themap.katib.in

കരവിരുതുകളുടെ ആനന്ദക്കാഴ്ച്ചകൾ

സോവിയറ്റ് യൂണിയൻ ഭരണകാലത്ത് കൊടുംക്രൂരതകൾക്കിരയാക്കപ്പെട്ട ദേശത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ചിത്രങ്ങൾ മനസ്സിൽ പകർത്തുന്നു അഡ്വ. മുഹമ്മദ്‌ ശംവീൽ നൂറാനി അസ്സഖാഫിയുടെ ‘ബുഖാറ സുസാനി: ഒരു മധ്യേഷ്യൻ കഥ’ എന്ന പുസ്തകം. 39 അദ്ധ്യായങ്ങളിലായി 144 പേജുകളിലായി സരളമായ വയനാനുഭവം തരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു കഥാരൂപം പുസ്തകത്തിൽ നിഴലിച്ചിട്ടുണ്ട്.

 മിഴികൾക്ക് ഈറനണിയിക്കുന്ന കരവിരുതുകളാൽ വിദേശിയെയും സ്വദേശിയെയും പുളകം കൊള്ളിക്കുന്ന ദേശമാണ് ഉസ്ബെകിസ്ഥാൻ. അതിന്റെ നേർചിത്രങ്ങൾ മനോഹരമായ ആഖ്യാനത്തിലൂടെ മനസ്സിലേക്കാവാഹിക്കാൻ ഉതകുന്ന രീതി ശാസ്ത്രം വിജയകരമായി പ്രയോഗിച്ചിരിക്കുന്നു ഗ്രന്ഥകാരൻ.

 നവകാല കേവല ആസ്വാദന യാത്രകൾക്കപ്പുറത്ത് ചരിത്രം, ആത്മീയം, കല, സംസ്കാരം തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ച് ഉസ്ബകിസ്ഥാൻ പ്രധാന നഗരങ്ങളായ ബുഖാറ, സമർഖന്ദ്, താഷ്കെന്റ് തുടങ്ങിയവയിലൂടെയുള്ള യാത്രാ വിവരണമാണിത്. മധ്യകാലത്തിൽ നിന്നും ആധുനിക യുഗത്തിലേക്കുള്ള മാറ്റത്തിൽ പ്രധാനപ്പെട്ടതാണ് ഗവേഷനാത്മക പ്രയാണങ്ങളുടെ ചുരുക്കം. മധ്യകാല യാത്രകളുടെ അനന്തരമായി ആധുനിക ലോകത്ത് പോലും അവലംബനീയമായ അനേകം ഗ്രന്ഥങ്ങളാണ് വിരചിതമായിട്ടുള്ളത്. പുതുകാല കേവല വിനോദങ്ങൾ മൂലം ചരിത്രവിസ്മൃതിക്ക് കൂടുതൽ സാധ്യതകൾ നിലവിലുണ്ട്. അത്തരമൊരു ഖേദകരമായ സാഹചര്യത്തിൽ ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്ന മൂല്യം ചെറുതൊന്നുമല്ല.

 സാംസ്കാരികമായും നാഗരികമായും വളർച്ച കൈവരിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ഒരു ദേശം വലുതാകുന്നത്. തദ്ദേശീയരുടെ ആതിഥ്യ മര്യാദയും വൃത്തിയും പുസ്തകത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. നമ്മുടെ നാടുകളിൽ അന്യം നിന്നുപോയ ഒട്ടനേകം സാംസ്കാരിക ശീലങ്ങൾ ഉസ്ബെക്കുകാർ ജീവിത ചിട്ടയായി സ്വീകരിച്ചിരിക്കുന്നു. ഏതൊരു നാടും വിദേശികളിൽ സംതൃപ്തി അടയുന്നത് തദ്ദേശീയ സംസ്കാര ഗുണങ്ങളാലാണല്ലോ.

 ആത്മീയ ഉന്മേഷം പകരുന്ന നേരങ്ങളാണ് യാത്രയിൽ അധികവും. ഹദീസ് പണ്ഡിതനായ ഇമാം ബുഖാരി (റ) യും ഇമാം തീർമിദി (റ) യും നക്ഷബന്ദി സരണിയിലെ പ്രമുഖരും അടങ്ങുന്ന സ്വാതികരിലേക്കുള്ള നീക്കങ്ങൾ അദ്ധ്യാത്മിക ഉന്നതിക്ക് പ്രാപ്തമാക്കുന്ന കുറിപ്പുകളാണ്. വൈദ്യശാസ്ത്ര പിതാവായ ഇബ്നു സീനയുടെ മ്യൂസിയക്കാഴ്ചയും ചരിത്രവും വിശാലമായ വൈദ്യ ശാസ്ത്ര ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന വരികളാണ്.

 സമൂഹത്തിൽ അകറ്റിനിർത്തപ്പെട്ട നിഷ്കളങ്കരായ ജിപ്സികളിലേക്കുള്ള നീക്കവും സോവിയറ്റ് മർദ്ദനങ്ങൾക്കിരയായ അനുഭവം പറയുന്ന ഖാജാ സുലൈമാനും ഗിജ്ദുവാനിലെ പട്ടം പറത്തുന്ന കുരുന്നു ബാല്യങ്ങളും ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ട കുട്ടിക്ക് ലഭിച്ച ആകസ്മിക സെൽഫിയും വായനക്ക് വൈകാരികത നൽകുന്നു. രാത്രികാല കാൽനട യാത്രയിലെ അബ്ദുൽ അഅസമിന്റെ സോവിയറ്റ് കിരാത ക്രൂരതകൾക്കിടയായ ദേശത്തിന്റെ ചരിത്ര ഭാഷണം ആ നാടിന്റെ ഇന്നലെകളിലേക്ക് താളുമറിച്ചിടുകയായിരുന്നു. കണ്ണു നനയിപ്പിക്കുന്ന വേദനാ ഓർമ്മകളാണ് ഓരോ തദ്ദേശീയർക്കും ഉള്ളത്. അതിൽ നിന്നുമുള്ള അവരുടെ അതിജീവനം ആരിലും ഇൻസ്പിരേഷൻ ആയി തോന്നും. വേദനകൾ കടിച്ചമർത്തുന്ന ഉജ്വലമായ ഉയർത്തെഴുന്നേൽപ്പ് ആരിലും പുളകമണിയിക്കും.

 ഉസ്ബെക് ദേശം ഭംഗിയുള്ള കാഴ്ചകൾ സമ്മാനിക്കുന്നതോടൊപ്പം ദൈവസ്മരണക്കുകൂടി പ്രേരിപ്പിക്കുന്നതാണ്. കണ്ടു കൊണ്ടിരിക്കുമ്പോൾ തസ്ബീഹിന്റെ ധ്വനികൾ ചുണ്ടിൽ നിന്നടർന്നു പോകുമെന്ന് ഒരിടത്ത് ഗ്രന്ഥകാരൻ പറയുന്നു. ആർക്കിടെക് കലാപ്രേമികൾക്കും ചരിത്രാന്വേഷികൾക്കും ഉപരി ഏതൊരു വായനക്കാരനെയും ചിന്തിപ്പിക്കുന്നു ഈ യാത്ര വിവരണം.

പബ്ലിക്കേഷൻ: മലൈബാർ പ്രെസ്സ് വില: 220