themap.katib.in

ബീവി ഫാത്വിമ (റ)

ചരിത്രത്തിന്റെ അക്ഷയഖനികളിൽ സ്വർഗ്ഗ സ്ത്രീകളുടെ നായികയാണ് ഫാത്തിമത്തുസ്സഹ്റ(റ). തിരുനബി(സ) യുടെ അവസാന നാളുകൾ വരെ ജീവിച്ച ഏക നബി പുത്രി. തിരുനബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന്റെ അഞ്ചുവർഷം മുമ്പാണ് ബീവി ജനിക്കുന്നത് . ഫാത്തിമ(റ) പ്രസവിച്ച ശേഷം പ്രിയ പത്നി ഖദീജ (റ) നോട് പ്രവാചകർ പറഞ്ഞു” ഇവൾ പരിശുദ്ധയാണ് ഇവളിലൂടെയാണ് എന്റെ പാരമ്പര്യത്തെ അല്ലാഹു കണക്കാക്കിയിട്ടുള്ളത്”. നബി(സ)തങ്ങൾക്ക് സന്താനങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളവർ ആയിരുന്നു ഫാത്തിമ(റ). അതുകൊണ്ടുതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിലും പരിചരണത്തിലും ആയിരുന്നു മഹതി വളർന്നത്. “ഫാത്തിമ മുസ്ലിം സമൂഹത്തിന്റെയും സ്വർഗ്ഗ സ്ത്രീകളുടെയും നേതാവാണ്” എന്ന് തിരുദൂതർ പറഞ്ഞിട്ടുണ്ട്. സംസാരവും നടത്തവും തിരുനബിയുടേതിനു തുല്യമായിരുന്നു. അവർ വന്നാൽ നബി(സ) എഴുന്നേറ്റ് നിന്ന് സ്വീകരിക്കുകയും ചുംബനം നൽകി കൂടെ ഇരുത്തുകയും ചെയ്യുമായിരുന്നു. പ്രവാചകരുടെ പുത്രിമാരിൽ ഏറ്റവും ഇളയത് ബീവിയായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയോടെയും ധീരതയോടെയും കാര്യങ്ങൾ നേരിടുന്നതായിരുന്നു അവരുടെ പ്രകൃതം. ഇത്തരം സ്വഭാവഗുണങ്ങൾ കാരണം തിരുനബി (സ്വ) മഹതിയെ അതിരറ്റു സ്നേഹിച്ചു. അവിടന്നൊരിക്കൽ പറഞ്ഞു” ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ് അവളെ വേദനിപ്പിക്കുന്നത് എന്നെ വേദനിപ്പിക്കലാണ്”.” ഫാത്തിമ (റ)ക്കാൾ ഔന്നത്യമുള്ള ഒരാളെയും അവരുടെ പിതാവിനെ അല്ലാതെ ഞാൻ കണ്ടിട്ടില്ല എന്ന് ആയിഷ(റ)പറഞ്ഞു.


പ്രവാചകരുടെ കൂടെ മുഴുവൻ സമയവും ചെലവഴിക്കണം എന്ന് ബീവി അതിയായ ആഗ്രഹിച്ചിരുന്നു അതുകൊണ്ടുതന്നെ നബി തങ്ങൾ ശത്രുക്കളിൽ നേരിടേണ്ടി വന്ന പല ആക്രമണങ്ങൾക്കും മഹതി സാക്ഷിയായിരുന്നു. ഒരിക്കൽ നബി(സ) കഅ്ബാലയത്തിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഫാത്തിമാ(റ)യും കൂടെ ചേർന്നു. ഉപ്പ കഅബാലയത്തിൽ സുജൂദിലായി കിടക്കുന്നു. നാലുഭാഗത്തും തടിച്ചുകൂടിയ ഖുറൈശികൾ കോപാഗ്നിയിൽ തിളച്ചു മറിയുന്നുണ്ട്.ചീഞ്ഞു നാറുന്ന ഒട്ടകത്തിന്റെ കുടൽമാലയും ആയി ഉത്തുബത്ത് ബിനു അബിമഐത് എന്ന ക്രൂരൻ കടന്നുവന്നു. തിരുശരീരത്തിന്റെ കഴുത്തിലതവനിട്ടു. സുജൂദിൽ നിന്ന് എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന ഉപ്പയുടെ അടുത്തേക്ക് സങ്കടത്തോടെ വന്ന ഫാത്തിമ(റ) ഒരു വിധത്തിലതെടുത്തു വലിച്ചുമാറ്റി. ശത്രുക്കൾക്കെതിരെ ആ ഇളം മനസ്സ് പ്രാർത്ഥിച്ചു. ഭാരം കഴുത്തിൽ നിന്ന് നീങ്ങിയപ്പോൾ ആശ്വാസത്തോടെ തല ഉയർത്തുന്ന റസൂൽ(സ) മകളുടെ പ്രാർത്ഥന കേൾക്കുന്നുണ്ടായിരുന്നു. അബൂജഹൽ, ഉത്ബ, ശൈബ,ഉത്തുബത്ത് ബിനു അബിമഐത്, വലീദ്, ഉബയ് ബിനു ഖലഫ് എന്നീ ശത്രുനായകരെ പേരെടുത്തുകൊണ്ട് തിരുനബി(സ) പ്രാർത്ഥിച്ചു” നാഥ ഇവരെ ഞാനിതാ നിന്നിലേക്ക് ഏൽപ്പിക്കുന്നു”. പ്രാർത്ഥന കേട്ട ശത്രുക്കൾക്ക് ഭയം തോന്നി. ദൈവ കോപം വരുമോ എന്ന് ആശങ്കയായി. വേദനിക്കുന്ന മനസ്സുമായി ഇളം കൈകൾ പിടിച്ചു തിരുനബി വീട്ടിലേക്ക് മടങ്ങി. ഇങ്ങനെ ഒട്ടേറെ സംഭവങ്ങൾക്ക് ഫാത്തിമ(റ) സാക്ഷിയായിട്ടുണ്ട്.
അബൂത്വാലിബും ഖദീജ ബീവിയും ആയിരുന്നു നബി(സ)ക്ക് പ്രബോധനത്തിൽ താങ്ങായി വർത്തിച്ചത്. ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും നബിയെ തടഞ്ഞുനിർത്തിയതും അവരായിരുന്നു.അവരുടെ വിയോഗത്തിൽ നബി(സ) ഒരുപാട് വിഷമിച്ചു. ഒരിക്കൽ കുറെ കുട്ടികൾ മണ്ണുവാരി റസൂലിന്റെ തലയിൽ എറിഞ്ഞു. സംഭവം ചരിത്ര പണ്ഡിതനായ ഇബ്നുഇസഹാക് ഉദ്ധരിക്കുന്നുണ്ട്. തലയിൽ ആകെ മണ്ണുമായി വീട്ടിലേക്ക് കയറിവന്ന പൊന്നുപ്പയുടെ തല കഴുകി വൃത്തിയാക്കി കൊടുത്തപ്പോൾ അറിയാതെ സങ്കടം അണപൊട്ടി കരഞ്ഞുപോയി ഫാത്തിമ റളിയള്ളാഹു അൻഹ. “മോളെ…കരയല്ലേ മോളെ… അള്ളാഹു മകളുടെ ബാപ്പയെ സഹായിക്കുക തന്നെ ചെയ്യും. അബൂത്വാലിബിന്റെ മരണം വരെ ഖുറൈശികൾ എന്നോട് ഇത്ര ക്രൂരത കാട്ടിയിരുന്നില്ല”. നബി(സ) കരയുന്ന മോളെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. ഇത്തരം പ്രയാസങ്ങൾ സഹിച്ചു വീട്ടിലേക്ക് മടങ്ങിവരുന്ന പൊന്നുപ്പയെ സഹായിക്കാനും ആലിംഗനം ചെയ്യാനും ഇന്നുവരെ ഉമ്മയുണ്ടായിരുന്നു ഇനി ഉമ്മ ഇല്ലല്ലോ എന്നോർത്ത് കരഞ്ഞ ഫാത്തിമ ബീവി പിന്നീട് ഉമ്മയുടെ ദൗത്യങ്ങൾ ഏറ്റെടുത്തു നിർവഹിക്കുകയായിരുന്നു. മാതൃസമാനമായ സേവനങ്ങൾ നബി(സ)ക്കു ചെയ്തു കൊടുത്തിരുന്നതിനാൽ “ഉമ്മുഹബീബ്” (പിതാവിന്റെ ഉമ്മ)എന്ന പ്രകീർത്തിക്കക്പ്പെട്ടു.

നബി(സ) മദീനയിലേക്ക് ഹിജ്റ പോയ കുറച്ചുനാളുകൾക്ക് ശേഷമാണ് ബീവി ഹിജ്റ പോകുന്നത്.ഏകദേശം ഹിജറക്ക് അഞ്ചുമാസത്തിനുശേഷം. അപ്പോൾ തന്നെ ബീവിക്ക് വിവാഹം ഉണ്ടാക്കാൻ തിരുനബി(സ) തങ്ങൾ ആലോചിക്കുകയായിരുന്നു. അങ്ങനെ ഈ വിവരം സ്വഹാബാക്കൾ അറിഞ്ഞു പല പ്രമുഖരും നബി(സ) കരളിന്റെ കഷ്ണമായ ബീവിയെ പത്നിയാക്കാൻ തീരുമാനിച്ചു. അബൂബക്കർ (റ)വും ഉമർ (റ)വും തിരുസന്നിധിയിൽ കല്യാണാലോചനയ്ക്ക് എത്തിയപ്പോഴും മറുപടി ഒന്നായിരുന്നു. ” അല്ലാഹുവിന്റെ വിധി വരുന്നതുവരെ കാത്തിരിക്കു”. ഈ രണ്ട് വിവാഹാ ഭ്യർത്ഥനയ്ക്ക് ശേഷമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്താൽ അലി (റ) തിരുസന്നിധിയിൽ എത്തുന്നത്. നാണം കുണുങ്ങി മുമ്പിൽ നിൽക്കുന്ന അലി (റ) പതിവിനു വിപരീതമായി ഭാവമാറ്റത്തോടെയാണുള്ളത്. ” അബൂത്വാലിബിന്റെ പുത്രന്റെ ആവശ്യമെന്തേ? റസൂലുള്ള അന്വേഷിച്ചു. അങ്ങയുടെ പ്രിയപുത്രിയെ വിവാഹം കഴിക്കാൻ ആശിച്ചു വന്നതാണ്. ചമ്മലടക്കിപ്പിടിച്ചുകൊണ്ട് ഒരു വിധം അലി(റ) പറഞ്ഞൊപ്പിച്ചു. ഉപ്പ പറഞ്ഞു” മോളെ അലി നിന്നെ കല്യാണം ആലോചിക്കുന്നുണ്ട്” നാണത്താൽ തലകുനിച്ച് നിന്ന മോൾ ഒന്നും പ്രതികരിച്ചില്ല. അലി(റ) വിവാഹഭ്യർത്ഥന നടത്തിയപ്പോൾ റസൂൽ (സ) പ്രതികരിച്ചതിനെ കുറിച്ച് പല അഭിപ്രായങ്ങളും ഉണ്ട്. “അവൾ നിനക്കുള്ളവൾ തന്നെയാണ് അലി ഞാൻ ദജ്ജാൽ അല്ല (കള്ളം പറയുന്നവനല്ല)”. “മർഹബൻ വ അഹ്ലൻ എന്ന് സ്വാഗതം ചെയ്തു ആശംസിച്ചു എന്ന് മറ്റൊരു നിവേദനം. ഇമാം ഇക്കരീമ(റ) രേഖപ്പെടുത്തുന്നത്. മഹറായി നൽകിയത് നബി(സ) തങ്ങൾ ഒരിക്കൽ അലി (റ)വിന് നൽകിയ ഹുത്തുമി അങ്കിയാണ്. മുൻന്നിറബിനു സഅലബ് നിവേദന പ്രകാരം അലി (റ)ന്റെ ഒട്ടകത്തെയും മറ്റു ചില വസ്തുക്കളും വിറ്റു കിട്ടിയ 480 ദിർഹം നബി സന്നിധിയിൽ എത്തിച്ചു എന്നാണ്. അങ്ങനെ വിവാഹ വേദിയൊരുങ്ങി. അബൂബക്കർ, ഉമർ, ഉസ്മാൻ, തൽഹത്ത്, സുബൈർ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ പ്രവാചകൻ വിവാഹ പ്രഭാഷണം നടത്തി. ശേഷം ദുആ നടത്തുകയും അവരെ അലി(റ) വീട്ടിലേക്ക് അയക്കുകയും ചെയ്തു. അറിവിന്റെ കവാടമായ അലി(റ) പത്നിപഥം ഫാത്തിമ(റ)നന്നായി നിർവഹിക്കാൻ ആരംഭിച്ചു. വീട്ടുജോലികൾ എല്ലാം ബീവി തന്നെയായിരുന്നു ചെയ്തിരുന്നത്. കഴിയുന്ന സഹായം അലി(റ) ചെയ്തു കൊടുക്കുമായിരുന്നു. ദാമ്പത്യ ജീവിതത്തിലെ ഇണക്കവും പിണക്കവുമായി ഇരുവരും സ്നേഹത്തോടെ കഴിഞ്ഞു കൂടി.നബി(സ) പാരമ്പര്യം ലോകത്ത് നിലനിർത്താൻ അള്ളാഹു അഞ്ചു സന്താനങ്ങളെ കൊണ്ട് അവരെ അനുഗ്രഹിച്ചു. ഹസൻ, ഹുസൈൻ, മുഹ്സിൻ, ഉമ്മുകുൽസു,സൈനബ. ഇവരായിരുന്നു തിരുനബിയുടെ സ്നേഹ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ പേര മക്കൾ.


ഹിജ്റ പത്താം വർഷം ദുൽകഅദ് മാസം തിരുമേ നിക്കൊപ്പം ഹജ്ജിന് ഫാത്തിമ(റ)യും പുറപ്പെട്ടു. അവിടെവെച്ച് തിരുനബി(സ) വിടവാങ്ങൽ പ്രഭാഷണം നടത്തി. സഹബാക്കളെ ഒന്നടങ്കം വിഷമത്തിലാക്കിയ വാക്കുകളായിരുന്നു അത്. ഫാത്തിമ(റ) കരഞ്ഞു. അവർക്കു ഉറക്കം ഉണ്ടായിരുന്നില്ല ആ ദിനരാത്രങ്ങളിൽ. അലി(റ)അടുത്തു വന്നിരുന്നു ചോദിച്ചു. ഉമ്മു ഹസ്സൻഎന്തുപറ്റി? ഗദ്ഗദത്തോടെ ബീവി പറഞ്ഞു ” റസൂൽ(സ)യുടെ കാലം കണക്കാക്കപ്പെട്ടിട്ടുള്ളത് എനിക്ക് മനസ്സിലാവുന്നു. റസൂലിന്റെ വാക്കുകളിൽ നിന്നും ഇത് അവസാന വർഷമാണെന്നല്ലേ ഗ്രഹിക്കാനാകുന്നത്. അവസാന ഘട്ടത്തിൽ പൊന്നുമോളെ കാണാൻ ഉപ്പാക്ക് മോഹമായി. പൊന്നുമോൾ അടുത്തെത്തിയപ്പോൾ സ്നേഹവൽസലനായ പിതാവിന്റെ ചാരത്തിരുന്നു. ഉപ്പ മോളോട് എന്തോ സ്വകാര്യം പറയുന്നതായി ആയിഷ(റ) ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉടനെ അതാ ഫാത്തിമ(റ )കരയുന്നു. പിന്നെയും എന്തോ സ്വകാര്യമായി പറഞ്ഞപ്പോൾ ബീവി സന്തോഷവതിയാകുന്നു. ഇതിലെ രഹസ്യം അപ്പോൾ അന്വേഷിച്ചവരോട് പറഞ്ഞില്ല. പിന്നീടൊരിക്കൽ ആയിഷ (റ) ഇതിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. അവർ പറയുന്നു ” ആദ്യം പറഞ്ഞത് നബി(സ) തങ്ങൾ താമസിയാതെ വഫാത്താകും എന്നായിരുന്നു അപ്പോൾ കരയാതിരിക്കാൻ കഴിഞ്ഞില്ല.രണ്ടാമത് പറഞ്ഞത് വഫാത്തിന് ശേഷംതന്റെ കുടുംബത്തിൽ നിന്ന് ആദ്യം നബിയുടെ കൂടെ എത്തിച്ചേരുക ഞാൻ ആയിരിക്കുമെന്നായിരുന്നു. സന്തോഷം കൊണ്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല”. ഫാത്തിമ ബീവിയുടെ മക്കളായ ഹസനെയും ഹുസൈനെയും അടുത്തു വിളിച്ച് തിരുമേനി മുത്തം നൽകി. അവരെ നല്ല നിലയിൽ നോക്കി വളർത്താൻ ഉപദേശിച്ചു. വല്ലാത്ത രംഗമായിരുന്നു പേരമക്കളെ തിരുമേനി അവസാനമായി കൈപിടിച്ചു ഉമ്മ വയ്ക്കുന്ന രംഗം. 63 വയസ്സിൽ റബീഉൽ അവ്വൽ 12ന് ജനിച്ച ദിവസം തന്നെ തിരുനബി(സ) വഫാത്തായി. ഉപ്പയുടെ ജനാസ സംസ്കരണം കഴിഞ്ഞെത്തിയ അനസ് ഇബ്നു മാലിക്(റ)നോട് ബീവി ചോദിച്ചു” തിരുമേനിയുടെ മേൽ മണ്ണ് എറിഞ്ഞ് മൂടിക്കളയാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിച്ചത്? ” അത്രയ്ക്കും വലിയ ബന്ധമായിരുന്നു തിരുനബിക്ക് അനുയായികളോടും ബന്ധുക്കളോടുമെല്ലാം.


ഫാത്തിമ(റ)യുടെ അവസാന നാളുകൾ അടുത്തടുത്ത് വരികയാണെന്ന് അവർക്ക് തോന്നി.ഉപ്പയുടെ അരികിലേക്ക് ആദ്യമായി കടന്നുചെല്ലുക ഞാനായിരിക്കും എന്ന് ബീവി പറഞ്ഞുകൊണ്ടിരുന്നു. ഇഷ്ടവല്ലഭന്റെ മാറിൽ ചാരി ഒത്തിരി സ്നേഹ വസന്തനാളുകൾ ആമോദത്തോടെ ബീവി കഴിഞ്ഞു. പിന്നെ ബീവി രോഗിണിയായി കിടപ്പിലായി. പ്രവാചക സന്തതികളിലെ അവസാന തരുണിയും കിടപ്പിലായതോടെ സ്വഹാബി വനിതകൾ സന്ദർശിക്കാൻ എത്തി. മുസ്ലീങ്ങൾ വ്യസനത്തിലായി. സ്നേഹ വത്സലരായ ഹസനും ഹുസൈനും ഉമ്മുക്കുൽസവും സൈനബയും മുഹ്സിനും എല്ലാം പൊന്നുമ്മയുടെ കട്ടിലിനു ചാരെ വന്നു നിന്നു. ആർദ്രമായ അഞ്ചുപൈതങ്ങളുടെ പത്തുമയനങ്ങൾ സ്വർഗ്ഗ നായികയെ നോക്കി നിന്നു. ബീവി അവരെ അടുത്തേക്ക് മാടി വിളിച്ചു. നിർമ്മലമായ ഇളം കവിളിൽ ഉമ്മ വച്ചു. മക്കളെ തലോടി അറിയാതെ വിതുമ്പി പോയി. സ്നേഹ സാഗരമായ പൊന്നുമ്മ ബീവി ഫാത്തിമസഹ്റ(റ). ബീവി സൽ‍മ(റ)പറയുന്നു. “ഫാത്തിമ(റ) സ്വയം കുളിച്ചൊരുങ്ങി മരണത്തിന് തയ്യാറാവുകയായിരുന്നു. തന്റെ വിരിപ്പ് വീടിന്റെ മദ്യഭാഗത്തേക്ക് മാറ്റുകയും അതിലേക്ക് കിടന്നശേഷം പറഞ്ഞു: ” ഉമ്മാ… ഇതാ ഞാൻ മരണപ്പെടുകയാണ് ഈ സമയം..! ഞാൻ കുളിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ ഇനി ഒരാളും കുളിപ്പിക്കാൻ വേണ്ടി എന്നെ പുറത്തെടുക്കേണ്ടതില്ല. ആ കിടത്തത്തിൽ മഹതി ഫാത്തിമ(റ) ഈ ലോകത്തോട് വിടവാങ്ങി. “ഇന്നാലില്ലാഹ്… “
അലി(റ) കടന്നുവന്നപ്പോൾ സൽമ ബീവി കാര്യങ്ങൾ വിശദീകരിച്ചു. ഇങ്ങനെയാണ് യസീദ് ബിനു ഹാറൂനിൽനിന്നും ഉദ്ധരിക്കപ്പെട്ടത്. അബ്ദുല്ലായിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതിൽ അലി(റ) കുളിപ്പിച്ചെന്ന് പറയുന്നുണ്ട്. വസിയത്ത് പ്രകാരം രാത്രിയിലാണ് കബറടക്കിയത്. കബറടക്കത്തിനും നിസ്കാരത്തിനും അലി(റ)യാണ് നേതൃത്വം നൽകിയത്.റമദാൻ മാസം ഒരു തിങ്കളാഴ്ച ഹിജ്റ 11നാണ് ബീവിയുടെ വിയോഗം എന്നാണ് പ്രബല അഭിപ്രായം. 29 വയസ്സിൽ സ്വർഗ്ഗത്തിലേക്ക് പറന്ന ബീവിക്കൊപ്പം നമ്മെയും നാഥൻ ഉൾപ്പെടുത്തട്ടെ- ആമീൻ.