ചരിത്രകാരന്‍മാര്‍ക്കും അക്കാദമി സ്റ്റുകള്‍ക്കുമിടയില്‍ ഇന്ത്യയിലെ ഫാസിസത്തെ കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ആശയ രൂപീകരണം നടത്തുകയും വിതക്കലും നടീലും കൊയ്യലുമെല്ലാം ഹ്രസ്വകാലം കൊണ്ട് തന്നെ ചെയ്യുകയും ചെയ്ത ക്ലാസിക്കല്‍ ഫാസിസത്തേക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണ് പതിറ്റാണ്ടുകളിലൂടെ തളിര്‍ത്തു തഴച്ചു വളര്‍ന്ന ഇന്ത്യന്‍ ഫാസിസം എന്ന് നിരീക്ഷിക്കുന്നവരാണ് ഭൂരിപക്ഷവും .
1930 കളിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്താണ് ജര്‍മ്മനിയിലും ഇറ്റലിയിലുമെല്ലാം അക്രാമക ദേശിയ ബോധം വളര്‍ന്നു വരുന്നതും അതൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രമെന്ന നിലയില്‍ ശക്തിപ്പെടാന്‍ തുടങ്ങിയതും . ഒന്നാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ഏകപക്ഷീയമായ ഒത്തുതീര്‍പ്പുകള്‍ വരുത്തിയ അപമാനബോധത്തില്‍ നിന്നും അത് ശക്തിയാര്‍ജിക്കുകയും, അതിനെ ഹിറ്റ്‌ലറും മുസോളനിയും ഏകീകൃതവും സംഘടിതവുമായ ഒരു രാഷ്ട്രീയ സൈനിക ശക്തിയായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും ഒരു രണ്ടാം ലോക മഹായുദ്ധത്തോടെ ആ ഒരു സംഘടിത ശക്തി അവിടെ നിലം പൊത്തുകയായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് തന്നെ തിരിച്ച് വരാം.
കേവലം ഒരു രാഷ്ട്രീയ വിപ്ലവം കൊണ്ടോ അട്ടിമറി വിജയം കൊണ്ടോ ഭരണമാറ്റം കൊണ്ടോ പിഴുതുകളയാന്‍ കഴിയുന്നതിലും ആഴത്തില്‍ ഇന്ത്യന്‍ ഫാസിസം വേരോട്ടം നടത്തിയിട്ടുണ്ട് എന്നത് യാഥാര്‍ത്യമാണ്. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ ശക്തമായ അടിത്തറയായ മതത്തെ കൂട്ടുപിടിച്ചാണ് ഇന്ത്യയില്‍ ഫാസിസം നാന്ദി കുറിച്ചതും വളര്‍ന്നതും. അപരനെ സൃഷ്ടിക്കല്‍ ഫാസിസത്തിന്റെ പൊതു സവിശേഷതയാണ്. മതകീയമായ ഒരു വേര്‍തിരിവ് സൃഷ്ടിക്കലിലൂടെ, അപരത്വം സൃഷ്ടിക്കുക എന്ന വിശാലമായ ഒരു സംഗതിയെ ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന, വലുപ്പത്തില്‍ 7 മത് നില്‍ക്കുന്ന ഇന്ത്യ പോലെയുള്ള വലിയൊരു രാജ്യത്ത് വളരെ എളുപ്പത്തില്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഒരു സംഘടിത രാഷ്ട്രീയ ശക്തിയായി മാറാന്‍ കൂടുതല്‍ സമയം അവര്‍ ചില വഴിച്ചു. ഹൃദയങ്ങളില്‍ സൃഷ്ടിച്ചെടുത്ത അപര ബോധത്തെ, വേര്‍തിരിവിന്റെ മതിലുകളുടെ കെട്ടുറപ്പിനെ ,കാടത്തത്തിന്റെ മൂര്‍ച്ചയെ അളക്കാന്‍ പല തവണകളായി തെരുവുകള്‍ രക്തക്കളങ്ങളാക്കാന്‍ മടി കാണിച്ചില്ല അവര്‍. ബോംബെ കലാപവും, ഗുജറാത്ത് കലാപവും, മുസഫര്‍ നഗര്‍ കലാപവുമടക്കം ഡല്‍ഹി കലാപമെല്ലാം ഓരോ പരീക്ഷണങ്ങളായിരുന്നു. ഈ മെയ് മാസത്തില്‍ 3 യുവത്വങ്ങള്‍ നടുറോഡില്‍ യാതൊരു മനുഷ്യത്വവുമില്ലാതെ ക്രൂരമായി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടതും ഇതിന്റെ ഭാഗമാണ്.
Post Comment