അഫ്ഗാനിൽ നിന്നെത്തിയ
കാറ്റെന്നോട് പറഞ്ഞു,
കാബൂളിലെ കാറ്റിന്
ചുടുചോരയുടെ മണമുണ്ടത്രേ.
പലസ്തീനിൽ നിന്നും വേലി ചാടിവന്ന
കോളെന്നോട് വീമ്പുപറഞ്ഞു,
ഗസ്സയിലെ കുട്ടികൾ
വെടിമരുന്നുകൊണ്ട് മണ്ണപ്പം ചുട്ടുകളിക്കാറുണ്ടത്രേ.
ചൈനയിൽ നിന്നും
ദേശം വിട്ടെത്തിയ
പക്ഷികളെന്നോട് പറഞ്ഞു,
ഉഴ്ഗൂരിലെ സ്ത്രീകൾ
തീരാനോവിന്റെ
കനൽക്കട്ടകൾ ഭക്ഷിക്കാറുണ്ടത്രേ.
പട്ടുനൂൽപ്പാത കടന്നെത്തിയ വ്യാപാരിയെന്നോട് പറഞ്ഞു,
സിറിയയിലെ പുരുഷന്മാർക്ക്
ശോണിതവർണ്ണം ദർശിക്കാതെയുള്ള ഉറക്കം അസാധ്യമത്രേ.
ബർമ്മൻ മുൾവേലികളോട് മല്ലടിച്ചെത്തിയ കസ്തൂരിയെന്നോട് പറഞ്ഞു,
റോഹിംഗ്യയിലെ കൂരകളിൽ അന്തിപ്പട്ടിണിക്ക് പുല്ലും മണ്ണുമാണത്രെ.
എല്ലാം കേട്ട ഞാനവസാനം
എന്റെ തൂലികയും തുണ്ടുമെടുത്തു നടന്നു,
കലഹങ്ങളില്ലാത്ത,
ആർപ്പുവിളികൾ അടങ്ങിയ,
കുഞ്ഞുങ്ങൾ നിലവിളിക്കാത്ത നാട് തേടി
അവിടത്തെ മന്ദമാരുതനിൽ വിശ്വാസമർപ്പിച്ചുകൊണ്ട്,
അനന്തതയിലേക്ക്..!
1 comment