ബെൽ മുഴങ്ങി. മഴക്കു ചെറുസമയത്തേക്ക് ശാന്തത. കുട ചുരുട്ടുന്ന സോഫിയയും പേപ്പർ തോണിയുണ്ടാക്കുന്ന വിമലും ബാഗുകൾ തോളിലിട്ടു. പറന്നുവന്ന കാറ്റിൽ പതിഞ്ഞ സ്വരത്തിൽ ദേശീയ ഗാനം ചെവിത്തുമ്പത്ത് കേൾക്കുന്നുണ്ട്. കുട്ടികൾ അട്ടഹസിച്ചോടുന്നു, വീണ്ടും ഒരു മഴ തകർക്കുന്നതിനുമുമ്പ് ലക്ഷ്യസ്ഥാനത്തെത്തിടാൻ. എല്ലാം പൊട്ടിയ ജനൽ പൊളികൾക്കിടയിലൂടെ ഹയ്യ കാണുന്നുണ്ട് . വെപ്രാളത്തിലാണവൾ, തിരഞ്ഞിട്ടും കാണാതെ പോയ പുസ്തകത്തിനു വേണ്ടിയുള്ള പാച്ചിൽ. പേജുകൾ മറിച്ചു കൊണ്ടേയിരിക്കുന്നു. N 38, അതെ കിട്ടി ‘ജിന ശലഭങ്ങളുടെ വീട്’. ഇനി ഇത് എവിടുന്നെടുക്കാൻ?അലമാരയുടെ മുഴുവൻ തട്ടുകളുമരിച്ചു പൊറുക്കണം, പുസ്തകങ്ങളല്ലാം അലങ്കോലമായി കിടക്കുകയാണ്, ഇതിനിടയിൽനിന്നും ആ പുസ്തകം കണ്ടെടുത്തേ മതിയാകൂ…
‘വേഗം പുറത്തിറങ്ങാൻ നോക്ക്’ ആരോ വാതിലിൽ മുട്ടി. സൂര്യൻ കടലിൽ മുങ്ങാനിരിക്കുന്നു. കിട്ടിയ നാലഞ്ചു പുസ്തകങ്ങൾ എടുത്ത് അവൾ ഗെയ്റ്റിനുപുറത്തേക്കോടി. രാജ മാഷ് ഗേറ്റ് പൂട്ടാനൊരുങ്ങിനിൽക്കുകയാണ്. ‘അബുട്ടിക്കാ.. രണ്ടു പുളിയച്ചാർ’. കീശയിൽ നിന്നും രണ്ട് നാണയങ്ങളെടുത്ത് അബൂട്ടിക്കക്ക് നേരെ നീട്ടി. ആകാശം ഇരുണ്ടിരിക്കുന്നു, കാർമേഘങ്ങൾ അവളെ നോക്കി ചിരിക്കുന്നു, പുൽമേടുകൾക്കിടയിൽ നിന്നും തവളകൾ ഒച്ച വെക്കുന്നുണ്ട്. ഒരു കൈയിൽ പുസ്തകം മാറോട് ചേർത്ത്, മറുകയ്യിൽ പുളിയച്ചാറുമൂമ്പി അവൾ വീട്ടിലേക്ക് വേഗത്തിൽ നടന്നു. ഇടയ്ക്കിടെ മേഘം അവളോട് കേഴുന്നുണ്ട്, ഊട് വഴികളിലൂടെ വേഗത്തിൽ ഉളരാൻ. ലൈബ്രറിയുടെ ചുമരിൽ ചാരി വെച്ചിരിക്കുന്ന കുട കൈകളിലുള്ള പുസ്തകങ്ങളെയോർത്ത് വിതുമ്പുന്നുണ്ട്. അവളുടെ നിസ്സഹായത കണ്ട് ആകാശം പൊട്ടിക്കരഞ്ഞു. അവൾ വല്ലാതെ കിതക്കുന്നുണ്ട്, പുതുവസ്ത്രം നനഞ്ഞതിലല്ല, മാറോട് ചേർത്തിട്ടുള്ള പുസ്തകങ്ങൾ നനയുമോ എന്ന പരിഭ്രാന്തിയിൽ.
വീടിന് തിണ്ണയിൽ ഓടിക്കയറി, കാൽ ക്കഴുകി, മുണ്ടുമായി വന്ന് ഉമ്മൂമ്മ തല നന്നായി തോർത്തിക്കൊടുത്തു. ധൃതിയിൽ നനഞ്ഞതഴിച്ച് ഉണങ്ങിയതെടുത്തിട്ടു.കട്ടിലിൽ കയറിയിരുന്ന് പുസ്തകങ്ങൾ തുറന്നുനോക്കി. മഷിവെള്ളം കൈകളിലൂടെ ഒറ്റി വീഴുന്നുണ്ട്. ഒന്നും കണ്ണിൽ പെടാതെ പ്രകൃതിയുടെ മേൽ മനുഷ്യർ കാണിച്ചു കൂട്ടിയ ചെയ്തികളെ കുറിചുള്ള പി.സുരേന്ദ്രന്റെ വാക്കുകൾ പെനഞ്ഞ മഷികൾക്കിടയിൽനിന്നും അവൾ പെറുക്കിയെടുത്തു. അപ്പോഴും മേഘം കുറ്റബോധത്തിന്റെ മങ്ങിയ കണ്ണുകളോടെ അവളിലേക്കല്ല, നനഞ്ഞ പുസ്തകങ്ങളിലേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു.
Post Comment