themap.katib.in

മുത്തുനബി (സ്വ):മാനവികതയുടെ പ്രതീകം

മനുഷ്യാത്മാവിനോടുള്ള ഇസ്ലാമിൻറെ സമീപനം പൊതുവായ നിലക്ക് മനസ്സിലാക്കിയാൽ ഇതര ജനവിഭാഗങ്ങളോടുള്ള ഇസ്ലാമിക സമീപനവും പെരുമാറ്റവും എളുപ്പം മനസ്സിലാക്കാൻ സാധിക്കും.മനുഷ്യാത്മാവ് പൊതുവേ ആദരണീയവും മഹനീയവും ആണ് അതിൽ ദേശ വർണ്ണ മത വ്യത്യാസങ്ങളൊന്നും പ്രവാചകൻ (സ്വ)തങ്ങളിൽ നാം ദർശിച്ചിട്ടില്ല. അല്ലാഹു പറയുന്നു ” തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവനെ നാം വാഹനത്തിൽ കയറ്റുകയും വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും ചെയ്തിരിക്കുന്നു നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മറ്റാരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു.”(17:70)

ഇവിടെ പരാമർശിച്ച ആദരവ് എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളിക്കുന്നു. മുസ്ലിമീങ്ങൾ എന്നോ അമുസ്ലിമീങ്ങൾ എന്നോ വ്യത്യാസമില്ല . ഈ സൂക്തം ഇസ്ലാമിൻറെ പൊതുസമ്മീപനം വ്യക്തമാക്കുന്നുവെങ്കിൽ ആ വിശുദ്ധ മതത്തിന്റെ ദൂതൻ അതിന് വഴിയൊരുക്കൽ അനിവാര്യമാണെന്ന് തീർച്ചയായ കാര്യമാണ്.പ്രവാചകന്റെ ഓരോ വാക്കിലും പ്രവർത്തിയിലും ഈ കാഴ്ചപ്പാട് പ്രതിഫലിക്കുന്നുണ്ട്.

ഇമാം മുസ്ലിം(റ)ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നു. ക്വയ്സുബിനു സഅദും
സഹ്ലുബ്നു ഹുനൈഫും ഖാദിസിയയിൽ ആയിരുന്നപ്പോൾ ശവമഞ്ചവുമായി ഒരു സംഘം ആളുകൾ അരികിലൂടെ കടന്നുപോയി. ഇതു കണ്ട് അവർ രണ്ടുപേരും ആദരപൂർവ്വം എഴുന്നേറ്റു. ഇത് കണ്ട് അത് ഒരു അഗ്നിപൂജ പൂജക്കാരന്റെതാണല്ലോ എന്ന് ആരോ പറഞ്ഞപ്പോൾ അവർ പറഞ്ഞു അല്ലാഹുവിൻറെ ദൂതരുടെ അരികിലൂടെ ഒരു ശവമഞ്ചം നീങ്ങിയപ്പോൾ അവിടുന്ന് എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് ആരോ അത് ജൂതന്റെ മയ്യത്ത് ആണെന്ന് പറഞ്ഞപ്പോൾ അവിടുന്ന് തിരിച്ചു ചോദിച്ചത് അതൊരു മനുഷ്യൻ അല്ലേ എന്നായിരുന്നു .ജൂതൻ ആണെന്ന് അറിഞ്ഞിട്ടും തങ്ങൾ ആദരവ് പ്രകടിപ്പിച്ചത് മാനവികതയുടെ ജീവനാഡികൾക്ക് രക്തം പകരുന്നു.

പ്രവാചകന്റെ കാലഘട്ടത്തിൽ ഇസ്ലാം നിരത്തിവെച്ച സുവ്യക്തമായ തെളിവുകളും രേഖകളും ജൂതർ വേണ്ടുവോളം മനസ്സിലാക്കിയിരുന്നു.എന്നിട്ടും അവർ അതിനെ ധിക്കരിക്കുകയായിരുന്നു പ്രവാചകനെ കയ്യേറ്റം ചെയ്യുകയും ചെയ്തു .ഇങ്ങനെ എല്ലാമായിട്ടും ജൂത വംശത്തിൽപ്പെട്ട ഒരു വ്യക്തിയുടെ ശവമഞ്ചത്തിന് മുമ്പിൽ അവിടുന്ന് ആദരവർപ്പിക്കുന്നു.
ഇതര വിഭാഗങ്ങളോടുള്ള ബന്ധം കേവലം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം എന്നതിലുപരി ‘പുണ്യം’കരുണ’ എന്നതിന് എന്തെല്ലാം അർത്ഥമുണ്ടോ ആ അർത്ഥത്തിൽ എല്ലാമുള്ള ഒരു പ്രവർത്തനമായിട്ടാണ് തിരുദൂതർ കാണുന്നത് . അനസ്(റ) പറയുന്നു”അവിടുന്ന് ചുറ്റുമുള്ള ഇതര സമൂഹങ്ങളോട് ഒരാൾ തന്റെ വീട്ടുകാരോട് പെരുമാറുന്നതിന് സമാനമായിട്ടായിരുന്നു പെരുമാറിയിരുന്നത് അനസ് പറയുന്നു “നബി (സ്വ)ക്ക് സേവനം ചെയ്തിരുന്ന ഒരു ജൂത ബാലന് രോഗം ബാധിച്ചപ്പോൾ തിരുദൂതർ അവനെ സന്ദർശിച്ചു ശേഷം അവിടുന്ന് ആ കുട്ടിയുടെ തല ഭാഗത്ത് ഇരുന്ന് മുസ്ലിം ആവാൻ പറഞ്ഞു .അവൻ പിതാവിൻറെ മുഖത്തേക്ക് നോക്കി പിതാവ് നബിയെ അനുസരിക്കാൻ പറഞ്ഞു അങ്ങനെ ആ കുട്ടി ഇസ്ലാം സ്വീകരിച്ചു”.ഈ സ്ഥലത്ത് നാം ചിന്തിച്ചു നോക്കുക തനിക്ക് സേവനം ചെയ്യാൻ ഒരു ജൂത ബാലനെ നിശ്ചയിക്കുന്നു ഒരു അന്യമതസ്ഥൻ തന്റെ സേവകനായി ഇടപഴകുന്നത് തങ്ങളെ ബുദ്ധിമുട്ടാക്കിയിരുന്നില്ല രോഗം വന്നപ്പോൾ പ്രവാചകൻ അവനെ സന്ദർശിക്കുന്നു .മാനവമൈത്രിക്ക് ധാരാളം പാഠങ്ങൾ ഈ ചരിത്രത്തിൽ പതിഞ്ഞിരിക്കുന്നുണ്ട്.

ബഹുദൈവ വിശ്വാസിയായിരുന്ന അസ്മാഹ് (റ)ൻ്റെമാതാവുമായി ബന്ധം ചേർക്കണോ എന്ന ബീവിയുടെ ചോദ്യത്തിന്, അതേ എന്ന് ഉത്തരം പറഞ്ഞവരാണ് മുത്ത് നബി (സ്വ).ഇവിടെ ബഹുദൈവാരാധകയായ മാതാവുമായി ബന്ധം ചേർക്കാൻ അവിടുന്ന് കൽപ്പിക്കുന്നത് ഖുറൈശികൾ യുദ്ധം നടത്തുന്ന കാലത്താണെന്ന ഓർമ്മവേണം.
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന വാക്കിൽ ഒരിക്കലും ഒരു മുസ്ലിം അയൽവാസി എന്ന് ഉദ്ധരിച്ചിട്ടില്ല അത് മുസ്ലിം ആയാലും അമുസ്ലിം ആയാലും അയൽവാസിയാണ്.
പ്രവാചക നിയോഗത്തിന്റെ കാലഘട്ടത്തിലും തൊട്ടുമുമ്പും ലോകം ഒന്നാകെ പ്രത്യേകിച്ച് അറബ് സമൂഹം ഒട്ടനവധി യുദ്ധക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു .അറബ് ഗോത്രങ്ങൾ വളരെ നിസ്സാരമായ കാരണങ്ങൾക്ക് പോലും പരസ്പരം ബോറടിക്കുകയും യുദ്ധം നടത്തുകയും ചെയ്തിരുന്നു തിരുദൂതർ അവരെ പൂർണമായി അകറ്റി നിർത്തുവാൻ ബദ്ധശ്രദ്ധനും ഏറെതത്പരനുമായിരുന്നു .ദൈവിക സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അവിടുന്ന് അവരെ അകറ്റാൻ ശ്രമിച്ചു.
ഹുനൈൻ യുദ്ധാന്തരം മുസ്ലിമീങ്ങൾക്ക് ഒട്ടകം ,ആട് ഇനത്തിൽ വമ്പിച്ച ഗനിമത്ത്-യുദ്ധാർജിത സ്വത്ത് -ലഭിക്കുകയുണ്ടായി ഏകദേശം 6000 ബഹുദൈവാരാധകരെയും ബന്ദിയാക്കി. ഇത് വിതരണം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് അവരിൽ ഹവാസിൻ ഗോത്രം ഇസ്ലാം ആശ്ലേഷ പ്രഖ്യാപനവുമായി വന്നു .പ്രവാചകൻ അവരെ തടഞ്ഞില്ല ചര്യ പ്രകാരം ഗനിമത്ത് അവർക്ക് തിരിച്ചു നൽകണമെന്നായിരുന്നു പതിവ്.വിതരണം ചെയ്യപ്പെട്ടിട്ടും സംതൃപ്തിയോടെ പ്രവാചകൻ അത് അവർക്ക് തിരിച്ചു നൽകുകയായിരുന്നു .ബന്ധികളോട് ശത്രുക്കളായിരുന്നിട്ടും ഇത്രത്തോളം ഉദാരമായി പെരുമാറാൻ ആർക്കാണ് സാധിക്കുക.
തുമാമബിൻ അതാൻ,ബനു ഹനീഫ ഗോത്രത്തിന്റെ പ്രസിദ്ധനായ നേതാവായിരുന്നു.അദ്ദേഹം നബി(സ്വ)യെവധിക്കാൻ തീരുമാനിച്ചുകൊണ്ട് മദീനയിൽ പ്രവേശിച്ചു. സ്വഹാബത്ത് അയാളെ പിടികൂടി ബന്ദിയാക്കി മദീന പള്ളിയിൽ തിരുദൂതരുടെ സന്നിധിയിൽ എത്തിച്ചു .സ്വഹാബത്ത് അവനെ എന്തു ചെയ്യണം എന്ന് ആരാഞ്ഞപ്പോൾ നിങ്ങളുടെ പക്കലുള്ള ഭക്ഷണം ശേഖരിച്ച് അയാൾക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു മറുപടി. അത് പ്രകാരം ആടിൻറെ പാൽ അവർ അയാൾക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.

ഇനിയും അറിഞ്ഞു തീരാത്ത അക്ഷയ വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെത്.അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും കൊടുമുടികൾ തീർത്ത അറേബ്യൻ മണലാരണ്യം പ്രവാചക സന്ദേശത്താൽ സംശുദ്ധി നേടിയതായി ചരിത്രംസാക്ഷ്യപ്പെടുത്തുന്നു .അന്ധകാരത്തിൽ മാനവികതയിലൂന്നി പ്രബോധന വിളംബരം നടത്തി പ്രവാചകൻ നിറം പകർന്നത് ചരിത്രത്താളുകൾക്കും ഇനിയും കുടിച്ചു തീർക്കാൻ ആയിട്ടില്ല.