themap.katib.in

മുഹമ്മദീയ ഒളി: അല്ലാഹുവിൻ്റെ ഉൽകൃഷ്ഠ സൃഷ്ടി

അല്ലാഹുവിൻ്റെ ആദ്യ സൃഷ്ടിയാണ് മുഹമ്മദീയ പ്രകാശം -അന്നൂറുൽ മുഹമ്മദിയ്യ്. അല്ലാഹുവിന്റെ ഉണ്മ മാത്രം നിലനിന്നിരുന്ന സന്ദർഭത്തിലാണ് നബി തങ്ങളുടെ പ്രകാശത്തെ സൃഷ്ടിക്കുന്നത്. നബി (സ) തങ്ങളുടെ നൂറിനെ സൃഷ്ടിച്ച ശേഷം പ്രസ്തുത നൂറിന്റെ മാഹാത്മ്യം ലോകമൊന്നടങ്കം അറിയുന്നതിന് വേണ്ടിയാണ് മറ്റു വസ്തുക്കളെ അല്ലാഹു സൃഷ്ടിക്കുന്നത്. ആകാശവും ഭൂമിയും അതിലുള്ള സർവ്വതിനേയും സൃഷ്ടിക്കാനുള്ള പ്രധാന കാരണം നബി (സ) തങ്ങളുടെ നൂർ ആണ്. മഹുമ്മദീയ പ്രകാശം നൂർ എന്നതിനുപുറമേ വിത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നുണ്ട്. ഖലം, അഖ്‌ൽ, ദുർറത്ത്, ജൗഹറത്ത്, ഹാഖീഖത്തുമുഹമ്മദിയ്യ അവയിൽ ചിലതാണ്. അനേകം നാമങ്ങൾ അതിന്റെ മഹത്വത്തെയും ശ്രേഷ്ടതയെയും വിളിച്ചോതുന്നു.

എന്താണ് അന്നൂറുൽ മുഹമ്മദിയ്യ്?

വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം ഇബ്നു ഹജറുൽ ഹൈതമി (റ) തന്റെ അശ്റഫുൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: നബി പ്രകാശത്തെ സംബന്ധിയായി പഠനം നടത്തൽ ഓരോ വ്യക്തിയുടേയും മേൽ നിർബന്ധമാണ്. എന്താണ് അന്നൂറുൽ മുഹമ്മദിയ്യ്? എന്താണ് അതിന്റെ സത്ത? എന്നീ ചോദ്യങ്ങൾ വിശദീകരിക്കുന്നിടത് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രബലവും കൂടുതൽ ഗ്രാഹ്യവുമായ അഭിപ്രായം നബി (സ) തങ്ങളുടെ റൂഹിനെയാണ് നൂർ കൊണ്ട് വിവക്ഷിക്കുന്നത് എന്നാണ്. ഇമാം തഖ്‌യുദ്ധീൻ സുബുക്കിയെ ഉദ്ധരിച്ച് കൊണ്ട് ഇബ്നു ഹജർ (റ) ഈ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്റെ നൂറാണ് എന്ന ഹദീസിന്റെ ചില ഉദ്ധരണികളിൽ ‘എന്റെ റൂഹാണ്’ എന്ന പരാമർശം ഈ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുണ്ട്. നബി (സ)യുടെ നൂറും റൂഹും ഒരേ സത്തയാണ് എന്ന് പറഞ്ഞതിന്റെ താൽപര്യം, മറ്റു റൂഹുകൾക്ക് വിപരീതമായി നബി തങ്ങളുടെ റൂഹ് നന്നായി പ്രകാശിക്കുന്നതും വലിയ പ്രഭ പരത്തുന്നതുമാണെന്നാണ്.ഇമാം ഗസ്സാലി തന്റെ മിശ്ക്കാത്തുൽ അൻവാർ എന്ന ഗ്രന്ഥത്തിൽ ആത്മാക്കളുടെ വ്യത്യസ്ത അഞ്ച് ഇനങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും മഹത്വമേറിയ റൂഹുൽ ഖുദുസിയ്യ് (പരിശുദ്ധത്മാവ് ) ആണ് നബി (സ) തങ്ങളുടെയും അമ്പിയാക്കളുടെയും റൂഹ്. മറ്റു റൂഹുകളിൽ നിന്ന് വിഭിന്നമായി പ്രസ്തുത റൂഹ് ആത്മീയപരമായ അറിവും വിശുദ്ധിയും പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ നബിമാരുടെയും റൂഹ് ഒരേ ഇനത്തിൽ പെട്ടതാണെങ്കിലും, നബി (സ) തങ്ങളുടെ റൂഹ് മറ്റുള്ളവരുടെ റൂഹിനേക്കാൾ മഹത്വമുള്ളതാണ്. നബി (സ) തങ്ങളുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ആ ഇനത്തിലെ ശ്രേഷ്ഠമായതാണെന്നാണ് ഇമാം ബുഖാരി അഭിപ്രായപ്പെടുന്നത്.

ധാരാളം പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ നബി പ്രകാശത്തെ കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ട്. ഇമാം റാസി അവരുടെ തഫ്സീറുൽ കബീറിൽ പറയുന്നു: മലക്കുകൾ ആദം നബിക്ക് മുന്നിൽ ചെയ്ത സുജൂദിലൂടെ അവരുടെ മുതുകിലുണ്ടായിരുന്ന നബി പ്രകാശത്തെ കൂടി ബഹുമാനിക്കുകയായിരുന്നു.നബി സ തങ്ങളുടെ നൂറിന്റെ പ്രഭ ആദം നബിയുടെ നെറ്റിയിൽ പ്രകടമായിരുന്നു. ആദം നബിയുടെ വൈജ്ഞാനിക മികവിനെ പ്രത്യക്ഷത്തിൽ ബഹുമാനിക്കുന്നതോടൊപ്പം മലക്കുകൾ ബാഹ്യമായി നബിതങ്ങളെ കൂടി ബഹുമാനിക്കുകയായിരുന്നു. എന്നല്ല നബി തങ്ങളെ ബഹുമാനിക്കൽ മാത്രമാണ് അവിടെ ലക്ഷ്യമെന്ന അഭിപ്രായവും ഇമാം റാസി മുന്നോട്ട് വെക്കുന്നുണ്ട്.

ഇബ്നു കസീർ (റ) തന്റെ അൽബിദായ വന്നിഹായ എന്ന ഗ്രന്ഥത്തിൽ ഒരു സംഭവം വിശദീകരിക്കുന്നുണ്ട്: ഒരിക്കൽ അല്ലാഹു ആദം നബിയുടെ മുതുകിൽ നിന്ന് എല്ലാ മനുഷ്യ സന്തതികളെയും പുറപ്പെടുവിച്ച് ഒരുമിച്ച് കൂട്ടി. പ്രത്യേകമായ പ്രകാശത്തോട് കൂടിയായിരുന്നു അമ്പിയാക്കൾ അവിടെ ഹാജരാക്കപ്പെട്ടത്. അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനമനുസരിച്ച് നബിമാരുടെ പ്രകാശത്തിലും വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.അവരുടെ കൂട്ടത്തിൽ കൂടുതൽ പ്രകാശം നബി തങ്ങളുടെ റൂഹിനായിരുന്നു. അല്ലാഹുവിന്റെ അടുക്കൽ നബി തങ്ങൾക്കുള്ള മഹത്തായ സ്ഥാനത്തെയും ശ്രേഷ്ഠതയെയും ഈ സംഭവം വ്യക്തമാക്കുന്നു.

സമാനമായ ഒരു സംഭവം ഇമാം അബ്ദുൽ മലിക് അൽ ഉസാമി തന്റെ സ്വംദത്തു നുജൂം അൽ അവാലി എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട് പ്രകാശിച്ചു നിൽക്കുന്ന സമൂഹത്തെ കണ്ടപ്പോൾ ആദം നബി ചോദിച്ചു: ആരാണ് ഈ സമൂഹം? അല്ലാഹു മറുപടി പറഞ്ഞു: ഇത് അമ്പിയാക്കളാണ്, അവർ ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പേരാണ്. അവരിൽനിന്ന് മുന്നൂറ്റി പതിനഞ്ച് പേർ മുർസലുകളാണ് നിങ്ങളാണ് ഇവരിൽ ഒന്നാമൻ അവസാനത്തേത് എന്റെ ഹബീബായ മുഹമ്മദ് നബി (സ) തങ്ങളാണ്. അല്ലാഹു ശേഷം പ്രഖ്യാപിച്ചു നബി തങ്ങളുടെ നൂറിനെ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഈ കാണുന്ന ആകാശഭൂമികളെയും സ്വർഗ്ഗ നരകങ്ങളെയും ഒരിക്കലും സൃഷ്ടിക്കില്ലായിരുന്നു.

തഖ്‌യുദ്ധീൻ അൽ മഗ്‌രീസി തന്റെ ഇമ്താഉൽ അസ്മാഅ എന്ന ഗ്രന്ഥത്തിലും നബി തങ്ങളുടെ നൂറിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കഅബുൽ അഹ്ബാർ (റ) ഉദ്ധരിക്കുന്നു: അല്ലാഹു ജിബ്രീലിനോട് റൗളാ ശരീഫിൽ നിന്ന് മണ്ണ് ശേഖരിക്കാൻ കൽപ്പിച്ചു. ശേഷം സ്വർഗീയ അരുവികളുമായി അതിനെ കൂട്ടിക്കലർത്തി. ശേഷം അതിനെയും വഹിച്ച്കൊണ്ട് ആകാശഭൂമികളെ വലയം ചെയ്തു. ആദം നബിയെ അറിയുന്നതിനു മുമ്പ് മലക്കുകൾ മുഹമ്മദ് നബി (സ) തങ്ങളെ അറിഞ്ഞിരുന്നു.

ഇവിടെ പരാമർശിച്ച സംഭവം ആദം നബിയെ സൃഷ്ടിക്കാൻ വേണ്ടി മണ്ണ് ശേഖരിക്കുന്നതാണ്. നബി തങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ആദം നബിയോട് അല്ലാഹു പറഞ്ഞു: ഇത് മനുഷ്യ സമൂഹത്തിന്റെ നേതാവാണ്.ആദം നബിയുടെ മുതുകിൽ നബി (സ) തങ്ങളുടെ നൂറിനെ നിക്ഷേപിച്ചിരുന്നു. ശേഷം ഹവ്വ ബീവി ശീസ് (അ)നെ ഗർഭം ചുമന്നപ്പോൾ ആ നൂർ ആദം നബിയിൽ നിന്ന് ഹവ്വ ബീവിയിലേക്ക് നീങ്ങി. ശേഷം അവിടെ നിന്ന് ശീസ് നബിയിലേക്കും നീങ്ങി. അങ്ങനെ പൂർണമായും ചാരിത്രശുദ്ധിയുള്ള പരിശുദ്ധരിൽ നിന്ന് പരിശുദ്ധരിലേക്ക് നബി തങ്ങളുടെ നൂർ നീങ്ങി കൊണ്ടേയിരുന്നു. അങ്ങനെ ആ നൂർ നബി തങ്ങളുടെ മാതാപിതാക്കളിലേക്ക് എത്തുകയും അവിടുന്ന് ജനനം പ്രാപിക്കുകയും ചെയ്തു. പ്രസ്തുത ഹദീസ് മലയാളികൾക്ക് സുപരിചിതമായ മൻഖൂസ് മൗലിദിലും ശറഫൽ അനാം മൗലിദിലും പ്രതിപാദിച്ചിട്ടുണ്ട്.

നബി തങ്ങളുടെ പിതൃവ്യൻ അബ്ബാസ് (റ) നബി തങ്ങളുടെ നൂറിനെ പ്രശംസിച്ചു പാടിയത് ഇമാം ശംസുദ്ധീൻ ദഹബി താരീഖുൽ ഇസ്‌ലാമിൽ ഉദ്ധരിക്കുന്നുണ്ട്. ഒരിക്കൽ അബ്ബാസ്(റ) നബിതങ്ങളോട് മദ്ഹ് പാടാനുള്ള അനുവാദം ചോദിച്ചു. “അബ്ബാസേ, നിങ്ങൾ ചൊല്ലിക്കോളൂ… അല്ലാഹു നിങ്ങൾക്ക് പൂർണമായ ആരോഗ്യം നൽകട്ടെ എന്ന് നബി തങ്ങൾ ആശംസയായി പ്രാർത്ഥിച്ച് നൽകിയ ശേഷം അബ്ബാസ്സ് (റ) പാടി

” നബിയേ അങ്ങ് സ്വർഗീയ ആരാമങ്ങളിൽ ഉല്ലസിച്ചില്ലയോ….
ആദം ഹവ്വ ഒരുമിച്ചു കൂടിയിരുന്ന സമയങ്ങളിൽ……
അവിടെ വെച്ചെല്ലയോ അവർ ഇലകൾ കൊണ്ട് നഗ്നത മറച്ചത്….
അതിനുശേഷം അല്ലേ അങ്ങ് ഭൂമിയിലേക്ക് വന്നത്…..
അന്ന് അങ്ങ് മനുഷ്യനോ ഭ്രൂണമോ ആയിട്ടില്ല,
അന്ന് അങ്ങ് ബീജ തുള്ളികളായിരുന്നില്ലേ…
ആകാശത്തുകൂടി ഉയരത്തിൽ പറക്കുന്ന കഴുകനെ വരെ ജലം വിഴുങ്ങിയപ്പോൾ അങ്ങ് കപ്പലിൽ കയറിയില്ലയോ……
മുതുകിൽ നിന്ന് ഗർഭാശയത്തിലേക്ക് അങ്ങ് തലമുറകളായി നീങ്ങിയില്ലയോ…
അങ്ങയുടെ മഹത്വം അംബരചുംബികളായ മലകളെക്കാൾ ഉയരത്തിലല്ലേ….
അങ്ങ് ജനിച്ചപ്പോൾ സർവ്വലോകവും പ്രകാശിച്ചു…..
ഇന്ന് ഞങ്ങൾ ആ പ്രകാശത്തിൽ ആനന്ദം കൊള്ളുകയും,
ആ പ്രകാശം നയിക്കുന്ന സന്മാർഗ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു…. “

മൗലിദുകളിലെ അന്നൂറുൽ മുഹമ്മദിയ്യ്?

നബി തങ്ങളുടെ നൂർ സംബന്ധിയായി കൂടുതൽ പരാമർഷങ്ങളും വിവരണങ്ങളും കാണുന്നത് മൗലിദുകളിലാണ്. മൗലിദ് ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്നിടത്ത് ഇമാം സുയൂഥ്വി(റ) പറഞ്ഞത് തന്നെ നബി (സ) തങ്ങളുടെ നൂറിനെയും ജനനസമയത്തെ സംഭവങ്ങളെയും വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ എന്നാണല്ലോ….

കേരളീയ മുസ്‌ലിംകളുടെ മതജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായ മൻഖൂസ് മൗലിദിലും ശറഫൽ അനാം മൗലിദിലും ഖസീദത്തുൽ വിത് രിയ്യയിലും നൂർ സംബന്ധിയായ പരാമർഷങ്ങൾ കാണാം.മൻഖൂസ് മൗലിദിന്റ ആരംഭത്തിൽ സൈനുദ്ധീൻ മഖ്ദൂം അല്ലാഹുവിനെ സ്തുതിക്കുന്നത് തന്നെ നബി തങ്ങളുടെ നൂറിനെ സൃഷ്ടിച്ചു എന്ന കാരണത്താലാണ്. ഇമാം ഹരീരിയും ഇമാം ഇബ്നുൽ ജൗസിയും രചിച്ച ശറഫൽ അനാം മൗലിദിൽ നബി തങ്ങളുടെ നൂർ പരിശുദ്ധരിലൂടെ നീങ്ങിയ കാര്യം വിവരുക്കുന്നുണ്ട്.

ഇമാം വജ്‌ദുദീനിൽ വിതിരി ഖസീദത്തുൽ വിത്തിരിയ്യയിൽ നബി തങ്ങളുടെ നൂറിനെ പ്രകീർത്തിക്കുന്നുണ്ട്.
“സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശം ഒരു പ്രത്യേക സമയം കഴിഞ്ഞാൽ മായുന്നതാണ് എന്നാൽ അങ്ങയുടെ പ്രകാശം അവസാനമില്ലാതെ പ്രകാശിച്ച് കൊണ്ടേയിരിക്കുന്നു.”

നബി പ്രകാശ സംബന്ധിയായി സാധാരണ ജനങ്ങളിൽ പോലും അവബോധം സൃഷ്ടിക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും മൗലിദുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.