വായ ചൂടറിയും മുമ്പേ, പീടികക്കോലയിലെ വടക്കേ തിണ്ണയിലിരുന്ന് തല നിരച്ചവർ അന്നത്തെ ചർച്ച തുടങ്ങി. ചൂടു കട്ടൻ ചായയുടെ കൂടെ പച്ചയിറച്ചി, കിറിച്ചണ്ണൂർ പ്രദേശത്തെ കടകളിൽ സുലഭമാണ്.
സൈക്കിൾ പക്രുവിന്റെ ദേശാഭിമാനി പത്രം വന്നുകഴിഞ്ഞാലാണ് സാധാരണയിൽ ചർച്ചയൊന്ന് ചൂടുപ്പിടിക്കൽ. ദസേട്ടന്റെ മകൾ വാർഡ് മെമ്പറിന്റെ മകനുമായി ഒളിച്ചോടിയതിനു ശേഷം, വാർഡ് മെമ്പറുള്ള സഭയിൽ ദാസേട്ടൻ ദേശവത്കരണത്തെക്കുറിച്ച് മിണ്ടാറില്ല. ചായ ചൂടാറീട്ടും മെമ്പർ വരാത്തത് കണ്ടപ്പോൾ ദാസൻ തുടങ്ങി.
“ മെമ്പർക്കൊരു ചുറ്റിക്കളിയൊക്കെയുണ്ടല്ലോ.”
കേട്ടയുടനെ രാമു
“തോന്നിവാസമൊന്നും പറയരുത് ദാസാ….”
“ ഓ.. മെമ്പർക്ക് ആവാം…!”
കണ്ണിറുക്കി ദാസനൊന്ന് തലയാട്ടി.
“വടക്കെതിലെ സലീമിൻ്റെ മോനെ കണ്ടോ? ഇന്നലെ ഗൾഫിൽ നിന്നും വന്നതാണ്”
തുണിയുടുക്കുന്നതിനിടയിൽ തുളസീധരൻ പിളള ചർച്ചയിൽ തലയിട്ടു.
“ന്താ സംഭവം”
കൂട്ടത്തിലെ ഒരാൾ ചോദിച്ചു.
“ഓൻ തടിയൻ, തീറ്ററപ്പായെ പോലെയുണ്ട്. ഇനി കല്യാണമൊക്കെ എങ്ങനെ ശരിയാവും !”. പിള്ളേട്ടനൊന്ന് ശങ്കിച്ചു.
“തടീന്ന് പറഞ്ഞപ്പളാ ഓർമ വന്നത്, ആ ജബ്ബാറിൻ്റെ മോനെ കണ്ടോ?” മെലിഞ്ഞുണങ്ങി അസുഖം ബാധിച്ചവനപ്പോലെയുണ്ട്. പാവം ല്ലേ…!”.
ദാസൻ സ്കോർ ചെയ്തു.
“അങ്ങനെയാണെങ്കിൽ ജബ്ബറേ നീ കണ്ടോ? ദാസന്റെ മോൾ കീറിയ പേന്റിട്ടത്.”
ദാമു ചായ കുടിച്ച് വായ കഴുകി.
“അതവൾക്ക് സ്ക്കൂളിൽ ഡാൻസ് ഉള്ളത് കൊണ്ടല്ലേ. ഇന്നത്തേ കുട്ടികൾ ഇതൊക്കെ പഠിക്കണ്ടെ”, മറുപടി പറഞ്ഞതും ദാസൻ ഇറങ്ങി നടന്നു, കൂടെ പലരും.
കുടിച്ച് ബാക്കിയാക്കിയ ഗ്ലാസുകൾ കഴുകുമ്പോൾ കുണുങ്ങിച്ചിരിച്ചു കൊണ്ട് നാസർ പറഞ്ഞു. “ ഇതോടെ നാട്ടു റേഡിയോ അവസാനിച്ചു, ബാക്കി വൈകുന്നേരം”. ആദ്യ തോണി കടവ് കടക്കും മുന്നേ നാണു കടയടച്ചു.
1 comment