themap.katib.in

മരണ തുല്യം

ചെറു ചോരത്തുള്ളിയിൽ നിന്നും
മനുഷ്യ രൂപം പ്രാപിച്ച എന്നെ
ആരോ ഭൂമിയിൽ നിക്ഷേപിച്ചു.
മേനിയുടെ ഏതോ മൂലയിൽ നിന്ന്
ജീവിതത്തിന്റെ തുടിപ്പ് തുടങ്ങി.
വേഷങ്ങൾ മാറിവന്ന കാലത്തി-
നൊത്ത് കോലങ്ങളിൽ
മാറ്റം വന്നുതുടങ്ങി.
ഇടയ്ക്കെപ്പോഴോ അമ്മ ലാളിച്ചു,
പിന്നെ സ്നേഹിച്ചു.
മുള്ളിൻ മുന തറക്കുന്നിടത്തെല്ലാം
അച്ഛൻ രക്ഷയേകി.
ചിലതൊക്കെ പഠിച്ചു വായിച്ചു,
ഇടയിൽ പലതും മറന്നു.
ഇടയ്ക്കെപ്പോയോ എന്നാലെ
ചിലരൊക്കെ ഭൂമിയിൽ ജന്മമെടുത്തു,
ഉടക്കിയത് ഏതോ സ്വന്തക്കാരി.
പേമാരിയെ താങ്ങാൻ
എനിക്കൊരു കൂരയുണ്ട്.
പിന്നെ, ആരൊക്കെയോ…
കുടുംബമെന്നൊക്കെ പറയും,
കൂട്ടുകാരെന്നും.
ദേശങ്ങൾക്കിപ്പുറത്തെ ഭാഷ-
യിലൊക്കെ വ്യത്യാസമുണ്ട്.
ഞാൻ താഴ്ന്ന ജാതിക്കാരനാണെന്ന്,
നിറം കറുപ്പാണെന്നും.
പലതും എനിക്ക് അന്യമാക്കപ്പെട്ടു,
ഇടങ്ങളിലൊക്കെ തിണ്ടയിൽ സ്ഥാനം.
ഉന്നതരെപ്പോഴും വർഗ
വൈരത്തിന്റെ വാക്കുകൾ
ചൊരിഞ്ഞു കൊണ്ടേയിരുന്നു.
ഇരിപ്പിടം പലതും
ഇകഴ്ത്തിക്കളഞ്ഞു. സ്വസ്ഥകാലം നികത്താനാവാതെ
പലർക്കും സ്വയം കഴുത്ത്
ഞെരിക്കേണ്ടി വന്നു,
പിന്നാമ്പുറക്കാർ ‘അനാഥർ’
എന്നാ പട്ടത്തിനിടയായി.
ദൈവനാദം എന്നിലേക്കും
നിഴൽ വെട്ടം പോലെ
അടുത്തു തുടങ്ങി.
ചില നേരങ്ങളിൽ ചിന്തിച്ചു,
ചിരിക്കാത്ത കാലത്തെ കുറിച്ച്.
വീണ്ടും ഞാൻ ചിന്തിച്ചു,
വർഗവും വംശവും വിഘടിപ്പിച്ച
പച്ച മനുഷ്യരുടെ
ഒടുവിലത്തെ തുടിപ്പും കിതപ്പും
മരണവും ഒന്നല്ലേ എന്നും