്നതിൽ ഹനാൻ ബിൻ ഇസ്ഹാഖിനു കാതലായ പങ്കുണ്ടായിരുന്നു. ലെക്ലെർക്കിൻ്റെ അഭിപ്രായത്തിൽ ഹനാൻ ഇത്തരുണത്തിൽ മൊഴിമാറ്റം നടത്താൻ കൂട്ടാക്കിയിരുന്നില്ലായിരുന്നുവെങ്കിൽ പൗരസ്ത്യ ദേശം ശാസ്ത്രത്തിൻറെ വെളിച്ചമെത്താത്ത മണ്ണായി കാലങ്ങളോളം ശോഷിച്ചു പോയേനെ ! തൽഫലമായി മുസ്‌ലിം ചിന്തകർക്ക് ശാസ്ത്രീയ അവബോധം കൈവരികയും ഇസ്‌ലാമിക നാഗരികതയിൽ ബോട്ടണിയുടെ ശിലപാകുകയും ചെയ്തു.
ഹിജ്റ അഞ്ചാം നൂറ്റാണ്ട് ബൊട്ടാണിക്കൽ സയൻസിൻ്റെ വളർച്ചയുടെയും ഈടുവയ്പ്പിൻറെയും ആവിർഭാവകാലമാണ്. മുസ്‌ലിംകളായ സസ്യ ശാസ്ത്ര വിചക്ഷണരുടെ ആഗമനവും നിരീക്ഷണ പരീക്ഷണങ്ങളും അറിവു തേടിയുള്ള പ്രയാണങ്ങളുമെല്ലാം ഈ ശാഖയുടെ സദ്ഭാവിക്ക് കരുത്തു പാകി. ഇസ്‌ലാമിക സ്പെയിനിലെ സസ്യ ഗവേഷകരും ശാസ്ത്രസാഹിത്യകാരും ചേർന്നു തയ്യാറാക്കിയ കൃഷിയിടത്തിലെ പ്രവാചക മാതൃകകളും ഹദീസിലെ വൃക്ഷ സങ്കല്പങ്ങളുമടങ്ങുന്ന ഗ്രന്ഥങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. ഈ കാലഘട്ടത്തിൽ അന്തലൂസിലെ മുസ്‌ലിംകൾ ഇറാനിയൻ മാതൃകയിലുള്ള പൂന്തോട്ടം നിർമ്മിക്കാൻ തീരുമാനിച്ചു. അതിനുവേണ്ട ജലസേചന പദ്ധതികളും ആവിഷ്കരിച്ചു. ഇതിലൂടെ അന്യനാടുകളിൽ അപൂർവ്വമായി കാണപ്പെടുന്ന സസ്യങ്ങളെ വളർത്താനും കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കാനും അവർക്കു സാധിച്ചു.
ഇസ്‌ലാമിക നാഗരികതയിൽ ബോട്ടണി വളരെ പ്രോജ്വലമായി വിളങ്ങിയ കാലയളവാണ് ശേഷം വന്ന രണ്ടു ശതകങ്ങൾ. സസ്യ മേഖലയിലുണ്ടായ പുതിയ കണ്ടെത്തലുകളുടെയും വലിയ നേട്ടങ്ങളുടെയും അനന്തരഫലമായി എണ്ണമറ്റ ശാസ്ത്ര പ്രതിഭകൾ ബോട്ടണിയിൽ തൽപ്പരരായി മുന്നോട്ടു വന്നതാണ് ഇതിനു കാരണം. നേട്ടങ്ങളിൽ എടുത്ത് പറയാവുന്നത് ശാസ്ത്ര ബന്ധിത ട്രിപ്പുകളുടെ വൈപുല്യമാണ്. ചെടികളിലെ ഔഷധങ്ങളെപ്പറ്റിയും മറ്റുമായി മുൻകഴിഞ്ഞ കാലത്തേതിനേക്കാൾ കുറ്റമറ്റ പ്രബന്ധരചനകളും ശാസ്ത്രകൃതികളുടെ പ്രസാധനവും ഉജ്ജ്വലമായ വിജയത്തിന് ആക്കംകൂട്ടി. ഔഷധ ശാഖയുടെ പ്രഥമ എൻസൈക്ലോപീഡിയ വികസിപ്പിച്ചെടുക്കാനും ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും സമൂലമായി ചിത്രീകരിക്കാനും മുസ്‌ലിം ബോട്ടണിസ്റ്റുകൾക്കു സാധിച്ചു. ഗവേഷണങ്ങളുടെ ആത്യന്തികവും ധാർമികവുമായ ലക്ഷ്യങ്ങളെ കൃത്യമായി രേഖപ്പെടുത്താനും അവർ ശ്രമിച്ചു.
എട്ടാം നൂറ്റാണ്ട് ഇസ്‌ലാമിക് ബോട്ടണിക്ക് പതനത്തിൻ്റെ കാലമായിരുന്നു. ശാസ്ത്ര ഗവേഷണരംഗത്തെ മുസ്‌ലിംകൾ നിയന്ത്രിച്ച നീണ്ട മൂന്ന് ശതകങ്ങളുടെ അന്ത്യം അതോടെ സംഭവിച്ച. പക്ഷേ, ബോട്ടണിയും മെഡിസിനുമടങ്ങുന്ന പല ശാസ്ത്ര മേഖലകളിലും മുസ്ലിംകളുടെ തീവ്രപരിശ്രമത്തിനു കാലം സാക്ഷിയായ നൂറുവർഷം കൂടിയായിരുന്നു അത്.
Post Comment