പരമസുഖങ്ങളുടെ ഊഞ്ഞാലിൽ നിവർന്നു കിടന്ന് ഒരുല്ലാസ ഗൾഫ് ജീവിതം നയിച്ചിരുന്ന എന്നെ, കൊതുകുകൾ മേനിയിൽ നിന്ന് ചോരയൂറ്റിക്കുടിച്ച് ജീവൻ നിലനിർത്തുന്ന ഇന്നാട്ടിലേക്ക് പറിച്ച് നട്ടത് വെറും ഒരു ഏഴു വയസ്സുകാരനായിരിക്കെയാണ്. മണ്ണു കിളച്ച് ഒരു നീളൻ ദ്വാരമുണ്ടാക്കി, ചലനമറ്റ എന്റെ പിതാവിന്റെ ശരീരം അതിലേക്ക് ഇറക്കിവെച്ച്, മീസാൻ കല്ലും മൈലാഞ്ചിച്ചെടിയും അതിനുമുകളിൽ നാട്ടിയതിനു ശേഷം, അഥവാ എന്റെ ആദ്യ ഗുരുവിന്റെ വേർപാടിനു ശേഷം എനിക്ക് വിദ്യ പകർന്നു തന്നത്, ചെമ്മാട്ടിലെ ഖുത്ബുസ്സമാനായിരുന്നു. എന്റെ ഹൃദയം തുരന്ന് അതിനുള്ളിൽ സസുഖമുറങ്ങുന്ന അല്ലറ ചില്ലറ സർഗാത്മതകളെ വലിച്ചു പുറത്തേക്കിട്ടതും അവിടെ വെച്ചായിരുന്നു.
അതിനിടയിലാണ് വസന്തം വിരുന്നെത്തുന്നത്. പാട്ടും പ്രസംഗവും ഉൾപ്പെടുന്ന വിവിധതരം കലാപരിപാടികളിൽ വിദ്യാർഥികളുടെ പേര് ചേർക്കാനായി സ്റ്റാഫ് റൂമിനും ക്ലാസ് റൂമുകൾക്കും ഇടയിൽ സഅയ് ചെയ്യുന്ന തിരക്കിലാണ് പ്രിയ അധ്യാപകർ. അവരുടെ നിർബന്ധത്തിനു വഴങ്ങി പ്രോഗ്രാം ലിസ്റ്റിൽ എന്റെ പേരിനു നേരെ ‘മലയാള പ്രസംഗം’ എന്നെഴുതാൻ ഞാൻ സമ്മതം മൂളി. പ്രസംഗം ആരെക്കൊണ്ട് എഴുതിക്കും എന്ന ശങ്ക ഉദിച്ചു നിന്നെങ്കിലും, ഖുത്ബുസ്സമാനിൽ തന്നെ മുഅല്ലിമായി ജോലി ചെയ്തിരുന്ന എന്റെ അമ്മാവന്റെ മുഖം എനിക്ക് പ്രതീക്ഷ നൽകി.
അദ്ദേഹത്തിനെ സമീപിച്ച് കാര്യം അവതരിപ്പിച്ചപ്പോൾ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ല. ഈ യത്തീമിനെ സഹായിക്കാൻ ഞാനൊക്കെയല്ലാതെ മറ്റാരാണുള്ളത് എന്ന ചിന്ത അദ്ദേഹത്തിനുള്ളിൽ ഉടലെടുത്തത് കൊണ്ടായിരിക്കാം, അധികം വൈകാതെ തന്നെ, ഒരു വെള്ള പേപ്പറിൽ ഒരുപാടധികം അക്ഷരക്കൂട്ടങ്ങൾ എന്നെ കാണാൻ ഇങ്ങോട്ട് വിരുന്നെത്തിയത്.
പിന്നീടുള്ള ദിനങ്ങൾ ആ അക്ഷരങ്ങൾക്കെതിരെയുള്ള പോരാട്ടമായിരുന്നു. അതിലെ ഓരോ വരികളും, പദാനുപദം മനസ്സിലേക്ക് ആവാഹിച്ചെടുക്കുന്ന ഒരു ബൃഹത് പ്രക്രിയ, അതത്ര എളുപ്പമായിരുന്നില്ല. പ്രസംഗം ദിക്റാക്കി വീടിനു ചുറ്റും ഞാൻ ത്വവാഫ് ചെയ്തു കൊണ്ടേയിരുന്നു. ത്വവാഫിന്റെ എണ്ണം ഏഴല്ല, എഴുപത്തിനാലാണെന്ന് ഞാനന്ന് മാറ്റിയെഴുത്തിയിട്ടുണ്ടാവണം. വീട്ടുവളപ്പിലെ ഓരോ മുക്കും മൂലയും എന്റെ കാൽപാദങ്ങളുടെ ചൂടറിഞ്ഞു. വീട്ടിലെ മുഴുവൻ ചുമരുകളും എന്റെ വരികൾ ശ്രവിച്ചു. വീട്ടിനകത്തും പുറത്തുമെല്ലാം ആകെയൊരു പ്രസംഗമയം.
പതിവിലേറെ ഉന്മേഷഭരിതനായി, ‘കാത്തിരിപ്പിന് വിരാമം’ എന്നെഴുതിയ പ്ലക്കാർഡ് പൊക്കിപ്പിടിച്ചായിരുന്നു സൂര്യൻ, അന്നേദിവസം തലപൊക്കിയത്. ദിനചര്യകളെല്ലാം ഒരു വഴിയിലൂടെ മെല്ലെ നടന്നുനീങ്ങുമ്പോഴും ഒരായിരം തവണ ഞാനെന്റെ മനസ്സിനോട്, “പ്രസംഗിക്കുന്നതിനിടയിൽ മറന്നു പോവില്ലല്ലോ” എന്നു ചോദിച്ചു. ഇല്ലെന്ന് അവൻ ഉറപ്പുനൽകി. എങ്കിലും, ഒരു ആത്മവിശ്വാസം ലഭിക്കാൻ വേണ്ടി ഞാൻ അവനെക്കൊണ്ട് വീണ്ടും വീണ്ടും പ്രസംഗിപ്പിച്ചു. ഉമ്മയോട് ദുആ ചെയ്യാൻ പറഞ്ഞേൽപ്പിച്ച ശേഷം, ആ ഒരു ധൈര്യത്തിൽ ഞാൻ പതിയെ സ്കൂളിലേക്ക് നീങ്ങി.
ആദ്യമായി പ്രസംഗിക്കാൻ പോകുന്നതിന്റെ എല്ലാവിധ പേടിയും ബേജാറും എന്റെ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും എന്റെ പേര് സ്പീക്കറിലൂടെ പറന്നെത്തിയപ്പോൾ ഞാൻ സധൈര്യം എഴുന്നേറ്റ് സ്റ്റേജിലേക്ക് കയറി. അവിടെനിന്ന് ശ്രോതാക്കളിലേക്കൊന്ന് കണ്ണെത്തിച്ചപ്പോഴേക്കും എന്റെ കാൽമുട്ടുകൾ രണ്ടും വിറക്കാൻ ആരംഭിച്ചു. മനഃപ്പാഠമാക്കിയത് ഒരോളത്തിലങ്ങനെ വായയിലൂടെ പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും മുട്ടുകൾ വിറക്കുന്നുണ്ട് എന്ന് ആലോചിക്കുമ്പോഴേക്ക് മനസ്സിൽ ഭീതിയുടെ മറ വന്ന് മൂടുന്നതായി തോന്നി. ആ മറ ആവാഹിച്ചെടുത്ത എന്റെ അക്ഷരക്കൂട്ടങ്ങളെ എന്നിൽ നിന്ന് മറച്ചു പിടിക്കുമെന്ന് ഞാൻ ഭയന്നു.
ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ആ ഭീതിമറക്കെതിരെയുള്ള എന്റെ മനസ്സിന്റെ ശക്തമായ ചെറുത്തുനിൽപ്പ് കാരണം ഒരു ഇടർച്ചയോ ഓടിച്ചിലോ ഇല്ലാതെ വൃത്തിയായി പ്രസംഗം അവസാനിപ്പിക്കാൻ എനിക്ക് സാധിച്ചു. വിറച്ചു കൊണ്ടിരിക്കുന്ന മുട്ടുകളെ ഒരു നിലക്ക് നിയന്ത്രിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയതെങ്കിലും ഒരു പ്രസംഗകന്റെ തലയെടുപ്പോടെയും ആത്മാഭിമാനത്തോടെയും ആണ് ഞാൻ എന്റെ ഇരിപ്പിടത്തിൽ ചെന്നിരുന്നത്.
ഏറെ വൈകിയാണ് ഞാൻ മത്സരഫലം അറിയുന്നത്, സ്ഥാനം മൂന്ന്. അതത്ര മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. അന്നു വൈകുന്നേരം സമ്മാനമായി കിട്ടിയ വെള്ള ഫൈബർ പ്ലേറ്റ് ബാഗിലാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ ഓർത്തിരുന്നില്ല ഇതൊരു പുതിയ തുടക്കമാണെന്ന്. വർഷങ്ങൾക്കിപ്പുറം ഏതു വേദിയിലും നിർഭയം എഴുനേറ്റ് നിന്ന് സംസാരിക്കാനുള്ള ഊർജ്ജം ഇതിലൂടെ കിട്ടുമെന്ന്.
Post Comment